Viral
കുമാർ ഭാസ്കർ വർമ്മ പാലത്തിൽ അർദ്ധരാത്രിയിൽ ആഡംബര ജന്മദിനാഘോഷം നടത്തിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്.
ജൂൺ 22-ന് പുലർച്ചെ റോഡ് തടസപ്പെടുത്തി ബലൂണുകൾ തൂക്കിയും ആഡംബര വാഹനങ്ങൾ പാർക്ക് ചെയ്തും നടത്തിയ പാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പ്രധാന ഗതാഗത പാത ഇത്തരത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്.
വാർത്തകളിൽ നിറയാൻ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചവർക്കെതിരെ കോടികൾ പിഴ ചുമത്തണമെന്നും, പണക്കൊഴുപ്പ് കാണിക്കാൻ പൊതുറോഡുകൾ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
പൊതുസുരക്ഷയെയും പൗരബോധത്തെയും വെല്ലുവിളിച്ച ഈ സംഭവത്തിൽ നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Viral
കാറിലിരുന്ന് റോഡിലേക്ക് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞ വിനോദസഞ്ചാരികളെ വഴിയിൽ തടഞ്ഞുനിർത്തി മാതൃകയായി ഒരു സാമൂഹിക പ്രവർത്തകൻ.
പ്രമുഖ ഫൗണ്ടേഷൻ സ്ഥാപകനായ അനൂപ് നൗട്ടിയാലാണ് തന്റെ മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും പ്ലാസ്റ്റിക് കപ്പും സ്പൂണും പുറത്തേക്ക് എറിഞ്ഞ സഞ്ചാരികളെ ചോദ്യം ചെയ്തത്.
റോഡിൽ വീണ അവശിഷ്ടങ്ങൾ കൈയിലെടുത്ത് അവരുടെ കാറിനടുത്തേക്ക് ചെന്ന അദ്ദേഹം, അത് അവർക്ക് തന്നെ തിരികെ നൽകി. പൊതുവിടങ്ങളെ ബഹുമാനിക്കണമെന്നും പരിസരം മലിനമാക്കരുതെന്നും ശാന്തമായി ഓർമ്മിപ്പിച്ചപ്പോൾ, തെറ്റ് ബോധ്യപ്പെട്ട സഞ്ചാരികൾ ക്ഷമ ചോദിച്ചുകൊണ്ട് ആ മാലിന്യം തിരികെ വാങ്ങി.
അനൂപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടത്. ഇതോടെ പൊതുസ്ഥലങ്ങളിലെ ശുചിത്വത്തെക്കുറിച്ചും പൗരബോധത്തെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുന്നവർ എന്തുകൊണ്ടാണ് പൊതുവഴികളിൽ ഇത്രയും ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതെന്ന് ദൃശ്യങ്ങൾ കണ്ട പലരും ചോദിക്കുന്നു.
കേവലം പാഠപുസ്തക പഠനത്തിനപ്പുറം സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന പ്രാഥമിക അറിവും സാമൂഹികബോധവും കുട്ടികൾക്ക് ചെറുപ്പത്തിലേ പകർന്നുനൽകേണ്ടതുണ്ടെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഇത്തരം മാലിന്യത്തള്ളൽ പ്രകൃതിക്കും പ്രാദേശിക ആവാസവ്യവസ്ഥയ്ക്കും വലിയ ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു.
Viral
മൈസൂർ നഗരത്തിലെ പൊതുസ്ഥലത്തെ മൂത്രമൊഴിക്കൽ എന്ന വിനാശകരമായ ശീലത്തിന് തടയിടാൻ മൈസൂരു സിറ്റി കോർപ്പറേഷൻ പരീക്ഷിച്ച വിചിത്രമായ മാർഗം ഇപ്പോൾ ചർച്ചയാവുകയാണ്.
നഗരത്തിലെ സബർബൻ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള മതിൽ കേന്ദ്രീകരിച്ച് ഏകദേശം 10 ലക്ഷത്തിനടുത്ത് രൂപ ചിലവാക്കി സ്റ്റെയിൻലെസ് സ്റ്റീലിന്റെ കണ്ണാടി പാനലുകൾ അധികൃതർ സ്ഥാപിച്ചിരുന്നു.
ഇവിടെ മൂത്രമൊഴിക്കാൻ എത്തുന്നവർക്ക് സ്വന്തം പ്രതിബിംബം കാണുമ്പോഴുണ്ടാകുന്ന നാണക്കേട് മൂലം ആ പ്രവർത്തിയിൽ നിന്ന് പിന്തിരിയുമെന്ന മനഃശാസ്ത്രപരമായ കണക്കുകൂട്ടലിലായിരുന്നു ഈ നീക്കം. എന്നാൽ പദ്ധതി നടപ്പിലാക്കി ദിവസങ്ങൾക്കകം തന്നെ കോർപ്പറേഷന്റെ ഈ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു.
എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ച ഈ കണ്ണാടി മതിലിന് മുന്നിൽ ഒരാൾ യാതൊരു കൂസലുമില്ലാതെ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ പരീക്ഷണം പരാജയപ്പെട്ടതായി വിലയിരുത്തപ്പെടുന്നത്.
പൊതുജനങ്ങൾ ഇയാളെ ചോദ്യം ചെയ്യുന്നതും പ്രകോപിതനായ ഒരു നാട്ടുകാരൻ ഇയാളെ തല്ലുന്നതും വീഡിയോയിൽ ദൃശ്യമാണ്. ചുറ്റുമുള്ളവർക്ക് താൻ ചെയ്യുന്നത് കാണാൻ സാധിക്കുമെന്ന ബോധം ഒരാളെ പിന്തിരിപ്പിക്കുമെന്ന അധികൃതരുടെ ധാരണ ഇതോടെ പാളി.
സോഷ്യൽ മീഡിയയിൽ ഈ വാർത്ത പടർന്നതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. മതിയായ പൊതുശൗചാലയങ്ങൾ ഒരുക്കാതെ ഇത്തരം പരീക്ഷണങ്ങൾക്കായി ലക്ഷങ്ങൾ ചിലവഴിക്കുന്നതിനെ ഒരു വിഭാഗം വിമർശിക്കുന്നു.
കൃത്യമായി നികുതി പിരിക്കുമ്പോൾ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും, അല്ലാത്തപക്ഷം ഇത്തരം ശിക്ഷാ നടപടികൾ കൊണ്ട് മാത്രം കാര്യമുണ്ടാകില്ലെന്നും ഇവർ വാദിക്കുന്നു.
എന്നാൽ പൗരബോധമില്ലാത്ത ജനങ്ങളുടെ പെരുമാറ്റമാണ് വികസനത്തിന് തടസമെന്നും സ്വന്തം ഉത്തരവാദിത്തം മറന്ന് സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും മൈസൂരുവിലെ ഈ 'കണ്ണാടി മതിൽ' ഇപ്പോൾ രാജ്യത്തുടനീളമുള്ള ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
Viral
നഗരങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ വൃത്തിയായും മനോഹരമായും നിലനിർത്താൻ നിരന്തരമായ പരിശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, നമ്മുടെ ചുറ്റുപാടുകളുടെ യഥാർഥ അവസ്ഥ നിശ്ചയിക്കുന്നതിൽ ഓരോ വ്യക്തിയുടെയും പെരുമാറ്റരീതികൾക്ക് വലിയ പങ്കുണ്ട്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒരു വിഷയമാണ് പൊതുസ്ഥലങ്ങളിൽ തുപ്പുന്ന ശീലം.
നിരവധി ബോധവൽക്കരണങ്ങളും കർശനമായ നിയമങ്ങളും നിലവിലുണ്ടെങ്കിലും, നഗരങ്ങളിലെ തിരക്കേറിയ ഇടങ്ങളിൽ ഇന്നും ഈ പ്രവണത തുടരുന്നു എന്നത് ഖേദകരമാണ്.
റോഡരികുകൾ, നടപ്പാതകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ഇത്തരം പ്രവൃത്തികൾ വ്യാപകമായി കാണാം.
പലരും ഇതൊരു നിസാര കാര്യമായാണ് കാണുന്നതെങ്കിലും, പ്രത്യേകിച്ച് ജനസാന്ദ്രത കൂടിയ നമ്മുടെ പ്രദേശങ്ങളിൽ ഇത് വലിയൊരു ശുചിത്വ പ്രശ്നമായി മാറുന്നുണ്ട്.
രോഗവ്യാപനത്തിന് വഴിവെക്കുന്ന തരത്തിലുള്ള ഇത്തരം പെരുമാറ്റങ്ങൾ, ശുചീകരണ തൊഴിലാളികൾ എത്ര കഠിനാധ്വാനം ചെയ്ത് വൃത്തിയാക്കിയാലും ആ സ്ഥലത്തിന്റെ പരിശുദ്ധി കളയുന്നു.
പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും, വ്യക്തിപരമായ ശുചിത്വബോധം കൊണ്ട് മാത്രമേ നമ്മുടെ നഗരങ്ങളെ പൂർണമായി വൃത്തിയായി സൂക്ഷിക്കാൻ സാധിക്കൂ എന്നും ഓരോരുത്തരും മനസിലാക്കേണ്ടതുണ്ട്.
Viral
സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച ഒരു വാർത്തയാണ് സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടി വീടിന് മുന്നിലെ രംഗോലി മനഃപൂർവം നശിപ്പിക്കുന്ന ദൃശ്യങ്ങൾ.
മറ്റൊരാളുടെ കഠിനാധ്വാനത്തെയും കലാസൃഷ്ടിയെയും ഒട്ടും ബഹുമാനിക്കാതെ പെൺകുട്ടി അത് ചവിട്ടി മായ്ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. എന്നാൽ ഈ ദൃശ്യങ്ങളിൽ ഏറ്റവും അധികം വിമർശിക്കപ്പെട്ടത് കുട്ടിയല്ല, മറിച്ച് ആ സമയത്ത് കൂടെയുണ്ടായിരുന്ന മുതിർന്ന സ്ത്രീയാണ്.
ആ കുട്ടി രംഗോലി നശിപ്പിക്കുമ്പോൾ അത് തടയുന്നതിന് പകരം, റോഡിലൂടെയുള്ള യാത്രക്കാർ അത് കാണാതിരിക്കാൻ മറച്ചുനിൽക്കുന്ന രീതിയിലുള്ള അവരുടെ പെരുമാറ്റം പലരിലും സംശയവും രോഷവും ഉളവാക്കി.
ആ സ്ത്രീ കുട്ടിയുടെ അമ്മയാണെന്നും മകളുടെ ഇത്തരം മോശം പ്രവൃത്തികളെ അവർ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.
ഈ സംഭവത്തെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചേരിതിരിഞ്ഞുള്ള വലിയ ചർച്ചകളാണ് നടക്കുന്നത്. നല്ല മൂല്യങ്ങളും പൗരബോധവും പഠിപ്പിക്കേണ്ടത് സ്കൂളുകളേക്കാൾ ഉപരിയായി വീട്ടിൽ നിന്നാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
വെറും റാങ്ക് നേടാനുള്ള ഇടമായി വിദ്യാഭ്യാസം മാറുമ്പോൾ കുട്ടികൾക്ക് മറ്റുള്ളവരുടെ അധ്വാനത്തോടുള്ള ബഹുമാനം നഷ്ടപ്പെടുന്നു എന്ന ആശങ്കയും ഈ ചർച്ചകളിൽ ഉയരുന്നുണ്ട്.
അതേസമയം, പൊതുവഴിയിൽ ഇത്തരം ചിത്രങ്ങൾ വരയ്ക്കുമ്പോൾ കുട്ടികൾ അബദ്ധത്തിൽ ചവിട്ടാൻ സാധ്യതയുണ്ടെന്നും ഇതിനെ ഇത്ര വലിയ ഗൗരവത്തോടെ കാണേണ്ടതില്ലെന്നും വാദിക്കുന്ന ഒരു വിഭാഗവുമുണ്ട്. മറ്റൊരു പ്രധാന വശം ഈ വീഡിയോയ്ക്ക് ലഭിക്കുന്ന വർഗീയപരമായ വ്യാഖ്യാനങ്ങളാണ്.
വീഡിയോയിലുള്ള സ്ത്രീയുടെ വസ്ത്രധാരണത്തെ അടിസ്ഥാനമാക്കി ഇതിന് വർഗീയ നിറം നൽകാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ആ കുട്ടിയും സ്ത്രീയും തമ്മിലുള്ള ബന്ധം പോലും വ്യക്തമല്ലാത്ത സാഹചര്യത്തിൽ ഇത്തരം വിദ്വേഷ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നു.
കേവലം ഒരു ചെറിയ കുസൃതി എന്നതിലുപരിയായി, പുതിയ തലമുറയെ വളർത്തിയെടുക്കുന്നതിൽ മുതിർന്നവർ കാണിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്കാണ് ഈ സംഭവം ഇപ്പോൾ വേദിയായിരിക്കുന്നത്.
Viral
നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒരു പതിവ് കാഴ്ചയാണെങ്കിലും, ചിലരുടെ പൗരബോധമില്ലാത്ത ഇടപെടലുകൾ ഈ ദുരിതം വർദ്ധിപ്പിക്കാറുണ്ട്.
അത്തരമൊരു സംഭവം ചെന്നൈയിലെ തിരക്കേറിയ ആർഎ പുരം മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. റോഡിന്റെ ഭൂരിഭാഗവും തടസപ്പെടുത്തി പാർക്ക് ചെയ്ത ഒരു ഇന്നോവ കാറാണ് യാത്രക്കാരുടെ കഷ്ടപ്പാടിന് കാരണമായത്.
ഈ രംഗങ്ങൾ ഒരു ഡാഷ്ക്യാമിൽ പതിയുകയും, അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു.
വിശദാംശങ്ങൾ അനുസരിച്ച്, തിരക്കേറിയ പാതയിലെ പ്രശസ്തമായ 'സംഗീത' റെസ്റ്റോറന്റിന് എതിർവശത്തായിരുന്നു സംഭവം. രണ്ട് പാതകളുള്ള റോഡിൽ, ഗ്രേ നിറത്തിലുള്ള ഇന്നോവ (രജിസ്ട്രേഷൻ നമ്പർ TN 25 BS 8055) ഇടത് പാതയുടെ ഭൂരിഭാഗവും കയ്യടക്കി പാർക്ക് ചെയ്തിരുന്നു.
ഈ ദൃശ്യങ്ങൾ പകർത്തിയ വ്യക്തി ഹോൺ മുഴക്കി പ്രതിഷേധിച്ചപ്പോൾ, കാറിലുണ്ടായിരുന്ന ഡ്രൈവർ മറുപടി നൽകിയത് "ഓണർ ബാങ്കിൽ പോയതാണ്' എന്നാണ്.
പൊതുറോഡ് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചതിലുള്ള ധിക്കാരവും, ഡ്രൈവറുടെ അലസമായ മറുപടിയും യാത്രക്കാരനെ പ്രകോപിപ്പിച്ചു.
ബാക്കി വന്ന ഇടുങ്ങിയ സ്ഥലത്തുകൂടി തന്റെ വാഹനം കഷ്ടിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ട അവസ്ഥയും അദ്ദേഹത്തിനുണ്ടായി. "ഇന്നോവ റോഡിന്റെ 80 ശതമാനവും തടസപ്പെടുത്തി, ഹോൺ മുഴക്കിയപ്പോൾ ഉടമ ബാങ്കിൽ പോയെന്ന് മറുപടി.
എന്ത് ധാർഷ്ട്യം, എന്ത് മടിയാണ്, പൗരബോധത്തിന്റെ സമ്പൂർണ അഭാവം' എന്ന അടിക്കുറിപ്പോടെ ഈ ദൃശ്യങ്ങൾ അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നിരവധി ഉപയോക്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി. ആർഎ പുരം നിവാസികളായ പലരും, ഈ റെസ്റ്റോറന്റ് കാരണം ഈ പ്രദേശത്ത് പതിവായി ഗതാഗതപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് തുറന്നടിച്ചു.
"ഈ സ്ഥലം കുഴപ്പമാണ്! സംഗീതയ്ക്ക് മതിയായ പാർക്കിംഗ് സൗകര്യമില്ല, എന്നിട്ടും ധാരാളം കാറുകൾ ഇവിടെയെത്തുന്നു,' എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. പൊതുവഴിയെ സ്വന്തം പാർക്കിംഗ് സ്ഥലമായി കണ്ട ഉടമയുടെ നടപടിയെ മറ്റൊരാൾ രൂക്ഷമായി വിമർശിച്ചു.
ഇത്തരം പ്രവണതകൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും, ഡ്രൈവറെ ഒരാഴ്ച ചെന്നൈയിലെ തിരക്കേറിയ ജംഗ്ഷനുകളിൽ ട്രാഫിക് വോളന്റിയറായി നിർത്തണമെന്നും വരെ നിർദ്ദേശങ്ങൾ ഉയർന്നു.