ലണ്ടൻ: യുകെയിലെ ആരോഗ്യ - സാമൂഹിക ക്ഷേമ മേഖലകളിൽ (എൻഎച്ച്എസ്/കെയർ സെക്ടർ) സേവനമനുഷ്ഠിക്കുന്ന വിദേശ ജീവനക്കാരുടെ കുടുംബങ്ങൾക്ക് നേരെ കടുത്ത നടപടികളുമായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം.
മാതാപിതാക്കൾക്ക് യുകെയിൽ തുടരാൻ നിയമപരമായ അനുമതിയുണ്ടെങ്കിലും അവരുടെ അഞ്ച് വയസ് മാത്രം പ്രായമുള്ള കുട്ടികൾ ഉൾപ്പെടെയുള്ള ആശ്രിതർ ഉടനടി രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ഹോം ഓഫീസ് കത്തുകൾ അയച്ചുതുടങ്ങി.
നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ച് രാജ്യാന്തര വീസ നിയന്ത്രണങ്ങൾ വരുന്നതിന് മുൻപ് യുകെയിലെത്തിയ കുടുംബങ്ങളെയാണ് പുതിയ നീക്കം ബാധിച്ചിരിക്കുന്നത്.
ആറ് മാസം ഗർഭിണിയായ ഒരു സ്ത്രീയോട് ഭർത്താവിനെ യുകെയിൽ ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും ഹോം ഓഫീസ് അയച്ചിട്ടുണ്ട്.
ഈ പുതിയ നടപടി യുകെയിലെ മലയാളി കെയർ ജീവനക്കാർക്കിടയിലും വലിയ ആശങ്ക പടർത്തിയിരിക്കുകയാണ്.
ശ്രീലങ്കയിൽ നിന്നും ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളോടെ യുകെയിലെത്തി സ്കോട്ലൻഡിലെ പെർത്തിൽ കെയർ വർക്കറായി ജോലി ചെയ്യുന്ന വരുണി ആരച്ചിഗെ എന്ന സ്ത്രീയുടെ കുടുംബം നേരിടുന്ന അനുഭവം ഇതിന് ഉദാഹരണമാണ്.
കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ഡണ്ടി സർവകലാശാലയിൽ നിന്ന് എംഎസി ബിരുദവുമുള്ള വരുണിയുടെ കെയർ വീസ നീട്ടിനൽകിയ ഹോം ഓഫീസ്, എന്നാൽ കൂടെയുള്ള ഭർത്താവിനോടും എട്ടും അഞ്ചും വയസുള്ള രണ്ട് മക്കളോടും രാജ്യം വിടാനാണ് ഉത്തരവിട്ടിരിക്കുന്നത്.
ഞങ്ങൾ 2022 ക്രിസ്മസ് ദിനത്തിലാണ് പൂർണമായും നിയമപരമായ വീസയിൽ യുകെയിലെത്തിയത്. എന്റെ വീസ കാലാവധി 2031 വരെ നീട്ടിനൽകിയിട്ടുമുണ്ട്.
വീസയ്ക്കായി ആയിരക്കണക്കിന് പൗണ്ട് ഞങ്ങൾ ഹോം ഓഫീസിന് ഫീസായി നൽകി, കൃത്യമായി നികുതി അടയ്ക്കുന്നു, സർക്കാരിന്റെ യാതൊരു ആനുകൂല്യങ്ങളും കൈപ്പറ്റുന്നതുമില്ല.
കുട്ടികൾ ഇവിടുത്തെ സ്കൂളുകളുമായി നന്നായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഞങ്ങളെ പൂർണമായി തകർക്കുന്നതാണ് ഈ കത്തെന്നു വരുണി പറഞ്ഞു.
സമാനമായ രീതിയിൽ നോർത്തുമ്പ്രിയ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷം കെയർ ജോലി ചെയ്യുന്ന രസിക സമരസിംഗെ എന്നയാളുടെ ഭാര്യയോടും 12, 9, 8 വയസുള്ള മൂന്ന് കുട്ടികളോടും നിരവധി മലയാളികൾക്കും ഇതിനോടകം രാജ്യം വിടാൻ ഉത്തരവുണ്ട്.
ഇവിടുത്തെ സ്കൂളുകളിൽ പഠിക്കുന്ന തന്റെ ഇളയ മകന് ഇംഗ്ലീഷ് ഭാഷ മാത്രമാണ് സംസാരിക്കാനും എഴുതാനും അറിയുന്നതെന്നും കുട്ടികളോട് ഈ വിവരം എങ്ങനെ പറയുമെന്ന് അറിയില്ലെന്നും മാഞ്ചസ്റ്ററിൽ താമസിക്കുന്ന വിവേക് കണ്ണീരോടെ പറയുന്നു.
കെയർ വീസയിലെത്തുന്നവർ വൻതോതിൽ കുടുംബങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് തടയാൻ കഴിഞ്ഞ കുറച്ചുകാലമായി ബ്രിട്ടീഷ് സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്.
2024 മാർച്ചിൽ കെയർ ജീവനക്കാർക്ക് പങ്കാളികളെയോ കുട്ടികളെയോ ആശ്രിതരായി യുകെയിലേക്ക് കൊണ്ടുവരുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തി. 2025 ജൂലൈയിൽ കെയർ മേഖലയിലേക്കുള്ള വിദേശ റിക്രൂട്ട്മെന്റുകൾക്ക് സമ്പൂർണ നിരോധനം കൊണ്ടുവന്നു.
യുകെയിൽ സ്ഥിരതാമസം (പിആർ/സെറ്റിൽമെന്റ്) ലഭിക്കുന്നതിനുള്ള കാലാവധി നിലവിലെ അഞ്ച് വർഷത്തിൽ നിന്നും 15 വർഷമായി ഉയർത്താൻ സർക്കാർ ആലോചിക്കുമ്പോൾ വീസ ചട്ടങ്ങൾ മാറുന്നതിന് മുൻപ് എത്തിയ കുട്ടികൾക്കും പങ്കാളികൾക്കും ഡിപ്പോർട്ടേഷൻ കത്ത് നൽകി തിരികെ അയയ്ക്കാനാണു ഹോം ഓഫീസ് തീരുമാനം.
പിആർ കാലാവധി 15 വർഷമാക്കിയാൽ 69 ശതമാനം കെയർ ജീവനക്കാരും യുകെ വിടുമെന്ന് മുന്നറിയിപ്പുണ്ട്. കെയർ ജീവനക്കാരുടെ കൂട്ടപ്പലായനം ഉണ്ടായാൽ ആഴ്ചയിൽ 42 ലക്ഷം മണിക്കൂറിന്റെ കെയർ സേവനം യുകെയ്ക്ക് നഷ്ടമാകും.
കെയർ ജീവനക്കാരുടെ കൂട്ടപ്പലായനത്തിന് സാധ്യത
സ്ഥിരതാമസത്തിനുള്ള കാലാവധി 15 വർഷമാക്കാനുള്ള നീക്കത്തിനെതിരേ യുകെയിലെ കെയർ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലിഫ്റ്റഡ് എന്ന സംഘടന നടത്തിയ സർവേയിൽ 69 ശതമാനം കെയർ ജീവനക്കാരും ഈ നിയമം വന്നാൽ യുകെ വിടുമെന്ന് വ്യക്തമാക്കി.
നിലവിൽ വിദേശ കെയർ ജീവനക്കാർ ആഴ്ചയിൽ 42 ലക്ഷം മണിക്കൂറിലധികം സമയമാണ് യുകെയിലെ 2.8 ലക്ഷത്തോളം വരുന്ന രോഗികൾക്കായി മാറ്റിവയ്ക്കുന്നത്. ഇവരുടെ കൂട്ടപ്പലായനം യുകെയുടെ ആരോഗ്യ സംവിധാനത്തെ പൂർണമായി തകർക്കും.
എന്നാൽ മുൻ സർക്കാരിന്റെ കാലത്തുണ്ടായ അഭൂതപൂർവമായ കുടിയേറ്റം നിയന്ത്രിക്കാനും അതിർത്തികളിൽ ക്രമീകരണം കൊണ്ടുവരാനുമാണ് ഈ പരിഷ്കാരങ്ങളെന്നാണ് ഹോം ഓഫീസ് വക്താവ് വ്യക്തമാക്കുന്നത്.
യുകെയിൽ സ്ഥിരതാമസം എന്നത് ഒരു അവകാശമല്ലെന്നും അത് ചട്ടങ്ങൾ പാലിച്ച് കഠിനാധ്വാനത്തിലൂടെ നേടിയെടുക്കേണ്ട ഒന്നാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
എന്തായാലും ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയും ലോണെടുത്തും യുകെയിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള കെയർ ജീവനക്കാർക്ക് വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ് ഈ കത്തുകൾ.