Business
മുംബൈ: പുതിയ ഓർഡറുകളിലെ ശക്തമായ വളർച്ചയ്ക്കിടെ ഇന്ത്യയുടെ സ്വകാര്യമേഖലയിലെ ഉത്പാദനം കഴിഞ്ഞ മൂന്നു മാസത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള മുന്നേറ്റം കാഴ്ചവച്ചുവെന്ന് ഇന്നലെ പുറത്തുവന്ന എസ് ആൻഡ് പി ഗ്ലോബൽ പുറത്തുവിട്ട പ്രാഥമിക സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
എസ് ആൻഡ്പി ഗ്ലോബൽ തയാറാക്കിയ എച്ച്എസ്ബിസിയുടെ ഇന്ത്യ കോന്പോസിറ്റ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) ജനുവരിയിലെ 58.4ൽനിന്ന് ഫെബ്രുവരിയിൽ 59.3 ആയി ഉയർന്നു. 50ന് മുകളിലുള്ള ഏതു നിരക്കും സാന്പത്തികവളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
നിർമാണ മേഖലയിലെ ഉത്പാദനത്തിലുണ്ടായ വേഗത്തിലുള്ള കുതിച്ചുചാട്ടമാണ് ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. ഫെബ്രുവരിയിലെ മാനുഫാക്ചറിംഗ് പിഎംഐ ജനുവരിയിലെ 55.4ൽനിന്ന് 57.5 ആയി ഉയർന്നു. പുതിയ ഓർഡറുകൾ, ഉത്പാദനം, തൊഴിൽ, സപ്ലയർമാരുടെ വിതരണ സമയം, സ്റ്റോക്ക് ശേഖരം എന്നീ സൂചികകളുടെ ശരാശരി അടിസ്ഥാനമാക്കിയുള്ളതാണ് കണക്ക്. നവംബർ മുതൽ ജനുവരി വരെയുള്ള ഇടിവിനുശേഷം നാലു മാസത്തെ ഏറ്റവും മികച്ച പ്രകടനമാണിത്.
എച്ച്എസ്ബിസി ഫ്ളാഷ് ഇന്ത്യ സർവീസസ് പിഎംഐ ബിസിനസ് ആക്ടിവിറ്റി സൂചിക ജനുവരിയിലെ 58.5ൽനിന്ന് ഫെബ്രുവരിയിൽ 58.4 ആയി നേരിയ തോതിൽ കുറഞ്ഞു.
നവംബറിനുശേഷം ഏറ്റവും വേഗത്തിൽ പുതിയ ഓർഡറുകളുടെ വർധനയാണ് ഈ മുന്നേറ്റത്തിനു കരുത്ത് പകർന്നത്. ശക്തമായ ആവശ്യം, പ്രാദേശിക ടൂറിസം, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില്പന അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ വർധിച്ചതും മൊത്തത്തിലുള്ള ആവശ്യകത ഉയരാൻ ഇടയാക്കി. നിർമാണ മേഖലയിലെ വളർച്ച നാലു മാസത്തെ ഉയർന്ന നിരക്കിലെത്തിയപ്പോൾ, സേവന മേഖലയിലെ വളർച്ച 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴുകയും ചെയ്തു.
കയറ്റുമതിയുടെ കാര്യത്തിൽ സേവനദാതാക്കൾ മികച്ച പ്രകടനം കാഴ്ചവച്ചു. 2025 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് അന്താരാഷ്ട്ര ഓർഡറുകൾ വർധിച്ചത്. അതേസമയം, നിർമാണമേഖലയിൽ വിദേശ വില്പനയിലെ വർധന കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. രണ്ടു മേഖലകളെയും കൂട്ടി പരിശോധിക്കുന്പോൾ കഴിഞ്ഞ സെപ്റ്റംബറിനുശേഷമുള്ള ഏറ്റവും ശക്തമായ വളർച്ചയാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്.
ഫെബ്രുവരിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ വേഗത മൂന്നു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. നിർമാണ, സേവന മേഖലകളിലെ കന്പനികളിൽ ഒരേപോലെ തൊഴിൽ വളർച്ച നിരക്ക് ഉയർന്നു.
Business
കൊച്ചി: 2025 ഡിസംബർ 31ന് അവസാനിച്ച പാദത്തിലെയും ഒമ്പത് മാസത്തെയും സാമ്പത്തിക ഫലങ്ങൾ പ്രകാരം കരൂർ വൈശ്യ ബാങ്ക് 39 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ബാങ്കിന്റെ ആകെ ബിസിനസ് 16.29 ശതമാനം വർധിച്ച് 2,11,647 കോടി രൂപയായി.
നിക്ഷേപങ്ങൾ 15.57 ശതമാനം വളർന്ന് 1,14,595 കോടി രൂപയായപ്പോൾ, വായ്പകൾ 17.16 ശതമാനം വർധിച്ച് 97,052 കോടി രൂപയിലെത്തി. 2025 ഡിസംബർ 31-ലെ കണക്കനുസരിച്ച് ബാങ്കിന്റെ ബാലൻസ് ഷീറ്റ് 1,35,567 കോടി രൂപയാണ്.
ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം 690 കോടി രൂപയായി. മുൻവർഷത്തെ ഇതേ പാദത്തിലെ 496 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 39 ശതമാനം വളർച്ചയാണ്. പ്രവർത്തന ലാഭം 23.31 ശതമാനം വർധിച്ച് 1,005 കോടി രൂപയിലെത്തിയെന്നും അധികൃതർ അറിയിച്ചു.
Business
ന്യൂഡൽഹി: മൂഡീസ് റേറ്റിംഗ്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2025-26 സാന്പത്തികവർഷത്തിൽ ഇന്ത്യയുടെ സാന്പത്തികവളർച്ചാ നിരക്ക് 7.3 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാന്പത്തികവളർച്ച കുടുംബങ്ങളുടെ ശരാശരി വരുമാനം വർധിപ്പിക്കുകയും ഇൻഷ്വറൻസ് പരിരക്ഷയ്ക്കുള്ള ആവശ്യകത ഉയർത്തുകയും ചെയ്യും.
ഡിജിറ്റലൈസേഷൻ, നികുതി പരിഷ്കാരങ്ങൾ, പൊതുമേഖല ഇൻഷ്വറൻസ് കന്പനികളിൽ ആസൂത്രണംചെയ്തിട്ടുള്ള പരിഷ്കാരങ്ങൾ എന്നിവയുടെ ഫലമായി ഇൻഷ്വറൻസ് പ്രീമിയം തുകയിലുണ്ടാകുന്ന ശക്തമായ വർധന ഇന്ത്യൻ ഇൻഷ്വറൻസ് കന്പനികളുടെ ലാഭക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ വളർച്ച മുൻവർഷത്തെ 6.5 ശതമാനത്തിൽനിന്ന് 2025 സാന്പത്തികവർഷത്തിൽ (2026 മാർച്ച് വരെ) 7.3 ശതമാനമായി വളരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
2024-25 സാന്പത്തികവർഷത്തിൽ പ്രതിശീർഷ ജിഡിപി മുൻ വർഷത്തേക്കാൾ 8.2 ശതമാനം ഉയർന്ന് 11,176 ഡോളറിലെത്തി. മൊത്തം ആഭ്യന്തര ഉത്പാദനം 6.5 ശതമാനമാണ് വളർച്ച നേടിയത്.
ഇന്ത്യയുടെ ശക്തമായ സാന്പത്തികവളർച്ച 2025-26 സാന്പത്തികവർഷത്തിന്റെ ആദ്യ എട്ടു മാസങ്ങളിൽ മൊത്തം ഇൻഷ്വറൻസ് പ്രീമിയം വരുമാനത്തിൽ 17 ശതമാനം വർധനയുണ്ടാക്കാൻ സഹായിച്ചു. ഇതോടെ പ്രീമിയം വരുമാനം 10.9 ലക്ഷം കോടി രൂപയായി ഉയർന്നു. ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിൽ 14 ശതമാനവും പുതിയ ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിൽ 20 ശതമാനവും വർധന രേഖപ്പെടുത്തി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇൻഷ്വറൻസ് എടുത്തവരുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചു. 2024-25 സാന്പത്തിക വർഷത്തിൽ ഇൻഷ്വറൻസ് പ്രീമിയം വരുമാനം ഏഴു ശതമാനം വർധിച്ച് 11.9 ലക്ഷം കോടിയായിരുന്നു.
Business
കൊച്ചി: കരൂര്‍ വൈശ്യ ബാങ്ക് 2025 സെപ്റ്റംബര്‍ 30ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 15.92 ശതമാനം വളര്‍ച്ച കൈവരിച്ചു.
കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ 1,12,236 കോടി രൂപയുടെ ബാലന്‍സ് ഷീറ്റ് ഈ വര്‍ഷം 1,30,099 കോടി രൂപയായി ഉയര്‍ന്നു. 15.3 ശതമാനം വളര്‍ച്ചയോടെ 2025 സെപ്റ്റംബര്‍ 30ന് മൊത്തം ബിസിനസ് 27,078 കോടി രൂപ വര്‍ധിച്ച് 20,3216 കോടിയിലെത്തി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 1,76,138 കോടി രൂപയായിരുന്നു. മൊത്തം വായ്പ 15.47 ശതമാനം വളര്‍ച്ചയോടെ 92,724 കോടി രൂപയായി. ഈ വിഭാഗത്തില്‍ 12,425 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്.
നിര്‍ദിഷ്ട കാലയളവില്‍ അര്‍ധവാര്‍ഷിക അറ്റാദായം മുന്‍വര്‍ഷത്തെ 932 കോടി രൂപയില്‍നിന്ന് 1,095 കോടി രൂപയായി. 17.49 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. പിപിഒപി മുന്‍വര്‍ഷത്തെ 1562 കോടി രൂപയില്‍നിന്ന് 16.71 ശതമാനം വളര്‍ച്ചയോടെ 1,823 കോടി രൂപയായി ഉയര്‍ന്നു. എന്ഐഐയില് കഴിഞ്ഞ വര്‍ഷത്തെ 2,089 കോടി രൂപയില്‍നിന്ന് 2,202 കോടി രൂപയായി വര്‍ധിച്ചു.
നിക്ഷേപ ചെലവ് 5.52 ശതമാനത്തില്‍നിന്ന് 17 ബേസിസ് പോയിന്റ് വര്‍ധിച്ച് 5.69 ശതമാനമായി. കമ്മീഷന്, ഫീസ് ഇന വരുമാനം മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 469 കോടി രൂപയില്‍നിന്ന് 7.46 ശതമാനം വര്‍ധിച്ച് 504 കോടി രൂപയിലെത്തി. ഈ പാദത്തിലെ അറ്റാദായം 21.35 ശതമാനം വളര്‍ച്ച കൈവരിച്ചു.
മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 473 കോടി രൂപയില്‍നിന്ന് 574 കോടി രൂപയായാണു വര്‍ധിച്ചത്. 2025 സെപ്റ്റംബര്‍ 30ലെ കണക്കുകള്‍പ്രകാരം ബാങ്കിന്റെ നെറ്റ്വര്‍ക്ക് 895 ശാഖകളും ഒരു ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റും 2,225 എടിഎം കേന്ദ്രങ്ങളുമാണുള്ളത്.