ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെത്തുടർന്നു കുതിച്ചുയരുന്ന വിമാന ഇന്ധന വിലയിൽ വിമാന കമ്പനികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമേകി കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ. ഇന്ധനവില ക്രമീകരിക്കുന്നതിനായി 'വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിലേക്ക്'10,000 കോടി രൂപ കേന്ദ്ര സർക്കാർ വകയിരുത്തി. പശ്ചിമേഷ്യയിലെ കടുത്ത സംഘർഷങ്ങൾ മൂലം ഇന്ധനവില ചുരുങ്ങിയ കാലയളവിൽ 2.5 മടങ്ങ് വർധിച്ച സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്നു കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
കഴിഞ്ഞ മാർച്ചിൽ ലിറ്ററിന് 60.5 രൂപയായിരുന്ന വിമാന ഇന്ധന നിരക്ക്, യുദ്ധപ്രതിസന്ധിയെ തുടർന്ന് മേയ് മാസത്തോടെ 142 രൂപയായി കുതിച്ചുയർന്നിരുന്നു. ഇതേത്തുടർന്ന് ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധന നിരക്ക് ലിറ്ററിന് 75.6 രൂപയായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ധനവില വർധന മൂലം വിമാനക്കൂലി അനിയന്ത്രിതമായി ഉയരുന്നതു തടയാനും ആഭ്യന്തര വ്യോമയാന മേഖലയെയും സാധാരണക്കാരായ വിമാന യാത്രക്കാരെയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു സംരക്ഷിക്കാനും കേന്ദ്രത്തിന്റെ ഈ സുപ്രധാന തീരുമാനം സഹായിക്കും.