NRI
റിയാദ്: ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖരായ ഇ.എം.എസിന്റെയും എ.കെ.ജിയുടെയും ഓർമകൾ പുതുക്കി കേളി കലാസാംസ്കാരിക വേദി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കേരളത്തിന് ഇ.എം.എസും എ.കെ.ജിയും നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്നും ഐക്യകേരളം എന്ന ദർശനം പ്രായോഗികമാക്കുന്നതിലും കേരളത്തിലെ ആദ്യ മന്ത്രിസഭയെ നയിക്കുന്നതിലും നവകേരള നിർമ്മാണത്തിന് അടിത്തറ പാകുന്നതിലും ഇ.എം.എസ് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം നൽകിയതായും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ പാവങ്ങളുടെ പടത്തലവനായി എ.കെ.ജി വഹിച്ച പങ്ക് പകരം വയ്ക്കാനില്ലാത്തതാണെന്നും അനുസ്മരണ കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തെ ഭരണം, ഒരു തുടർഭരണം കേരളത്തെ എങ്ങനെ ഉയർച്ചയിലെത്തിക്കാമെന്നതിന് തെളിവാണെന്നും ഒരിക്കലും നടപ്പിലാകില്ലെന്ന് കരുതിയ നിരവധി വികസന പദ്ധതികൾ ഈ കാലയളവിൽ യാഥാർഥ്യമായെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നിലവിൽ ആരംഭിച്ചിട്ടുള്ള വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനായി വരുന്ന തെരഞ്ഞെടുപ്പിൽ ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായി, സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീന സെബിൻ, ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ എന്നിവർ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ സീബ കൂവോട് സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
Kerala
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പൈതൃകം കൈമോശം വരാതെ കാത്ത് സൂക്ഷിക്കുകയും വരും തലമുറയിലേക്കു സന്നിവേശിപ്പിക്കുകയും ചെയ്ത കർമയോഗിയായിരുന്നു ഫാ. മാത്യു ചെമ്പോത്തിനാലെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.
ഫാ. മാത്യു ചെമ്പോത്തിനാലിന്റെ 25-ാം അനുസ്മരണവും അവാർഡ് ദാനവും തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഗീതത്തിൽ സാധ്യമല്ല എന്ന് കരുതിയ പല കാര്യങ്ങളും സഭയിൽ സാധ്യമാക്കിയ മല്പാനായിരുന്നു ഫാ. മാത്യു ചെന്പോത്തിനാൽ. സുറിയാനി ഭാഷയുടെയും ആധ്യാത്മികതയുടെയും നേർമുഖമായിരുന്നു ചെമ്പോത്തിനാലച്ചനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യു ചെമ്പോത്തിനാലിന്റെ സ്മരണാർഥം തിരുവല്ല അതിരൂപത ഏർപ്പെടുത്തിയ പരിശുദ്ധാത്മാവിന്റെ ഓടക്കുഴൽ എന്ന പ്രഥമ അവാർഡ് മലങ്കര ഓർത്തഡോക്സ് സഭയിലെ റവ. ഡോ. എം.പി. ജോർജ് കോർഎപ്പിസ്കോപ്പ കർദിനാളിൽ നിന്നും ഏറ്റുവാങ്ങി.
ബിഷപ് ഡോ. ഏബ്രഹാം മാർ യൂലിയോസ്, ജെറി അമൽദേവ്,റവ ഡോ. ഐസക് പറപ്പള്ളിൽ, റവ.ഡോ. എം.പി. ജോർജ് കോർഎപ്പിസ്കോപ്പ, സിസ്റ്റർ സാഫല്യ എസ്ഐസി, ഡോ. വർഗീസ് കെ ചെറിയാൻ, ഷാജി മാത്യു കൂളിയാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. മാത്യു ചെമ്പോത്തിനാൽ രചിച്ച് സംഗീതം നൽകിയ ഗാനങ്ങൾ 25 അംഗ ഗായകസംഘം സദസിൽ അവതരിപ്പിച്ചു.
District News
കൂത്തുപറമ്പ്: നിർമലഗിരി കോളജിൽ തലശേരി രൂപത പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അനുസ്മരണവും പേട്രൻസ് ഡേയും നടത്തി. മാർ വള്ളോപ്പിള്ളി അനുസ്മരണം തലശേരി ആർച്ച്ബിഷപ്പും കോളജ് പേട്രനുമായ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
നിർമലഗിരി ഓട്ടോണമസ് കോളജിലെയും നിർമലഗിരി കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെയും വിദ്യാർഥികളുമായി മാർ പാംപ്ലാനി സംവദിച്ചു. അഖിലേന്ത്യാ തലത്തിൽ മികച്ച അധ്യാപക അവാർഡ് നേടിയ ഡോ. നൈജിൽ തോമസിനെ മാർ ജോസഫ് പാംപ്ലാനി പൊന്നാടയണിയിച്ച് ആദരിച്ചു.കോളേജ് ബർസാർ ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. നിർമലഗിരി ഓട്ടോണമസ് കോളജ് പ്രിൻസിപ്പൽ പ്രഫ. സാബു സെബാസ്റ്റ്യൻ, നിർമലഗിരി കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.കെ.വി. ഔസേപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പേട്രൻസ് ഡേ ആഘോഷവും നടന്നു. കോളേജ് ബർസാർ ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. സാബു സെബാസ്റ്റ്യൻ ആമുഖഭാഷണം നടത്തി. പ്രോഗ്രാം കമ്മറ്റി കൺവീനർ ഡോ. ജയ്സൺ ജോസഫ്, സെൽഫ് ഫൈനാൻസിംഗ് കോഴ്സ് ഡയറക്ടർ ഫാ. ലൂക്കോസ് മാടശേരി, റിട്ട. ടീച്ചേഴ്സ് ഫോറം പ്രസിഡന്റ് പ്രഫ. ഒ. വി.ജോർജ്, സീനിയർ ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി ജോൺസൺ ജോർജ്,സീനിയർ നോൺ-ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി മോളി ജോസഫ് ,പ്രോഗ്രാം കമ്മിറ്റി അംഗം ഡോ. സിജി മാത്യു എന്നിവർ പ്രസംഗിച്ചു. ആർച്ച്ബിഷപ് മാർ. ജോസഫ് പാംപ്ലാനി മറുപടി പ്രസംഗം നടത്തി.
Kerala
പാലാ: മുന്‍ സ്പീക്കര്‍ ആര്.വി. തോമസിന്റെ 71-ാമത് ചരമവാര്‍ഷിക അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ഫെബ്രുവരി ഒന്നിന് നടക്കും.
പാലാ നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളില്‍ വൈകുന്നേരം 4.30നു നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്ക് പുരസ്കാരം സമ്മാനിക്കും.
ചടങ്ങ് പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആര്.വി. സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തും.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായ പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനുവിനെ മാണി സി. കാപ്പന് എംഎല്‍എ ആദരിക്കും.
തോമസ് ആര്.വി. ജോസ്, സ്മാരകസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. സാബു ഡി. മാത്യു, പ്രഫ. ആനി ജോയ് എന്നിവര്‍ പ്രസംഗിക്കും.
Kerala
കോട്ടയം: കോട്ടയം അതിരൂപതയുടെ ദ്വിതീയ മെത്രാനും തിരുഹൃദയദാസ സമൂഹത്തിന്റെ സ്ഥാപകനുമായ മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ ദിവംഗതനായിട്ട് 75 വര്‍ഷങ്ങള്‍ പിന്നിടുന്നു. മാർ ചൂളപ്പറമ്പിലിന്റെ ദീര്‍ഘവീക്ഷണവും അദ്ദേഹം നടപ്പിലാക്കിയ കര്‍മപരിപാടികളുമാണ് കോട്ടയം രൂപതയുടെയും ക്നാനായ സമുദായത്തിന്റെയും വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത്.
പുനരൈക്യ പ്രസ്ഥാനത്തിലൂടെ ക്നാനായ യാക്കോബായ സഭയില്‍നിന്ന് അനേകരെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയത് മാർ ചൂളപ്പറമ്പിലാണ്. അതുവഴി കോട്ടയം അതിരൂപതയില്‍ സീറോ മലങ്കര റീത്ത് അനുവദിച്ചുകിട്ടി. പുനരൈക്യപ്പെട്ടവര്ക്ക് തങ്ങളുടെ ആരാധനാക്രമം നിലനിര്‍ത്താനും അത് പാലിക്കാനും സാധിക്കുന്നു.
ക്നാനായര്‍ക്ക് മലബാറിലേക്ക് കുടിയേറ്റത്തിനു നേതൃത്വം നല്‍കിയത് മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലാണ്. രാജപുരം, മടമ്പം, റാണിപുരം എന്നിവിടങ്ങളിലേക്ക് കുടിയേറി പാര്‍ക്കാന്‍ പിതാവ് അവസരമൊരുക്കി.
ക്നാനായ പുരുഷന്മാരില് സന്യാസജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്യാസ ഭവനം ഉണ്ടാകണമെന്ന മാര്‍ മാത്യു മാക്കിലിന്റെ സ്വപ്നം സാക്ഷാത്കരിച്ചത് മാർ ചൂളപ്പറമ്പിലിലൂടെയാണ്. ചെങ്ങളം കാട്ടുക്കുന്ന് കേന്ദ്രമാക്കി 1921ല്‍ സന്യാസ ഭവനത്തിന് തുടക്കം കുറിച്ച് ഏഴു പേര് അംഗങ്ങളായി ചേര്‍ന്നു. 1930 ജനുവരിയില്‍ തിരുഹൃദയദാസ സമൂഹത്തിന്റെ ഔദ്യോഗിക ഭവനം സ്ഥാപിച്ചു.
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനും മലബാര്‍ കുടിയേറ്റത്തിനും പിതാവിന് ശക്തമായ പിന്തുണ നല്‍കിയത് തിരുഹൃദയദാസ സമൂഹത്തിലെ അംഗങ്ങളാണ്. മലബാര്‍ കുടിയേറ്റത്തില്‍ ജനങ്ങളോടൊപ്പം ജീവിച്ച് ഒപ്പം നിന്ന വൈദികര്‍ തിരുഹൃദയ ദാസന്മാരായിരുന്നു. തിരുഹൃദയക്കുന്ന് ആശ്രമത്തില്‍ ഇന്ന് 103 വൈദികരും മുപ്പതിലേറെ വൈദിക വിദ്യാര്‍ഥികളും ഉണ്ട്. ഈ സമൂഹം കേരളത്തില്‍ മാത്രമല്ല വടക്കേ ഇന്ത്യയിലും വിവിധ വിദേശരാജ്യങ്ങളും സേവനമനുഷ്ഠിക്കുന്നു.
പിതാവിന്റെ സ്വര്‍ഗപ്രാപ്തിയുടെ 75-ാം വാര്‍ഷികത്തില്‍ ഒരു വര്‍ഷം നീളുന്ന കര്‍മപരിപാടികളാണ് നടപ്പിലാക്കിവരുന്നത്. ഇതിന്റെ ഭാഗമായി മലബാര്‍ കുടിയേറ്റത്തിന് വഹിച്ച പങ്ക് അനുസ്മരിച്ച് കള്ളാര്‍ തിരുഹൃദയ ധ്യാനാശ്രമത്തില്‍ രാജപുരം ഫൊറോനയിലെ ഇടവക പ്രതിനിധികളെ ഉള്‍പ്പെടുത്തി 2025 നവംബര്‍ ഒന്നിന് അനുസ്മരണം നടത്തി. 2026 ജനുവരി എട്ടിന് പിതാവിന്റെ ചരമദിനത്തില്‍ അദ്ദേഹം പുനരൈക്യപ്രസ്ഥാനത്തിനു നല്കിയ സംഭാവനകളെ അനുസ്മരിച്ചു.
2025 ഒക്ടോബര്‍ 23ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ Dilexit Nos എന്ന ചാക്രിക ലേഖനത്തെ ആസ്പദമാക്കി തിരുഹൃദയദാസ സമൂഹം സംഘടിപ്പിച്ച സിമ്പോസിയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്കി.
നാളെ തിരുഹൃദയക്കുന്നില്‍ നടക്കുന്ന 75-ാം ചരമ വാര്‍ഷിക സമാപനത്തില്‍ രാവിലെ 10ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് മാര്‍ ചൂളപ്പറമ്പില്‍ അനുസ്മരണം നടത്തും.
11.30ന് സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥി ആയിരിക്കും. വികാരി ജനറാള്‍മാരായ ഫാ. തോമസ് ആനിമൂട്ടിൽ, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെന്റ് ജോസഫ്സ് സന്യാസിനി സമൂഹം മദർ ജനറാൾ സിസ്റ്റർ അനിത എന്നിവർ പ്രസംഗിക്കും.
International
സിഡ്നി: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനു കൂക്കിവിളി.
ഭീകരാക്രമണം നടന്ന് ഒരാഴ്ച പൂർത്തിയായ ഇന്നലെ ബോണ്ടി ബീച്ചിൽ നടന്ന പരിപാടിയിലായിരുന്നു സംഭവം. പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളെ പരിചയപ്പെടുത്തുന്ന വേളയിൽ ആൽബനീസിന്റെ പേരു വിളിച്ചുപറഞ്ഞപ്പോഴും കൂക്കിവിളികൾ ഉയർന്നു.
14ാം തീയതി ഞായറാഴ്ച ബീച്ചിൽ യഹൂദരുടെ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യൻ പൗരനായ സാജിദ് അക്രവും ഓസ്ട്രേലിയൻ പൗരനായ മകൻ നവീദ് ആക്രവും നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്. സാജിദിനെ പോലീസ് വധിച്ചു.നവീദിനെ വെടിവച്ചുവീഴ്ത്തി അറസ്റ്റ് ചെയ്തു.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ യഹൂദവിരുദ്ധ വികാരം വർധിക്കുന്നതു തടയാൻ ആൽബനീസ് നടപടികളെടുത്തില്ലെന്ന വിമർശനം ശക്തമാണ്.
ഇന്നലത്തെ അനുസ്മരണത്തിൽ പതിനായിരങ്ങളാണു പങ്കെടുത്തത്. ഒരു മിനിറ്റ് മൗനാചരണത്തിൽ ഓസ്ട്രേലിയയിലെ ടവി, റേഡിയോ ചാനലുകളും പങ്കാളികളായി.