Business
കണ്ണൂർ: കാൻസർ ചികിത്സയിൽ ഏറ്റവും പ്രാധാന്യമേറിയ ട്യൂമർ ബോർഡ് സേവനങ്ങൾ ഓൺ ലൈനായി നൽകുന്നതിനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കി.
പ്രശസ്ത കാൻസർ സർജനും ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോക്ടറും ഓൺക്യുർ പ്രിവന്റീവ് ഹെൽത്ത് കെയർ എംഡിയുമായ ഡോ. കെ.പി. അബ്ദുള്ളയാണ് ‘പ്ലാൻ മൈ ഓങ്കോ’ എന്ന പേരിലുള്ള ആപ്ലിക്കേഷൻ തയാറാക്കിയത്.
ഓൺക്യുർ പ്രിവന്റീവ് ഹെൽത്ത് കെയർ സർവീസസ് നിർമിച്ച ആപ്പിന്റെ ലോഞ്ചിംഗ് തിരുവനന്തപുരം ഹയാത്ത് റിജൻസിയിൽ നടന്ന ഗ്ലോബൽ പ്രിവന്റീവ് ഓങ്കോളജി സമ്മിറ്റിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഈ ആപ്പ് ഉടൻ തന്നെ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ ലഭ്യമാകും.
കാൻസർ ചികിത്സയ്ക്ക് വിവിധ ഡിപ്പാർട്ട്മെന്റുകളുടെഏകോപനം അനിവാര്യമായതിനാൽ രോഗികൾ പലയിടങ്ങളിലായി യാത്രപോകേണ്ട അവസ്ഥയുണ്ട്. ഇതു പരിഹരിച്ച് ഡോക്ടർമാരുടെ ഏകോപനവും വിദഗ്ധ നിർദേശങ്ങളും ആപ്പിലൂടെ സാധ്യമാക്കും.
പ്ലാൻ മൈ ഓങ്കോ ആപ്പ് വിർച്വൽ ട്യൂമർ ബോർഡാണ്. ഡോക്ടർമാർ മുന്പത്തെ അഭിപ്രായങ്ങൾ അറിയാതെ പുതിയ കേസ് പരിശോധിക്കും. ഇത് കൂടുതൽ നിഷ്പക്ഷവും കൃത്യവുമാകും. ഓൺലൈനായതിനാൽ വേഗം റിപ്പോർട്ടും ലഭിക്കും. രോഗികൾക്കു മാത്രമല്ല, ചെറിയ ടൗണുകളിലെ ഡോക്ടർമാർക്കു വിദഗ്ധ ഉപദേശവും ഇതിലൂടെ ലഭിക്കും.
ഇതുവഴി എല്ലാ കാൻസർ ചികിത്സയ്ക്കും വലിയ ആശുപത്രികളിലേക്ക് രോഗികളെ അയയ്ക്കാതെതന്നെ ചെറിയ ആശുപത്രികളിൽ ഇതിലൂടെ ചികിത്സ നൽകാനാകുമെന്നതിനാൽ ചികിത്സാചെലവും കുറയും. കാൻസർ സെന്ററുകളിലെ അനാവശ്യമായ തിരക്ക് കുറയ്ക്കാനും ഇതിലൂടെ സാധ്യമാകും.
രോഗികൾക്ക് ഇതിൽ മെഡിക്കൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാനാകും. വിദഗ്ധ ടീം വെർച്വൽ മീറ്റിംഗിൽ പരിശോധിച്ച് ചികിത്സാ നിർദേശങ്ങൾ നൽകും. ചികിത്സയെക്കുറിച്ച് വളരെ എളുപ്പത്തിൽ രണ്ടാമത് ഒരു അഭിപ്രായം തേടാനും ഇതിലൂടെ സാധ്യമാകുമെന്ന നേട്ടവുമുണ്ട്.
Business
കണ്ണൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ.
ആസ്റ്റർ ഡി.എം. ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ആറ് അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കും.
ഗൂഡല്ലൂർ, ഗുണ്ടൽപേട്ട് തുടങ്ങിയ സമീപ പ്രദേശങ്ങൾ ഉൾപ്പെടെ വിശാല മലബാർ മേഖലയെ ലക്ഷ്യംവച്ചുള്ള ആദ്യത്തെ കേന്ദ്രം കേരളത്തിലെ വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. രണ്ടാമത്തെ സെന്റർ ബംഗളൂരുവിൽ തുടങ്ങാനാണ് പദ്ധതി.
ഹെൽത്ത്കെയറിന്റെ 39-ാമത് സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ചാണു പ്രഖ്യാപനം. നിർധനരായ രോഗികൾക്ക് ഇളവുകൾ ഉണ്ടായിരിക്കും.
സമൂഹത്തിന്റെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിലും സാമൂഹിക-സാമ്പത്തിക വികസനത്തിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
Business
കൊച്ചി: രാജ്യത്തെ മുൻനിര ആരോഗ്യസേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ നടപ്പ് സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തിലെ മൊത്തം വരുമാനം 1197 കോടിയായി വർധിച്ചു. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 11 ശതമാനം വർധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിലെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ പത്തു ശതമാനത്തിന്റെ വർധനയുമാണ് ഉണ്ടായിരിക്കുന്നത്.
കമ്പനിയുടെ പ്രവർത്തനലാഭവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 22 ശതമാനം വർധിച്ച് 263 കോടി രൂപയിലെത്തി. നോൺ-കൺട്രോളിംഗ് ഇന്ററസ്റ്റ് കിഴിച്ചുള്ള കമ്പനിയുടെ സാധാരണ ലാഭം (നോർമലൈസ്ഡ് പ്രോഫിറ്റ് ആഫ്റ്റർ ടാക്സ്) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനവും കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 23 ശതമാനവും വർധിച്ച് 110 കോടി രൂപയിലെത്തി.
പ്രവർത്തനമികവിലും സേവനത്തിലും ആസ്റ്റർ പുലർത്തുന്ന അചഞ്ചലമായ സൂക്ഷ്മതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സാമ്പത്തികഫലമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ആസ്റ്ററിന്റെ ഇന്ത്യയിലെ പ്രകടനം മൊത്തത്തിലുള്ള പ്രവർത്തനങ്ങളുടെ വരുമാനത്തിലും പ്രവർത്തനലാഭത്തിലും രണ്ടക്ക വാർഷിക വളർച്ച രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.