ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഉത്തരപ്പേപ്പറുകളുടെ പുനർ മൂല്യനിർണയത്തിനുള്ള സമയപരിധി നീട്ടി. ഇന്നലെയാണു സമയപരിധി അവസാനിക്കേണ്ടിയിരുന്നതെങ്കിലും ഇന്ന് അർധരാത്രി വരെ അപേക്ഷ സമർപ്പിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു.
ബോർഡിന്റെ ഓണ്‍ലൈൻ പോർട്ടലിൽ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടാകുകയും പരാതികളുയരുകയും ചെയ്തതിനെത്തുടർന്നാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം നീട്ടിയത്. പുനർ മൂല്യനിർണയത്തിനുള്ള പോർട്ടൽ തുറന്നിട്ടും അപേക്ഷ സമർപ്പിക്കുന്നതിൽ പ്രതിസന്ധി നേരിട്ട വിദ്യാർഥികൾക്ക് ആശ്വാസം പകരുന്നതാണ് സിബിഎസ്ഇയുടെ തീരുമാനം.
പുനർ മൂല്യനിർണയത്തിനായുള്ള പോർട്ടൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുറന്നത്. സാങ്കേതിക തടസങ്ങൾക്കിടയിൽ അപേക്ഷ സമർപ്പിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് നിരവധി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.
അതിനിടെ, സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി 12-ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിൽനിന്ന് കോഎംപ്റ്റ് കന്പനിയുടെ പ്ലാറ്റ്ഫോമിനെ നീക്കം ചെയ്തെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും പുനർമൂല്യനിർണയത്തിന് സിബിഎസ്ഇ കോഎംപ്റ്റിന്റെ സേവനംതന്നെ തുടരുമെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.