ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തിനുശേഷമുള്ള പുനർ മൂല്യനിർണയത്തിന് ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭ്യമാക്കാൻ നേരിട്ട സാങ്കേതികതകരാർ പരിഹരിക്കുന്നതിന് ഐഐടി മദ്രാസിൽ നിന്നുള്ള വിദഗ്ധർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നിർദേശം നൽകി.
വെബ്സൈറ്റ് സംവിധാനവും സെർവറിന്റെ പ്രവർത്തനവും വിദഗ്ധ സംഘം പരിശോധിക്കും. പരീക്ഷയ്ക്കുശേഷം പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷാനടപടികൾക്ക് വെബ്സൈറ്റ് സന്ദർശിച്ചപ്പോൾ നേരിട്ട സാങ്കേതികതടസം വിദ്യാർഥികൾ ഉന്നയിച്ചതോടെയാണു കേന്ദ്രസർക്കാരിന്റെ ഇടപെടൽ.
കൂടാതെ ഉത്തരക്കടലാസുകൾ ലഭിക്കുന്നതിന് വിദ്യാർഥികളിൽനിന്ന് അധികമായി ഈടാക്കിയ തുക തിരികെ നൽകുമെന്ന് സിബിഎസ്ഇ അറിയിച്ചു. വിദ്യാർഥികൾ നേരിട്ട സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള പരാതികളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിനുപിന്നാലെയാണ് ഇതുസംബന്ധിച്ച സർക്കുലർ ബോർഡ് പുറത്തിറക്കിയത്. ഏതു പേമെന്റ് രീതിയാണോ പണമടയ്ക്കാൻ ഉപയോഗിച്ചത് അതേ മാർഗത്തിലൂടെതന്നെ അധിക തുക കൃത്യമായി തിരികെ നൽകുമെന്നാണ് സിബിഎസ്ഇ വ്യക്തമാക്കിയത്. അതോടൊപ്പം കുറഞ്ഞ തുക ഈടാക്കിയ വിദ്യാർഥികളിൽനിന്ന് ബാക്കി തുക അടയ്ക്കുന്നതിന് പ്രത്യേക അറിയിപ്പ് നൽകും.
എന്നാൽ ഇവരുടെ അപേക്ഷകൾ തള്ളിപ്പോകില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. പേമെന്റ് ഗേറ്റ്വേകളിൽ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവയുടെ പ്രവർത്തനക്ഷമത സമയബന്ധിതമായി നടപ്പാക്കുന്നതിനും എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകളുടെ സഹായവുമുണ്ടാകും.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാനുമായി ധർമേന്ദ്ര പ്രധാൻ നടത്തിയ ചർച്ചയെത്തുടർന്നാണ് നടപടി. അധിക ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ ഓട്ടോമാറ്റിക് റീഫണ്ടിനുള്ള നടപടികൾക്ക് ബാങ്കുകളുടെ പിന്തുണ സിബിഎസ്ഇക്ക് ലഭിക്കും. പോർട്ടലിൽ പെട്ടെന്നുണ്ടായ അമിതമായ തിരക്കാണു ഇത്തരം സാങ്കേതിക തടസങ്ങൾക്കു കാരണമായതെന്നാണ് സിബിഎസ്ഇ നൽകുന്ന വിശദീകരണം.അതേസമയം, 12-ാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭ്യമാക്കാനുള്ള അവസാന തീയതി ഇന്നുവരെ നീട്ടിയിട്ടുണ്ട്.
ഒഎംആർ സംവിധാനത്തിനെതിരേ വിദ്യാർഥികൾ; ആശങ്ക വേണ്ടെന്നു സിബിഎസ്ഇ
പോർട്ടലിൽനിന്നു ലഭിച്ച ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പിനു വ്യക്തതയില്ലാത്തതിൽ വിദ്യാർഥികൾ ആശങ്ക പ്രകടിപ്പിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പിനു വ്യക്തത കുറവായതിനാൽ ഓണ് സ്ക്രീൻ മാർക്ക് (ഒഎംആർ) സംവിധാനത്തിൽ പിഴവ് സംഭവിച്ചതായി വിദ്യാർഥികളും മാതാപിതാക്കളും ആരോപിച്ചു.
സിബിഎസ്ഇയുടെ പോർട്ടലിൽനിന്നു ലഭിച്ച വ്യക്തതയില്ലാത്ത ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത കോപ്പി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് വിദ്യാർഥികൾ പുതിയ മൂല്യനിർണയ സംവിധാനത്തിനെതിരേ രംഗത്തെത്തിയത്. അവ്യക്തമായ ഉത്തരക്കടലാസിന്റെ പകർപ്പ് ഉപയോഗിച്ച് മൂല്യനിർണയം നടത്തിയതിനാലാണു പലർക്കും മാർക്ക് കുറയാൻ കാരണമായതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
എന്നാൽ ഇതുസംബന്ധിച്ച പരാതികൾ വിദഗ്ധർ അവലോകനം ചെയ്യുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയാൽ പുനർമൂല്യനിർണയം ആവശ്യപ്പെടുന്ന കുട്ടികളുടെ പേപ്പർ നേരിട്ടുള്ള മൂല്യനിർണയത്തിന് വിധേയമാക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
Tags : CBSE revaluation crisis