വൈക്കം: നേരേക്കടവ് - മാക്കേകടവ് പാലം പണിയുടെ പുരോഗതി വിലയിരുത്താൻ കെ. ബിനിമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു.
പാലത്തിന്റെ സമീപ റോഡ് നിർമാണം പൂർത്തിയാക്കുന്നതിനെസംബന്ധിച്ചും നേരേക്കടവു മുതൽ ഉദയനാപുരം വരെയുള്ള 2.5 കിലോമീറ്റർ റോഡിൻന്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ചർച്ചചെയ്ത് നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനാണ് ജില്ലാഭരണകൂടം, പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരുടേയും യോഗം വിളിച്ചു ചേർത്തത്.
മഴക്കാലമായതിനാൽ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നതായി ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. പാലത്തിൽനിന്നു ഉദയനാപുരം വരെയുള്ള 2.5 കിലോമീറ്റർ റോഡ് വീതികുറഞ്ഞതാണ്.റോഡിൽ കാലപ്പഴക്കത്താൽ തകർച്ചാ ഭീഷണിയിലായ കലുങ്കുകൾ, അപകടകരമായ വളവുകൾ, റോഡിനോട് ചേർന്ന് നാട്ട്തോട് എന്നിവയുണ്ട്. താഴ്ന്ന് കിടക്കുന്ന റോഡിൽ കായലിലെ വേലിയേറ്റ സമയത്ത് വെള്ളം കയറുന്നുണ്ട്.
വീതികുറഞ്ഞ കുണ്ടും കുഴിയുമായി പൂർണമായി തകർന്ന റോഡും അപകടനിലയിലായ കലുങ്കുകളും കുറ്റമറ്റരീതിയിൽ പുനർനിർമിച്ചാൽ മാത്രമേ പാലത്തിലൂടെ ഭാരവണ്ടികൾക്ക് കടന്നുപോകാനാകുകയുള്ളു.
കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് പരമാവധി വേഗത്തിൽ പണി പൂർത്തിയാക്കാൻ എംഎൽഎ കരാറുകാർക്ക് നിർദ്ദേശം നൽകി.
ബജറ്റിൽ മാറ്റിവെച്ച 20 ശതമാനം പ്രൊവിഷൻ തുക ഉപയോഗിക്കാൻ ആവശ്യമായ ഭരണാനുമതി അടിയന്തിരമായി നേടിയെടുക്കുന്നതിനും തീരുമാനിച്ചു.റോഡിന്റെ അലൈൻമെന്റിൽ വ്യക്തത വരുത്തി സർവേ നടത്തി പുറമ്പോക്ക് ഭൂമി കണ്ടെത്തിയും ആവശ്യമായ ഭൂമി ഏറ്റെടുത്തും റോഡിന്റെ വീതി വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.