Kerala
തിരുവനന്തപുരം: മറ്റുസ്ഥലങ്ങളിലെ മാലിന്യം കാണിച്ച് ആറ്റുകാൽ പൊങ്കാലയിലെ മാലിന്യമെന്ന് സ്ഥാപിക്കാൻ ശ്രമമെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ. പൊങ്കാല കഴിഞ്ഞ ശേഷം നഗരം കൃത്യമായി ശുചീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോർപറേഷൻ അധികാരം കൈവിട്ടുപോയതിലെ നിരാശയാണ് സിപിഐഎമ്മിന്. ആറ്റുകാൽപൊങ്കാല അട്ടിമറിക്കാൻ വേണ്ടി സിപിഐഎം കുടിവെള്ളത്തിന് ക്ഷാമമുണ്ടാക്കിയെന്നും കരമന ജയൻ ആരോപിച്ചു.
ശിവൻകുട്ടിയും റഹീമും പിച്ചും പേയും പറയുന്നുവെന്ന് കരമന ജയൻ പറഞ്ഞു. ബിജെപി ഭരണസമിതിയെ എതിർക്കാൻ എന്തൊക്കെയോ വിളിച്ചുപറയുന്നു. രണ്ട് മാസം കൊണ്ട് ഭരണസമിതി പരിഷ്കാരങ്ങൾ വരുത്തി. നഗരത്തെ നശിപ്പിക്കാൻ ശ്രമിച്ചവർക്ക് നഗരത്തിൽ സ്ഥാനമുണ്ടാകില്ല. ബിജെപിക്ക് ആലസ്യമെന്ന വാദം റഹീം മനസിൽ വച്ചാൽ മതിയെന്ന് കരമന ജയൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും കരമന ജയൻ പറഞ്ഞു. പാർട്ടി പറഞ്ഞാൽ മാത്രം മത്സരിക്കും. പാർട്ടി മത്സരിക്കേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ലെന്ന് അദേഹം വ്യക്തമാക്കി.
വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം. തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വം. താൻ നേതൃത്വത്തെ താത്പര്യം അറിയിച്ചിട്ടില്ലെന്ന് അദേഹം പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ നാല് മണ്ഡലങ്ങളിലും ബിജെപി വിജയിക്കുമെന്ന് കരമന ജയൻ കൂട്ടിച്ചേർത്തു.
National
റായ്പുർ: ഛത്തീസ്ഗഡിൽ കറുപ്പ് കൃഷി ചെയ്ത ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിജെപി പ്രാദേശിക നേതാവും ബിജെപി കിസാൻ മോർച്ചയുടെ റൈസ് മിൽ പ്രോസസിംഗ് പ്രോജക്ടിന്റെ സംസ്ഥാന കൺവീനറുമായ വിനയ് തമ്രാകറിനെതിരെയാണ് നടപടി.
ദുർഗ് ജില്ലയിൽ സമോദ ഗ്രാമത്തിലെ ഫാം ഹൗസിലാണ് ഒന്നര ഏക്കറിലധികം സ്ഥലത്ത് കറുപ്പ് കൃഷി ചെയ്തതായി കണ്ടെത്തിയത്. ബിജെപി സംസ്ഥാന നേതൃത്വമാണ് വിനയ് തമ്രാകറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
പാർട്ടിയുടെ പേരിന് കളങ്കം സൃഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു തമ്രാകറിനെതിരെ സംസ്ഥാന പ്രസിഡന്റ് കിരൺ സിംഗ് ദിയോയുടെ നിർദേശപ്രകാരം ബിജെപി സംസ്ഥാന ഓഫീസ് ശനിയാഴ്ച സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.
കറുപ്പ് കൃഷി കണ്ടെത്തിയതിന് പിന്നാലെ വിനയ് തമ്രാകർ ഉൾപ്പെടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കറുപ്പ് കൃഷി കണ്ടെത്തിയ ഭൂമി തന്റേതല്ലെന്നും തനിക്ക് ഇതേ കുറിച്ച് അറിവില്ലെന്നുമാണ് വിനയ് തമ്രാകറുടെ വാദം.
Kerala
കണ്ണൂര്‍: പ്രമാദമായ പാലത്തായി പോക്സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പദ്മരാജനു സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതില്‍ വിവാദം. ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ജയില്‍ ചട്ടം ലംഘിച്ചാണു നടപടി എന്നാണ് ആരോപണം.
കണ്ണൂര്‍ പാലത്തായിലെ 10 വയസുകാരിയെ മൂന്നു തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് തലശേരി അതിവേഗ പോക്സോ കോടതി കഴിഞ്ഞ നവംബര്‍ 15ന് ആര്‍എസ്എസ് ജില്ലാ നേതാവും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കടവത്തൂരിലെ കെ. പദ്മരാജനെ ശിക്ഷിച്ചത്. ജീവപര്യന്തം തടവും പോക്സോ ആക്ട് പ്രകാരം 40 വര്‍ഷം (20 വര്‍ഷം കഠിനതടവ് അടക്കം) കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ശിക്ഷ ലഭിച്ചശേഷം ഇദ്ദേഹത്തെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഫെബ്രുവരി മൂന്നിന് പദ്മരാജന്റെ സഹോദരി മരിച്ചു. ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജയില്‍ സൂപ്രണ്ട് ആദ്യം മൂന്ന് ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചു. എന്നാല്‍ ഇതിനുശേഷം സംസ്ഥാന സര്‍ക്കാരും ജയില്‍ മേധാവിയും ചേര്‍ന്ന് അധിക ദിവസങ്ങളുടെ പരോള്‍കൂടി നല്‍കുകയായിരുന്നു.
ഫെബ്രുവരി മൂന്നിനു ജയില്‍ വിട്ടിറങ്ങിയ പദ്മരാജന് ഇതുവരെ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല. മരണം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ജയില്‍ സൂപ്രണ്ടിനു പരമാവധി 10 ദിവസവും സര്‍ക്കാര്‍ അഞ്ച് ദിവസം കൂടിയും അധികമായി നല്‍കാം. ഈ ചട്ടം ലംഘിച്ചാണ് ഇത്തവണ നടപടിയെന്ന് ആരോപിക്കപ്പെടുന്നു. തന്റെ ശിക്ഷ റദ്ദ് ചെയ്യണമെന്ന പദ്മരാജന്റെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍.
ഇത് സ്വാഭാവികമായ അടിയന്തര പരോളാണെന്നും തടവുകാരന്റെ അടിയന്തര അപേക്ഷ പരിഗണിച്ചുള്ള നടപടിയാണെന്നുമാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. പാലത്തായി പോക്സോ കേസ് ആദ്യം മുതല്‍ രാഷ്ട്രീയ വിവാദം നിറഞ്ഞതായിരുന്നു.
Kerala
കൊച്ചി: പാതിവില തട്ടിപ്പില്‍ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്. തൃക്കാക്കര പോലീസാണ് കേസെടുത്തത്. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്.
പാതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വർഷം പിന്നിട്ടിട്ടും തുകയോ വാഹനമോ നൽകാതെ കബളിപ്പിച്ചതായിട്ടാണ് പരാതി. ചെങ്ങമനാട് സ്വദേശി സുമേഷ്, വാഴക്കാല സ്വദേശികളായ എ.എൻ. രാധാകൃഷ്ണൻ, രൂപേഷ് മേനോൻ, കെ.ടി. ബിനീഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. ബാങ്ക് വിശദാംശങ്ങൾക്ക് അടക്കം പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടിയെന്നും പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: കഞ്ചിക്കോട് പുതുശേരിയില്‍ കരോള്‍ നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി. കൃഷ്ണകുമാര്‍. മദ്യപിച്ചാണ് കരോള്‍ നടത്തിയതെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആരോപിച്ചത്.
എന്നാൽ, വിഷയത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ കൃഷ്ണകുമാര്‍ മലക്കംമറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നായി കൃഷ്ണകുമാറിന്റെ വിശദീകരണം.
കരോള്‍ ഭക്തിപൂര്‍വം ആത്മീയതയോടുകൂടി ചെയ്യേണ്ടതാണെന്നും മദ്യപിച്ച് സിപിഎം ഏരിയ കമ്മിറ്റിയുടെ ബാൻഡ്സെറ്റുമായി പോകുന്നവരെ കരോള്സംഘമായിട്ടാണോ കാണേണ്ടതെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ ചോദ്യം.
മനഃപൂർവം സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആക്ഷേപിച്ചു. കരോള്‍സംഘത്തെ ആക്രമിച്ചതിന് അറസ്റ്റിലായ അശ്വിന്രാജിനു ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടു.
പതിനാലും പതിനഞ്ചും വയസുള്ള കുട്ടികളായിരുന്നു കരോള്‍ സംഘത്തിലുണ്ടായിരുന്നത്. കുട്ടികളുടെ ഈ സംഘത്തെ ഒരു ബിജെപി പ്രവര്ത്തകന് ആക്രമിക്കുകയായിരുന്നു. ഇയാൾ പിന്നീട് അറസ്റ്റിലായി.
കുട്ടികളുടെ ബാൻഡ്സെറ്റുകൾ ഇയാൾ ചവിട്ടിപ്പൊട്ടിച്ചെന്നു പോലീസ് വ്യക്തമാക്കി. ബാൻഡിനു മുകളില്‍ സിപിഎം എന്ന് എഴുതിയിട്ടുണ്ടെന്നും ഇതാണ് പ്രകോപനത്തിനു കാരണമെന്നുമാണ് പോലീസ് ഭാഷ്യം.
National
ഭോപ്പാൽ: മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അന്ധയായ യുവതിയെ പോലീസിന് മുന്നിൽവച്ച് മർദിച്ച് ബിജെപി നേതാവ്. ജബൽപൂർ ബിജെപി വൈസ് പ്രസിഡന്റായ അഞ്ജു ഭാർഗവയാണ് അതിക്രമം നടത്തിയത്.
മധ്യപ്രദേശിലെ ജബൽപൂരിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽവച്ചാണ് സംഭവം. യുവതിയുടെ കൈ പിടിച്ച് തിരിച്ചും മുഖത്ത് കുത്തിപ്പിടിച്ചും ബിജെപി നേതാവ് തട്ടിക്കയറുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഈ ജന്മത്തിൽ അവർ അന്ധയാണ്, അടുത്ത ജന്മത്തിലും അവർ അന്ധയായി തന്നെ തുടരുമെന്നും അഞ്ജു ഭാർഗവ അധിക്ഷേപിച്ചു.
ഡിസംബർ 20 ന് ജബൽപൂരിലെ ഗോരഖ്പുർ പ്രദേശത്തെ ഒരു പള്ളിയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നിരവധി ഹിന്ദു സംഘടനാ പ്രവർത്തകർ ഒത്തുകൂടിയിരുന്നു. കാഴ്ച വൈകല്യമുള്ള വിദ്യാർഥികളെ മതപരിവർത്തനത്തിനായി പള്ളിയിലേക്ക് കൊണ്ടുവരികയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഇത് ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലിലിന് കാരണമായി.
National
പാറ്റ്ന: ബിഹാറിൽ ബിജെപി നേതാവിന് നേരെ വെടിവയ്പ്പ്. ഖഗാരിയ ജില്ലയിലെ ഗംഗോർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ദിലീപ് കുമാർ എന്നയാൾക്കാണ് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ ദിലീപ് കുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശവാസികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
ബിജെപിയുടെ ഖഗരിയ യൂണിറ്റിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവായ ദിലീപ് കുമാർ പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയും നിലവിൽ മണ്ഡൽ വർക്കിംഗ് കമ്മിറ്റി അംഗവുമാണ്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തലശേരി: കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്.
തലശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.
കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
National
ജയ്പുർ: രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിൽ ബിജെപി നേതാവിന് വെടിയേറ്റു. സംസ്ഥാന ബിജെപിയുടെ മുൻ സെക്രട്ടറി രമേശ് ഇനാനിക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രമേശിനെ ഉദയ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. കോട്ട്വാലി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ബൈക്കിലെത്തിയ അക്രമി രമേശിന് നേരെ വെടിവയ്ക്കുകയായിരുന്നു. കാലിനും പുറത്തും വെടിയേറ്റ രമേശിനെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി.
രമേശിനെ വെടിവച്ച ശേഷം അക്രമി കടന്നുകളഞ്ഞു. സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രദേശത്ത് പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എസ്പി മനീഷ് ത്രിപാദി പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരികയാണെന്നും എസ്പി അറിയിച്ചു.
National
മുംബൈ: മുംബൈ മേയറാകാൻ ഒരു ഖാനെയും അനുവദിക്കില്ലെന്ന് മുംബൈ നഗർ ബിജെപി അധ്യക്ഷൻ അമീത് സതം. പ്രസ്താവന വിവാദമായതോടെ, താൻ ഉദ്ദേശിച്ചത് മതപരമായ അർഥത്തിലല്ലെന്നും ദേശവിരുദ്ധ ശക്തികൾക്കെതിരായ പരാമർശമായിട്ടേ ഇതിനെ കാണാവൂ എന്നും അമീത് സതം വിശദീകരിച്ചു.
ബോംബ് സ്ഫോടനക്കേസിലെ പ്രതി മുംബൈ നഗരത്തിൽ നടന്ന തെരഞ്ഞെടുപ്പുറാലിയിൽ പാക് പതാകയേന്തുന്ന മാനസികാവസ്ഥയ്ക്കെതിരേയാണ് സംസാരിക്കുന്നതെന്നും ഇതേക്കുറിച്ച് മുംബൈ നിവാസികൾക്ക് മുന്നറിയിപ്പു നൽകുകയായിരുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.
തന്റെ പ്രസ്താവന ദേശവിരുദ്ധ, മതമൗലികവാദികൾക്കെതിരേ ആണെന്നും അമീത് സതം പറഞ്ഞു.
District News
പയ്യന്നൂര്‍: ബിജെപി മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയും നിലവിലെ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അരവഞ്ചാലിലെ വ്യാപാരി പനയന്തട്ട തന്പാൻ എന്ന തമ്പാന് തവിടിശേരി (56) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു.
ഇന്നലെ പുലര്‍ച്ചെ നാലോടെ ഒളവറ പാലത്തിനും കൊറ്റി റെയില്‍വേ മേല്പ്പാലത്തിനുമിടയിലാണ് സംഭവം. മംഗലാപുരത്തേക്ക് പോയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ തട്ടി മരിച്ചതായാണ് കരുതുന്നത്. ഇന്നലെ രാവിലെയാണ് റെയില്‍ പാളത്തിനരികില്‍ മൃതദേഹം കണ്ടെത്തിയത്. ഇതുമൂലം പിന്നീടെത്തിയ ട്രെയിനുകളെല്ലാം താമസിച്ചാണ് ഓടിയത്.
ബിജെപി പെരിങ്ങോം മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്നു. ഒരുമാസം മുമ്പാണ് ബിജെപിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായത്. എന്നാല്‍ ഈ പദവിയേറ്റെടുക്കാന് മടിച്ചിരുന്നതായും സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം എല്ലാ സംഘടനാ ഗ്രൂപ്പുകളില്‍നിന്നും ഒഴിവായതായും പറയുന്നു. ഭാര്യ: ശ്യാമള. മക്കൾ: ശ്വേത, കൃഷ്ണ, മൃദുൽ ലാൽ. മരുമക്കൾ: ബിജേഷ് (പരിയാരം), നവീൻ (ചട്ട്യോൾ). സഹോദരങ്ങൾ: ബാലകൃഷ്ണൻ (ചീമേനി), നിഷ (ചന്തപുര), അനിൽ (ചീമേനി).
National
ഭുവനേശ്വർ: ഒഡീഷയില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ പിതാബാഷ പാണ്ഡെയാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ രണ്ട് പേരാണ് ഇയാളെ കൊലപ്പെടുത്തിയത്. ബര്‍ഹാംപുരില്‍ രാത്രിയോടെ ആളുകള്‍ നോക്കി നില്‍ക്കെയാണ് ആക്രമികള്‍ പിതാബാഷയ്ക്കുനേരെ വെടിയുതിര്‍ത്തത്. നെഞ്ചിലാണ് വെടിയേറ്റത്.
രാത്രി 9.40 ഓടെ പാര്‍ക്ക് സ്ട്രീറ്റിലെ ചേംബറില്‍ നിന്ന് ഇറങ്ങി സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു അഭിഭാഷകൻ. വെടിയേറ്റ പിതാബാഷ ഓടാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീണു.
ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാളെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. ഒഡീഷ ബാര്‍ കൗണ്‍സില്‍ അംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റുമായിരുന്നു പിതാബാഷ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദീര്‍ഘകാലം കോണ്‍ഗ്രസില്‍ അംഗമായിരുന്ന പാണ്ഡെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.