വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെ സഖ്യകക്ഷികൾക്കുള്ള ആയുധ കയറ്റുമതി അമേരിക്ക വൈകിക്കുന്നതായി റിപ്പോർട്ട്. ബാൾട്ടിക്, സ്കാൻഡിനേവിയ മേഖലകളിലേത് അടക്കം ഒട്ടേറെ രാജ്യങ്ങളിൽ അമേരിക്കൻ ആയുധങ്ങളെത്താൻ താമസമുണ്ടാകും.
ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ ആയുധശേഖരത്തിലുണ്ടായ കുറവാണ് കാരണം. അമേരിക്കയിൽനിന്ന് ആയുധം വാങ്ങാൻ കരാറുണ്ടാക്കിയ രാജ്യങ്ങൾ കാത്തിരിക്കണമെന്ന് അറിയിപ്പു നല്‍കിക്കഴിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 28 മുതൽ ആറാഴ്ച നീണ്ട ആക്രമണത്തിൽ അമേരിക്കയുടെ പ്രധാന ആയുധങ്ങൾ വലിയതോതിൽ ഉപയോഗിച്ചിരുന്നു. അവശേഷിക്കുന്ന ആയുധങ്ങൾ അമേരിക്കയ്ക്ക് ആവശ്യമുള്ളതിനാൽ കരാർ പ്രകാരമുള്ള കൈമാറ്റം സാധ്യമല്ലെന്നാണ് അറിയിപ്പ്.
ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കണമെന്ന അഭ്യർഥന കേൾക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തയാറാകാതിരുന്നതിലും അമേിക്കയിലെ ട്രംപ് ഭരണകൂടത്തിനു വലിയ അനിഷ്ടമുണ്ട്.
അമേരിക്കൻ തീരുമാനത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പരാതി ഉന്നയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ട്രംപ് പ്രസിഡന്റായ ശേഷം അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ രാജ്യങ്ങളെ നിർബന്ധിച്ചിരുന്നു. ഇതുപ്രകാരമാണ് പല കരാറുകളും ഉണ്ടാക്കിയത്.