Kerala
കൊച്ചി: എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയെയാണ് പാന്പ് ചെറായിയിലെ റിസോർട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു.
കാലിന്റെ വിരലിനാണ് പാമ്പ് കടിയേറ്റത്. പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശർമിളയെ തുടർ ചികിത്സക്കായി മാഞ്ഞലി സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കൊല്ലത്തും ഒരാൾക്ക് പാമ്പ് കടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്.
കൂടെയുണ്ടായിരുന്നവർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടർമാർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസേഴ്സിന്റെ യോഗം വിളിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആണ് ഡിഎംഒമാരുടെ യോഗം വിളിച്ചത്.
ക്യാഷ്വാലിറ്റിയില്‍ എത്തുന്ന കേസുകളില്‍ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് പേര് പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മൂന്ന് മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നില്ല. രോഗികള്‍ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരന് മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. വ്യാഴാഴ്ച അര്‍ധരാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് അഞ്ചാമത്തെ പാമ്പിനെ വീട്ടിനുള്ളിലെ ശുചിമുറിയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച മാത്രം രണ്ടു പാമ്പുകളെ വനം വകുപ്പ് പിടികൂടി. പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരന് ആള്‍ജോയും സഹോദരന് അനോഷും ഉറങ്ങിയിരുന്ന മുറിയുടെ സമീപത്തെ ശുചിമുറിയില്‍ ആയിരുന്നു പാമ്പ് ഉണ്ടായിരുന്നത്.
പ്രദേശത്ത് ദിവസങ്ങളായി വനം വകുപ്പ് പരിശോധന നടത്തി വരികയാണ്. തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തിയ സാഹചര്യത്തില്‍ വനം വകുപ്പും സര്‍പ്പ ടീമും രാവിലെ വീട്ടിലെത്തി ശുചിമുറിയുടെ തറയും വീടിന് പുറത്തെ തറയുടെ ഭാഗങ്ങളും പൊളിച്ച് പരിശോധന നടത്തി.
Kerala
കൊല്ലം: മുറ്റമടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. നീരാവിൽ കുളങ്ങര വീട്ടിൽ രാധാമണി (53) ആണ് മരിച്ചത്.
പുലർച്ചെ ആറോടെ മുറ്റമടിച്ചുകൊണ്ടിരിക്കെയാണ് രാധാമണിയെ പാമ്പ് കടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോട്ടറി വിൽപ്പനക്കാരിയാണ് രാധാമണി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: രമ്യ.
National
ചെന്നൈ: ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി മക്കള്‍ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം.
സര്‍ക്കാര്‍ സ്കൂളിലെ ലബോറട്ടറി അസിസ്റ്റന്റായ ഇ.പി. ഗണേശ(56)നെ ഒക്ടോബറില്‍ പൊത്താതുര്‍പേട്ട ഗ്രാമത്തിലെ തന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകടമരണമാണെന്ന് ആദ്യം കരുതിയ കേസാണ് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചതായാണ് കുടുംബം നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്. അപകട മരണമായി കണക്കാക്കി പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനി സംശയാസ്പദമായ ചില കാര്യങ്ങള്‍ ഉന്നയിച്ചതോടെയാണ് എസ്ഐടി അന്വേഷണം നടത്തുകയും സംഭവം കൊലപാതകമാണെന്ന് തെളിയുകയും ചെയ്തത്.
സംഭവത്തില്‍ പൊത്താതുര്‍പേട്ട സ്വദേശികളായ മോഹന്‍ രാജ്(26), ഹരിഹരന്(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേശന്റെ പേരില്‍ മൂന്ന് കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉണ്ടായിരുന്നു.
കുടുംബത്തിന്റെ വരുമാനത്തെക്കാള്‍ വലിയ തുക പ്രീമിയമായി അടയ്ക്കുന്ന പോളിസികളായിരുന്നു ഇവയെല്ലാം. ഇത് കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പോലീസിനെ വിവരമറിയിച്ചത്.
പിതാവിനെ കൊലപ്പെടുത്താനായി വലിയ ആസൂത്രണമാണ് മക്കള്‍ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷ പാമ്പുകളെ വാങ്ങാന്‍ സഹായിച്ച കൂട്ടാളികളെയും പോലീസ് പിടികൂടി.
മരണത്തിന് ഏകദേശം ഒരാഴ്ച മുമ്പ് ഒരു മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് പിതാവിന്റെ കാലില്‍ കടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാരകമല്ലാത്തതിനാല്‍ പദ്ധതി പരാജയപ്പെട്ടു. പിന്നീട് വളരെ വിഷമുള്ള ഒരു ക്രെയ്റ്റ് പാമ്പിനെ(മഞ്ഞവരയൻ) കൊണ്ട് കടിപ്പിക്കുകയായിരുന്നു.
സംശയം ഉണ്ടാവാതിരിക്കാനായി പാമ്പിനെ വീടിനുള്ളില്‍ വച്ച് കൊല്ലുകയും ചെയ്തു. ആറ് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
ഇടുക്കി: ബൈസൺവാലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിൽ ആണ് സംഭവം.
യുഡിഎഫ് സ്ഥാനാർഥി ജാൻസി ബിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.
ഇന്ന് രാവിലെ പ്രവർത്തകർക്കൊപ്പം പ്രചാരണത്തിറങ്ങിയതായിരുന്നു. വോട്ട് തേടി പഞ്ചായത്തിലെ ഒരു വീട്ടിൽ കയറിയപ്പോൾ നായ കെട്ടഴിഞ്ഞു കിടക്കുകയായിരുന്നു. കൂട്ടിൽ ഇട്ടിട്ടുണ്ടായിരുന്നില്ല. ആളുകളെ കണ്ടപ്പോൾ നായ പാഞ്ഞടുക്കുകയായിരുന്നു.
ജാൻസിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകർ ഓടി. ജാൻസി ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
Kerala
കോട്ടയം: പാണംപടിയിൽ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പാണംപടി കലയംകേരിൽ നിസാനി(53) ആണ് മരിച്ചത്.
നീർനായയുടെ കടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട്വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം
എന്താണെന്ന് വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു.