National
ന്യൂഡൽഹി: ഏഴ് ആഡംബര ബിഎംഡബ്ല്യു കാറുകൾ വാങ്ങാനായി ലോക്പാൽ ക്ഷണിച്ച വിവാദ ടെൻഡർ സാമൂഹിക പ്രത്യാഘാതത്തെത്തുടർന്നു റദ്ദാക്കി. ഇന്ത്യയുടെ അഴിമതിവിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാൽ അഞ്ച് കോടി രൂപ വീതം വില വരുന്ന ബിഎംഡബ്ല്യു കാറുകൾ വാങ്ങാനുള്ള കരാർ ക്ഷണിച്ചതിലെ വൈരുധ്യം പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും ചോദ്യം ചെയ്തതിനു പിന്നാലെയാണ് കരാർ റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്.
ബിഎംഡബ്ല്യു 3 സീരീസിലെ 330ലി കാറുകൾ വാങ്ങാനായി കഴിഞ്ഞ വർഷം ഒക്ടോബർ 16നാണ് പ്രശസ്ത ഏജൻസികളിൽനിന്ന് ലോക്പാൽ ടെൻഡർ ക്ഷണിച്ചത്. ലോക്പാലിന്റെ ചെയർപേഴ്സണും ആറ് അംഗങ്ങൾക്കും കൂടിയായിരുന്നു കാറുകൾ വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്.
എന്നാൽ അഴിമതി വിരുദ്ധമായ ഭരണം ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട ഒരു സ്ഥാപനം ആഡംബരത്തിനു പിന്നാലെ പായുന്നതിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും സമൂഹമാധ്യമങ്ങളിലെ സാധാരണക്കാരും വിമർശനങ്ങളുന്നയിച്ചതിനു പിന്നാലെയാണ് വിവാദ 'ആഡംബര' കരാർ ലോക്പാൽ പിൻവലിച്ചിരിക്കുന്നത്.
ലോക്പാലിന്റെ പൂർണ ബെഞ്ച് പാസാക്കിയ ഒരു പ്രമേയത്തെത്തുടർന്നാണ് കരാർ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും അതിനു ശേഷം ഡിസംബർ 16ന് ഒരു കോറിജെൻഡം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
National
ബെംഗളൂരു: ബെംഗളുരു നഗരത്തിൽനിന്ന് ഏഴ് കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ട കാറുകളിലൊന്ന് കണ്ടെത്തി. തിരുപ്പതിയിൽ നിന്നാണ് ഇന്നോവ കാർ ഉപക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ചത്. ഗ്രേ കളർ ഇന്നോവ കാറാണ് കണ്ടെത്തിയത്. എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന ഏഴ് കോടി രൂപ ഏഴ് മിനിറ്റ് കൊണ്ടാണ് പ്രതികൾ കഴിഞ്ഞ ദിവസം കൊള്ളയടിച്ചത്.
എന്നാൽ പ്രതികളെ കുറിച്ചുള്ള സൂചനകളൊന്നും പോലീസിന് ഇതുവരെയും ലഭിച്ചില്ല. എച്ച്ഡിഎഫ്സി ബാങ്കിന്റെ എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ പണമാണ് കൊള്ളയടിച്ചത്. കവർച്ച നടന്ന് ഒന്നര ദിവസമാകുമ്പോഴും ഇരുട്ടിൽ തപ്പുകയാണ് പോലീസ്.
തിരുപ്പതിയിൽ ഹോട്ടലുകളിൽ ഉടനീളം പോലീസ് തെരച്ചിൽ നടത്തുകയാണ്. പണവുമായി പോയ വാനിന്റെ ഡ്രൈവറെയും സുരക്ഷാ ജീവനക്കാരെയും സിഎംഎസിലെ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല. ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്തിട്ടും ഒരേ മൊഴിയാണ് ഇവരിൽനിന്ന് ലഭിക്കുന്നതെങ്കിലും ആർക്കും പോലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല.
പണം കൊണ്ടുപോകുന്ന വിവരം ആരോ ചോർത്തി നൽകിയിട്ടുണ്ടെന്ന വിശ്വാസത്തിൽ തന്നെയാണ് പോലീസ്. വാനിനകത്തെ ഡിവിആർ മോഷ്ടാക്കൾ കൊണ്ടുപോയത് ആസൂത്രിത നീക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അപരിചിതർ വാഹനം തടയുന്ന സമയത്ത് പണം സൂക്ഷിച്ചിരുന്ന ലോക്കറുകൾ പൂട്ടാൻ ശ്രമിക്കാതിരുന്നതും വാഹനത്തിലെ സൈറൺ പ്രവർത്തിപ്പിക്കാത്തതിനും ഉത്തരം കണ്ടെത്താൻ പോലീസിനായിട്ടില്ല.