കൊച്ചി: മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ നടപടി നേരിട്ടതിന്റെ പേരില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു നിഷേധിച്ച സ്ഥാനക്കയറ്റം അനുവദിക്കാനുള്ള ഉത്തരവ് പാലിക്കാത്തതിന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്.
സ്ഥാനക്കയറ്റ വിഷയത്തിൽ തീരുമാനമെടുത്തില്ലെങ്കില്‍ സെക്രട്ടറി മിന്‍ഹാജ് ആലം നാളെ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്. ചേര്‍ത്തല സിഐയായിരുന്ന പി. ശ്രീകുമാര്‍ നല്കിയ ഹര്‍ജിയില്‍ ജൂണ്‍ 23നാണ് സ്ഥാനക്കയറ്റം പരിഗണിക്കാന്‍ കോടതി നിര്‍ദേശിച്ചത്. പാലിക്കാതിരുന്നതിനെത്തുടര്ന്നാണു കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
മോന്സണ് മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞതും മാവേലിക്കര പോലീസ് സ്റ്റേഷനിലെ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് ഒരു വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞതും, ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരനു സ്ഥാനക്കയറ്റം നിഷേധിച്ചത്.
പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റം നല്കുന്നതില് പ്രഥമദൃഷ്ട്യാ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് മോന്സണ് മാവുങ്കല്‍ കേസില്‍ പ്രതിയായ ജി. ലക്ഷ്മണിന് എഡിജിപിയായി സ്ഥാനക്കയറ്റം നല്കിയതു ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. ഇന്‍ക്രിമെന്റ് തടഞ്ഞ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹര്‍ജിക്കാരനു സ്ഥാനക്കയറ്റം നല്കുന്നതില് തടസമില്ലെന്നും കോടതി വ്യക്തമാക്കി.