റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കേർ ജില്ലയിൽ കരടിയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. വയലിൽ ജോലിക്കായി എത്തിയ ഹലാൽ ഖോർ ജുറി (38), സഹോദരി ചംറിൻ ബായ് (40) എന്നിവരാണ് മരിച്ചത്. മറ്റൊരു സഹോദരി ഖോരിൻ ബായി (30) ആണ് പരിക്കേറ്റത്.
സംഭവം നടക്കുന്നതിന് മുമ്പ് കരടിയുടെ കുഞ്ഞുങ്ങളിൽ ഒന്ന് ചത്തിരുന്നു. ഇതേ തുടർന്ന് കടുത്ത പ്രകോപനത്തിലും വാശിയിലുമായിരുന്നു കരടിയെന്ന് പ്രദേശവാസികൾ പറയുന്നു.
സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ പോകരുതെന്നു വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.