ലണ്ടൻ: യുകെയിൽ കെയർ വീസയിലെത്തി ജോലി ലഭിക്കാതെ കടുത്ത ദാരിദ്ര്യത്തിലായ മലയാളി യുവാവിന് നിയമപോരാട്ടത്തിൽ ചരിത്ര വിജയം. ഒരൊറ്റ ദിവസം പോലും ജോലി നൽകാതെ ഒരു വർഷത്തോളം വഞ്ചിച്ച യുകെയിലെ കെയർ കമ്പനി, യുവാവിന് 30 ലക്ഷത്തിലധികം രൂപ വേതനമായി നൽകാൻ ബ്രിട്ടനിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണൽ ഉത്തരവിട്ടു.
കേരളത്തിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഷബിൻ ഷാജി (33) എന്ന യുവാവാണ് യുകെയിലെ റിക്രൂട്ട്മെന്റ് തട്ടിപ്പിനെതിരേ പോരാടി ഈ ലാൻഡ്മാർക്ക് വിധി (Landmark case) സ്വന്തമാക്കിയത്. "സ്വാൻ കെയർ സൊല്യൂഷൻസ് ലിമിറ്റഡ്' എന്ന കമ്പനിക്കെതിരേയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
യുകെയിൽ ആരോഗ്യമേഖലയിൽ വലിയ തൊഴിലവസരങ്ങൾ ഉണ്ടെന്ന പരസ്യങ്ങൾ കണ്ട്, ഒരു യൂട്യൂബ് ഇൻഫ്ലുവൻസർ വഴി പരിചയപ്പെട്ട ഏജന്റുമാർക്ക് 17 ലക്ഷം രൂപയോളം നൽകിയാണ് ഷബിൻ യുകെയിലെത്തിയത്.
വാട്സ്ആപ് വഴി നടത്തിയ അഭിമുഖത്തിന് ശേഷം സ്വാൻ കെയർ സൊല്യൂഷൻസ് കമ്പനി ഇദ്ദേഹത്തിന് സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് (CoS) നൽകി. എന്നാൽ 2023-ൽ യുകെയിലെ സ്റ്റാഫോർഡിൽ എത്തിയ ഷബിന്, ഡ്രൈവിംഗിനായി കാർ വാങ്ങുകയും ഓൺലൈൻ പരിശീലനം പൂർത്തിയാക്കുകയും ചെയ്തിട്ടും കമ്പനി ഷിഫ്റ്റുകൾ ഒന്നും നൽകിയില്ല.
ജോലി ചോദിച്ചപ്പോഴൊക്കെ "നിങ്ങളുടെ ഊഴം വരുമ്പോൾ അറിയിക്കാം' എന്ന് പറഞ്ഞ് കമ്പനി അധികൃതർ കൈമലർത്തുകയായിരുന്നു. സ്പോൺസേർഡ് വിസയിലായതിനാൽ ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ മറ്റ് ജോലികൾ ചെയ്യാനും ഇദ്ദേഹത്തിന് നിയമപരമായി സാധിക്കുമായിരുന്നില്ല.
ജോലിയും കൂലിയുമില്ലാതെ യുകെയിൽ അകപ്പെട്ടുപോയ തന്റെ ദുരിതകാലത്തെക്കുറിച്ച് ഷബിൻ കോടതിയിൽ പറഞ്ഞത് കണ്ണീരണിയിക്കുന്നതായിരുന്നു. "പണമില്ലാതെ പൂർണമായും ഞാൻ തകർന്നുപോയി. വെള്ളം കുടിച്ചും കാലാവധി തീരാറായ വിലകുറഞ്ഞ ബ്രെഡ് വാങ്ങിയുമാണ് ജീവൻ നിലനിർത്തിയതെന്നും ഷബിൻ ഷാജി പറഞ്ഞു.
യുകെയിലെ തൊഴിലാളി സംരക്ഷണ ചാരിറ്റിയായ വർക്ക് റൈറ്റ്സ് സെന്ററിന്റെ സഹായത്തോടെയാണ് ഷബിൻ നിയമപോരാട്ടം നടത്തിയത്. ഒരു തൊഴിലാളി ജോലി ചെയ്യാൻ തയാറായി ഇവിടെയുള്ളപ്പോൾ അവർക്ക് വേതനം നൽകാതിരിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് എംപ്ലോയ്മെന്റ് ജഡ്ജ് കേറ്റ് എഡ്മണ്ട്സ് വ്യക്തമാക്കി. കമ്പനി ഷബിനെ ഒരു സീറോഅവർ തൊഴിലാളിയെപ്പോലെയാണ് പരിഗണിച്ചതെന്നും എന്നാൽ വീസ നിയമപ്രകാരം അത് തെറ്റാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ശമ്പള കുടിശികയ്ക്ക് പുറമെ, കൃത്യമായ തൊഴിൽ കരാർ നൽകാത്തതിനും പരാതി പരിഹരിക്കാതിരുന്നതിനും കമ്പനിക്ക് കോടതി പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ ഈ കമ്പനിയുടെ വീസ സ്പോൺസർഷിപ്പ് ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കുകയും ചെയ്തു.
യുകെയിൽ കെയർ വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി ആളുകളെ എത്തിക്കുകയും പിന്നീട് ജോലി നൽകാതെ വഞ്ചിക്കുകയും ചെയ്യുന്ന കെയർ കമ്പനികൾക്കുള്ള ശക്തമായ താക്കീതാണ് ഈ വിധിയെന്ന് ലണ്ടനിലെ പ്രവാസി സംഘടനകൾ വിലയിരുത്തി.
വീസ നിയമങ്ങളിൽ അടിയന്തിര പരിഷ്കാരം കൊണ്ടുവരണമെന്ന് വർക്ക് റൈറ്റ്സ് സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഡോറ ഒലിവിയ ആവശ്യപ്പെട്ടു.
Tags : Compensation Malayali UK Care Home