കൊച്ചി: ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ മാർച്ചിൽ അവസാനിച്ച പാദത്തിലെ സാമ്പത്തികഫലങ്ങൾ പുറത്തുവിട്ടു. 2026 സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ വരുമാനം 18 ശതമാനം വർധിച്ച് 1,182 കോടി രൂപയിലെത്തി.
കേരളത്തിൽ ചികിത്സ തേടിയ രോഗികളുടെ എണ്ണം 20 ശതമാനം വർധിച്ചതോടെ വരുമാനത്തിൽ 21 ശതമാനമാണു വളർച്ച. പ്രവർത്തനലാഭത്തിലും 27 ശതമാനത്തിന്റെ വർധനയുണ്ട്.
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെ വരുമാനത്തിൽ 16 ശതമാനവും പ്രവർത്തനലാഭത്തിൽ 26 ശതമാനവും വർധനയുണ്ടായി. 32.5 ശതമാനമെന്ന മികച്ച ലാഭവിഹിതമാണു സ്ഥാപനം നേടിയത്. കോഴിക്കോട് ആസ്റ്റർ മിംസ് വരുമാനത്തിൽ 21 ശതമാനവും പ്രവർത്തനലാഭത്തിൽ 41 ശതമാനവും വളർച്ച കൈവരിച്ചു.
ആകെ വരുമാനം 18 ശതമാനം ശതമാനം വർധിച്ച് 2,361 കോടി രൂപയായി. പ്രവർത്തനലാഭം 25 ശതമാനം വർധിച്ച് 517 കോടി രൂപയിലെത്തി.
ബ്ലാക്ക്സ്റ്റോണുമായി സഹകരിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയനനടപടികൾ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽത്തന്നെ പൂർത്തിയാകുമെന്ന് ആസ്റ്റർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.