Sports
ബംഗളൂരു: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി കൈമാറ്റത്തിലൂടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വില്‍പ്പന നടന്നു. 2025 ഐപിഎല്‍ ചാമ്പ്യന്മാരായ ആര്‍സിബിയെ 1.78 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 16,711 കോടി രൂപ) വില്‍പ്പന നടത്തിയത്.
ഇതോടെ ആര്‍സിബിയില്‍ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ (യുഎസ്എല്‍) കാലം കഴിഞ്ഞു. ഓള് കാഷ് ഡീലിലൂടെയാണ് ആര്‍സിബിയുടെ പുരുഷ-വനിതാ ടീമിനെ ആദിത്യ ബിര്‍ല, ബിഎക്സ്പിഇ എന്നിവയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം സ്വന്തമാക്കിയത്.
2021ല്‍ ഐപിഎല്ലില്‍ ലക്നോ, അഹമ്മദാബാദ് ഫ്രാഞ്ചൈസികള്‍ക്കായി ബിസിസിഐ നേടിയത് 12,715 കോടി രൂപയായിരുന്നു. അതിലും ഉയര്‍ന്ന തുകയ്ക്കാണ് ആര്‍സിബിയുടെ ഡീല്‍.
പണം മുടക്കിയത് ഇവര്‍
ആദിത്യ ബിര്‍ല, ടൈംസ് ഓഫ് ഇന്ത്യ, ബോള്‍ട്ട് വെഞ്ചേഴ്സ്, ബ്ലാക്സ്റ്റോണ്സ് പ്രൈവറ്റ് ഇക്വിറ്റി സ്ട്രാറ്റജീസ് (ബിഎക്സ്പിഇ) എന്നിവരുടെ കണ്‍സോര്‍ഷ്യമാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സ്വന്തമാക്കിയത്.
രാജസ്ഥാന് റോയല്‍സിനെ ടെക് വ്യവസായിയായ കല് സോമാനിയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ കണ്‍സോര്‍ഷ്യം സ്വന്തമാക്കിയതിന്റെ പിന്നാലെ ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കൈമാറ്റം പുറത്തുവന്നത്.
ഏകദേശം 15,300 കോടി രൂപയ്ക്കാണ് (1.63 ബില്യണ്‍ ഡോളര്‍) രാജസ്ഥാന് റോയല്‍സിന്റെ കൈമാറ്റം. റോയല്‍സിന്റെ റിക്കാര്‍ഡ് പിന്തള്ളിയായിരുന്നു ആര്‍സിബിയുടെ വ്യാപാരം നടന്നത്.
റോബ് വാള്‍ട്ടണ്‍ (വാള്‍മാര്‍ട്ട് കുടുംബം), ഷീല ഫോര്‍ഡ് ഹാംപ് (ഫോര്‍ഡ് കുടുംബം) എന്നിവരാണ് കല് സോമാനിയുടെ കര്സോര്ഷ്യത്തിലെ പ്രമുഖര്‍.
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ എട്ട് പട്ടിക പൂര്‍ത്തിയായി. ഗ്രൂപ്പ് എയില്‍നിന്ന് മൂന്നാം ജയത്തോടെ പാക്കിസ്ഥാനും സൂപ്പര്‍ എട്ട് ടിക്കറ്റ് എടുത്തതോടെയാണിത്. ബി, സി, ഡി ഗ്രൂപ്പുകളില്‍ ആദ്യ രണ്ടു സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ ഇടംപിടിച്ച ടീമുകളുടെ പട്ടിക നേരത്തേ പൂര്‍ത്തിയായിരുന്നു.
ഇവര്‍ സൂപ്പര്‍
ഗ്രൂപ്പ് എയില്‍നിന്ന് ഇന്ത്യ, പാക്കിസ്ഥാന്, ഗ്രൂപ്പ് ബിയില്‍നിന്ന് ശ്രീലങ്ക, സിംബാബ്വെ, ഗ്രൂപ്പ് സിയില്‍നിന്ന് വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഗ്രൂപ്പ് ഡിയില്‍നിന്ന് ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളാണ് സൂപ്പര്‍ എട്ടിലേക്ക് എത്തിയത്.
സിംബാബ്വെ മാത്രം
സൂപ്പര്‍ എട്ടില്‍ രണ്ട് ഗ്രൂപ്പുകളിലായാണ് എട്ടു ടീമുകളും മത്സരിക്കുന്നത്. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളും ഗ്രൂപ്പ് രണ്ടില്‍ പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളും. റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ എല്ലാ ടീമുകളും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്കു മുന്നേറും.
ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ പ്രാഥമിക ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പര്‍ എട്ടില്‍ എത്തിയാല്‍ ഗ്രൂപ്പ് ഒന്നിലും പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് രണ്ടിലും ആയിരിക്കുമെന്ന് റാങ്കിംഗിലൂടെ നിശ്ചയിക്കപ്പെട്ടു. ഈ ടീമുകളല്ലാതെ മറ്റു ടീമുകള്‍ സൂപ്പര്‍ എട്ടില്‍ എത്തിയാല്‍ പുറത്താകുന്ന ടീമിന്റെ സ്ഥാനം അവര്‍ക്കു ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയ സൂപ്പര്‍ എട്ട് കാണാതെ പുറത്തായപ്പോള്‍ സിംബാബ്വെ ഗ്രൂപ്പ് ഒന്നില്‍ ഉള്‍പ്പെട്ടത്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനം ജനുവരി രണ്ടിന് വൈകുന്നേരം അഞ്ചിന് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടക്കും.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് റസാക്ക് മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വടകര എംപി ഷാഫി പറമ്പിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ മുഖ്യാതിഥികളായി സമ്മേളനത്തിൽ പങ്കെടുക്കും.
കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിലെ നേതാക്കൾ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജീവ കാരുണ്യ വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്കുള്ള സയ്യിദ് അബ്ദുറഹ്മാൻബാഫഖി തങ്ങളുടെ നാമധേയത്തിലുള്ള അവാർഡ് പ്രഖ്യാപനവും വിതരണവും നടക്കും.
സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "സ്പീക് അപ്' പ്രസംഗ മത്സരം, വനിതാ വിംഗ് സംഘടിപ്പിച്ച മൈലാഞ്ചി മത്സരം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും സമ്മേളന വേദിയിൽ വച്ച് നടക്കും.
പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള സമർഥരായ കുട്ടികളെ കണ്ടെത്തി, അവർക്ക് കേന്ദ്ര - സംസ്ഥാന സർക്കാർ സർവീസുകളിലേക്ക് എത്തുന്നതിനാവശ്യമായ മാർഗനിർദേശം, പരിശീലനം, പഠന സഹായം എന്നിവ നൽകുന്ന "ബ്രെയിൻസ്പയർ' എന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതി സമ്മേളനത്തിൽ അവതരിപ്പിക്കും.
സാമൂഹ്യനീതിയും വിദ്യാഭ്യാസ ശാക്തീകരണവും ലക്ഷ്യമിടുന്ന ഈ പദ്ധതി കെഎംസിസിയുടെ ഭാവി പ്രവർത്തനങ്ങളിൽ പ്രധാന സ്ഥാനമെടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
വിപുലമായ ജനപങ്കാളിത്തത്തോടെ സമ്മേളനം വിജയകരമായി നടത്തുന്നതിനായി വിവിധ ഉപസമിതികൾ സജീവമായി പ്രവർത്തിച്ചുവരികയാണെന്നും കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും കുവൈറ്റിന്റെ വിവിധ മേഖലകളിൽ നിന്നു സമ്മേളന വേദിയിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു.