NRI
കോൺകോർഡ്(ന്യൂഹാംഷർ): താങ്ക്സ്ഗിവിംഗിന് കുടുംബത്തിന് സർപ്രൈസ് നൽകാനായി ബോസ്റ്റണിൽ നിന്ന് ടെക്സസിലേക്ക് വിമാനത്തിൽ പോകാൻ ശ്രമിച്ച കോളജ് ഒന്നാം വർഷ വിദ്യാർഥിനിയെ കോടതി ഉത്തരവ് ലംഘിച്ച് ഹോണ്ടുറാസിലേക്ക് നാടുകടത്തിയതായി അവരുടെ അഭിഭാഷകൻ അറിയിച്ചു.
അനി ലൂസിയ ലോപ്പസ് ബെല്ലോസ (19) എന്ന ബാബ്സൺ കോളജ് വിദ്യാർഥിനി നവംബർ 20ന് ബോസ്റ്റൺ ലോഗൻ രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ തടഞ്ഞുവച്ചത്.
ബോർഡിംഗ് പാസിൽ പ്രശ്നമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയും രണ്ട് ദിവസത്തിനുള്ളിൽ ടെക്സസിലേക്കും പിന്നീട് ഏഴാം വയസ്സിൽ ഉപേക്ഷിച്ച ഹോണ്ടുറാസിലേക്കും അയയ്ക്കുകയും ചെയ്തു.
നാടുകടത്തൽ ഉത്തരവിനെക്കുറിച്ച് ലോപ്പസ് ബെല്ലോസയ്ക്ക് അറിവില്ലായിരുന്നു എന്നും, 2017ൽ കേസ് അവസാനിപ്പിച്ചതിന്റെ രേഖകളാണ് തന്റെ പക്കലുള്ളതെന്നും അഭിഭാഷകൻ ടോഡ് പോമർല്യൂ പറഞ്ഞു. ’അവളുടെ കോളജ് സ്വപ്നം തകർന്നിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ലോപ്പസ് ബെല്ലോസയെ അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം, മസാച്യുസിറ്റ്സിലോ അമേരിക്കയിലോ നിന്ന് അവരെ മാറ്റുന്നത് 72 മണിക്കൂറെങ്കിലും തടഞ്ഞുകൊണ്ട് ഒരു ഫെഡറൽ ജഡ്ജി അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ഈ ഉത്തരവ് ലംഘിച്ചതിനെക്കുറിച്ച് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) പ്രതികരിക്കാൻ തയാറായില്ല.
National
ബംഗളൂരു: തമ്മനഹള്ളിയിൽ കോളജ് വിദ്യാർഥിനിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്ര പ്രദേശ് സ്വദേശിയായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് പ്രേം വർധനെ കാണാനില്ല.
ബിബിഎം വിദ്യാർഥിനിയാണ് ദേവിശ്രീ. തമ്മനഹള്ളിയിലെ വാടകവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിശ്രീയുടെ സുഹൃത്ത് മാനസയുടെ ഫ്ലാറ്റാണിത്. ആൺ സുഹൃത്ത് പ്രേം വർധന് ഒപ്പമായിരുന്നു 21കാരി കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ എത്തിയത്. 11 മണിക്കൂറിലേറെ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ മാനസ തിരികെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് ദേവിശ്രീയെ കട്ടിലിൽ മരിച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ മാതാപിതാക്കളെയും പോലീസിനെയും അറിയിച്ചു. മതനായ്ക്കനഹള്ളി പോലീസ് സ്ഥലത്തെത്തി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് സംശയം.
കൊന്നത് പ്രേംവർധനാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.എന്നാൽ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. പ്രേംവർധൻ എവിടെ എന്നതിനെക്കുറിച്ച് ഇതുവരെ സൂചനയില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
Kerala
കണ്ണൂർ: കോളജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്.
രാവിലെ കോളജിൽ എത്തിയിരുന്നു. പിന്നാലെ ക്ലാസിൽ കുഴഞ്ഞു വീണു. ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനിയാണ്.