കോട്ടയം: ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ കോട്ടയത്ത് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണൻ നിർവഹിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കേന്ദ്രസംഘം കോട്ടയത്ത് സന്ദര്‍ശനം നടത്തുകയും അവലോകന യോഗം ചേരുകയും ചെയ്തു.
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ്, പ്രോട്ടോകോള്‍ ഓഫീസര്‍ അമിത് ശര്‍മ, തരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉപരാഷ്ട്രപതി വന്നിറങ്ങുന്ന കളക്ടറേറ്റിനു സമീപമുള്ള ഹെലിപാഡ്, സമ്മേളനം നടക്കുന്ന മാമ്മന്‍മാപ്പിള ഹാള്‍, ദീപിക കേന്ദ്ര ഓഫീസ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
മാമ്മന്‍മാപ്പിള ഹാളില്‍ സ്റ്റേജിനു സമീപമായി ഉപരാഷ്ട്രപതിക്കു വിശ്രമിക്കുന്നതിനായി പ്രത്യേക ഗ്രീന്‍ റൂം സജ്ജമാക്കി. ഗ്രീന്‍ റൂം, ലിഫ്റ്റ്, സ്റ്റേജ്, സ്റ്റേജിലെ സംവിധാനങ്ങള്‍, സദസിലെ ഇരിപ്പടങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സൗകര്യങ്ങൾ, റിഫ്രഷ്മെന്റ് ഏരിയ തുടങ്ങിയവയില്‍ കേന്ദ്ര സംഘം സംതൃപ്തി പ്രകടിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങളില്‍ പോലീസ് സംതൃപ്തരാണ്.
കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി രാവിലെ പോലീസ് ക്ലബ്ബില്‍ അവലോകന യോഗവും ചേര്‍ന്നു. വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍, പോലീസ്, സ്പെഷല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ എത്തുന്ന പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡ് നവീകരണം പൂര്‍ത്തിയായി ട്രയല്‍ നടത്തി. പരേഡ് ഗ്രൗണ്ടില്‍നിന്ന് ഉപരാഷ്ട്രപതി റോഡ് മാര്‍ഗം സമ്മേളന നഗരിയായ മാമ്മന്‍ മാപ്പിള ഹാളിലെത്തും. വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ റോഡില്‍ അനുവദിക്കില്ല. ഉപരാഷ്ട്രപതി വരികയും പോകുകയും ചെയ്യുന്ന സമയത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സന്ദര്ശനത്തോടനബന്ധിച്ചുള്ള ട്രയല്‍റണ്‍ ആന്‍ഡ് റിക്രിയേഷന്‍ ഇന്നുച്ചകഴിഞ്ഞു നടക്കും.
◄ പ്രവേശനം പാസ് മൂലം
ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നവർക്കു പാസ് ലഭ്യമാക്കും. നിർബന്ധമായും പാസും തിരിച്ചറിയൽ കാർഡും കൈവശം കരുതണം. പാസില്ലാത്തവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ കൃത്യം 1.30ന് സമ്മേളന ഹാളില്‍ പ്രവേശിക്കണം.
പങ്കെടുക്കാനെത്തുന്നവര്‍ ബാഗ്, കുട, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, കുപ്പിവെള്ളം, ഭക്ഷണസാധനങ്ങള്‍ എന്നിവ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ഇത് അനുവദിക്കുന്നതല്ല. സമ്മേളന ഹാളില്‍ പ്രവേശിച്ചയുടൻതന്നെ എല്ലാവരും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. ദേശീയഗാനം, ദേശീയ ഗീതം, പ്രാര്‍ഥനാഗാനം എന്നീ സമയങ്ങളില്‍ വേദിയില്‍നിന്നു തരുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
◄ പാര്‍ക്കിംഗ്
സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിഐപികളുടെ വാഹനങ്ങള്‍ ജറുസലേം പള്ളി മൈതാനത്താണ് പാര്‍ക്ക് ചെയ്യേണ്ടത്. മറ്റു വാഹനങ്ങള്‍ മാര്‍ ഏലിയാ കത്തീഡ്രല്‍, ബിസിഎം കോളജ്, ബസേലിയോസ് കോളജ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. വലിയ വാഹനങ്ങളിലെത്തുന്നവര്‍ സമ്മേളന ഹാളിനു സമീപം ആളെ ഇറക്കി നഗരത്തില്‍ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.