ക്രിസ്മസ് ദിനങ്ങൾ മുതൽ സോഷ്യൽ മീഡിയയിൽ ചിരിപടർത്തിക്കൊണ്ടിരിക്കുന്ന ഒരു കുറ്റാന്വേഷണ കഥയാണിത്. വീട്ടിലെ പുൽക്കൂട്ടിൽ നടന്ന അപ്രതീക്ഷിത സംഭവത്തെ അതീവ ഗൗരവത്തോടെ അവതരിപ്പിച്ച അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
പുൽക്കൂട്ടിലെ ആട്ടിടയന്മാരിൽ ഒരാൾ തകർന്നുതരിപ്പണമായി നിലത്ത് കിടക്കുന്ന കാഴ്ച ഒരു ബ്രേക്കിംഗ് ന്യൂസ് റിപ്പോർട്ടറുടെ ശൈലിയിലാണ് ഇവർ ലോകത്തെ അറിയിച്ചത്. 'അതി ദാരുണമായ സംഭവമാണ് പുൽക്കൂട്ടിൽ അരങ്ങേറിയിരിക്കുന്നത്' എന്ന മുഖവുരയോടെയാണ് അവതരണം ആരംഭിക്കുന്നത്.
ഉണ്ണിയേശുവിനെ കാണാനെത്തിയ ആട്ടിടയൻ കൊല്ലപ്പെട്ടതാണോ അതോ ആത്മഹത്യയാണോ എന്ന സംശയമാണ് റിപ്പോർട്ടർ വേഷം കെട്ടിയ അമ്മ പങ്കുവെക്കുന്നത്. തല തകർന്ന് ദാരുണമായ അവസ്ഥയിൽ കാണപ്പെടുന്ന ആട്ടിടയന്റെ ദൃശ്യം വീഡിയോയിൽ കാണാം.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അമ്മ തമാശരൂപേണ പറയുന്നു. സംഭവത്തിൽ വീട്ടിലെ കുട്ടികളെയാണ് അമ്മ പ്രധാനമായും സംശയിക്കുന്നത്.
വീടിന്റെ പരിസരത്ത് പലപ്പോഴായി സംശയാസ്പദമായ സാഹചര്യത്തിൽ കുട്ടികളെ കണ്ടിട്ടുണ്ടെന്നും, മുൻപ് ഓണക്കാലത്ത് പൂക്കളം വാരിയെറിഞ്ഞ പാരമ്പര്യം ഇവർക്കുണ്ടെന്നും അമ്മ ആരോപിക്കുന്നു.
പ്രതികളെന്ന് സംശയിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ സിസിടിവി ദൃശ്യങ്ങൾ എന്ന നിലയിൽ വീഡിയോയിൽ കാണിക്കുന്നുമുണ്ട്. ഒരു കൊലപാതക കേസ് റിപ്പോർട്ട് ചെയ്യുന്ന ഗൗരവത്തോടെയുള്ള അമ്മയുടെ വിവരണവും അതിനിടയിലെ തമാശകളും കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കുകയാണ്.
ഭർത്താവ് പകർത്തിയ ഈ രസകരമായ വീഡിയോ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.