ബംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിൽ ധാർവാഡിലെ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം തടവ്. മറ്റു 16 പ്രതികളെയും പ്രത്യേക കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. വാസുദേവ രാമ നിലേകനി, സോമശേഖർ ബാസപ്പ ന്യാമഗൗഡ എന്നിവരെ വെറുതേ വിട്ടു.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടതോടെ വിനയ് കുൽക്കർണിയുടെ നിയമസഭാംഗത്വം റദ്ദാകും.
2016 ജൂൺ 15നു ധാർവാഡ് സപത്പുരിലെ ജിംനേഷ്യത്തിൽവച്ചാണ് വാടകക്കൊലയാളികൾ യോഗേഷ് ഗൗഡറെ കൊലപ്പെടുത്തിയത്. ധർവാഡ് ജില്ലാ പഞ്ചായത്ത് മുൻ അംഗമായിരുന്നു ഗൗഡർ. ഗൗഡർ കൊല്ലപ്പെട്ടസമയത്ത് വിനയ് കുൽക്കർണി കർണാടക മന്ത്രിയായിരുന്നു.
തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് 2019ൽ, അന്നത്തെ ബിജെപി സർക്കാർ സിബിഐക്കു കൈമാറുകയായിരുന്നു. കുൽക്കർണിയാണ് കേസിലെ മുഖ്യ സൂത്രധാരൻ എന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
ധാർവാഡിൽ തന്റെ രാഷ്ട്രീയ എതിരാളിയായി ഗൗഡർ വളർന്നുവരുന്നതിൽ കുൽക്കർണിക്ക് പകയുണ്ടായിരുന്നുവെന്നു സിബിഐ ആരോപിച്ചിരുന്നു. 2020ൽ അറസ്റ്റിലായ കുൽക്കർണി 2021ൽ ജാമ്യത്തിലിറങ്ങി. 2025 ജൂണിൽ കോടതി ജാമ്യം റദ്ദാക്കി.
പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും കുൽക്കർണി ശ്രമിച്ചുവെന്നുള്ള ആരോപണത്തെത്തുടർന്നായിരുന്നു ജാമ്യം റദ്ദാക്കിയത്.
2026 ജനുവരിയിൽ ജാമ്യത്തിനായി വീണ്ടും സമീപിച്ചെങ്കിലും ഹൈക്കോടതി ജാമ്യം നല്കിയില്ല. തുടർന്ന് ഫെബ്രുവരി 27ന് സുപ്രീംകോടതി കുൽക്കർണിക്കു ജാമ്യം നല്കി.
Tags : BJP leader murder case Congress MLA life imprisonment