Kerala
കൊച്ചി: ചെറായിയിൽ 17 വയസുകാരനായ വിദ്യാർഥിയെ സഹപാഠികളായ നാലംഗ സംഘം മർദിച്ചതായി പരാതി. ചെറായി ഗുരുകുലം ട്യൂഷൻ സെന്ററിലാണ് സംഭവം.
ബുധനാഴ്ചയാണ് എടവനക്കാട് സ്വദേശിയായ വിഘ്നേഷിനെ ചെറായി യക്ഷിത്തറ ഭാഗത്തു വച്ച് സഹപാഠികൾ മർദിച്ചത്. വിഘ്നേഷിന്റെ മാതാവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.
മുനമ്പം പോലീസ് റിപ്പോർട്ട് തയാറാക്കി എറണാകുളം ജുവനൈൽ കോടതിയിൽ സമർപ്പിച്ചു. മർദിച്ച നാലുപേരും പ്രായപൂർത്തി ആകാത്തവരായതിനാലാണ് ജുവനൈൽ കോടതിക്ക് റിപ്പോർട്ട് നൽകിയത്.
മർദിച്ച സംഘത്തിലെ ഒരാളുമായി കുറച്ച് ദിവസം മുമ്പ് പറവൂർ വച്ച് വിഘ്നേഷ് വഴക്കുണ്ടായിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Kerala
പത്തനംതിട്ട: കളിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം കൂടല്‍ പോലീസില്‍ പരാതി നല്കി. മർദനത്തിൽ 16കാരന്റെ മൂക്കിന് പൊട്ടലും കണ്ണിനും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മകനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സംഭവം ഒതുക്കി തീര്‍ക്കാന്‍ ചില ഇടപെടലുകള്‍ നടന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
തൊടുപുഴ: ഒരിടത്ത് ശാസ്ത്രത്തിന്റെ നൂതന മാതൃകകൾ വിരിയുന്പോൾ മറ്റൊരിടത്ത് സഹപാഠിക്ക് സ്നേഹവീടൊരുക്കാൻ കൈ കോർത്ത് ഒരു കൂട്ടം വിദ്യാർഥികൾ.
ശാസ്ത്രമേള നടക്കുന്ന ഡോ. എപിജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസിലാണ് രണ്ടു ദിവസം കുട്ടികളുടെ സ്നേഹക്കട തുറന്നത്. കുടയത്തൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്ക് വീട് നിർമിക്കാനാണ് പ്ലസ് വണ്‍ വിദ്യാർഥികൾ മേളയ്ക്കെത്തുന്നവർക്ക് രുചിയൊരുക്കിയത്.
വാഴയിലയിൽ കപ്പയും മുളകു ചമ്മന്തിയും പുറമേ കട്ടൻകാപ്പിയും. ചായ, കാപ്പി, സമോസ, പഫ്സ്, കട്ലറ്റ്, പഴംപൊരി, പൈനാപ്പിൾ, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങി ഒരുപിടി നാടൻ വിഭവങ്ങളാണ് ഒരുക്കിയത്.
ധനസമാഹരണത്തിനായി 100 രൂപയുടെ കൂപ്പണുമുണ്ടായിരുന്നു. മേളയ്ക്കെത്തിയവരിൽ നല്ലൊരു പങ്കും ഈ നൻമ മരത്തിനു ചുറ്റും എത്താൻ മറന്നില്ല.