തിരുവനന്തപുരം: തുറമുഖം, വിനോദസഞ്ചാരം, ആരോഗ്യം, ഐടി മേഖലകളുടെ വികസനത്തിലൂടെ കേരളത്തെ മികച്ച നിക്ഷേപകേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
കേരളം സന്ദർശിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള 35 വ്ലോഗർമാരുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ടെർമിനൽ, 18 ചെറുകിട തുറമുഖങ്ങൾ എന്നിവയെ സംയോജിപ്പിച്ച് കേരളത്തെ "പോർട്ട് സിറ്റി' യാക്കി മാറ്റും.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഏവിയേഷൻ ഹബ്ബ് വികസിപ്പിക്കാനും പദ്ധതിയുണ്ട്. പ്രവാസി മലയാളികൾ കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഒരു മണിക്കൂറോളം വ്ലോഗർമാരുമായി ചെലവഴിച്ച മുഖ്യമന്ത്രി കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ ഉപഹാരം അവർക്ക് സമ്മാനിച്ചു.
19 രാജ്യങ്ങളിൽ നിന്നുള്ള 35 വ്ലോഗർ/ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഇവർ ഇന്ത്യയിലെത്തിയത്.