National
പനാജി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിഡീപ്പിച്ച കേസിൽ ഗോവയിൽ അറസ്റ്റിലായ ബിജെപി നേതാവിന്റെ മകനെതിരെ മൊഴി നൽകി മൂന്ന് പേർ. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക്കാണ് (20) അറസ്റ്റിലായത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏകദേശം 25–30 പെൺകുട്ടികളെ ഇയാൾ ലൈംഗീകമായി ദുരുപയോഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
യുവാവ് തന്റെ സുഹൃത്തുക്കൾക്കൊപ്പമിരിക്കുമ്പോൾ ഈ കാര്യങ്ങൾ അവരോട് പറയുകയും വീഡിയോകൾ കാണിക്കുകയും ചെയ്തു. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
ഞായറാഴ്ച രാത്രി പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ, പോലീസ് സ്വമേധയ കേസെടുക്കണമെന്നും നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സോഹത്തിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. യുവാവിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നും ശാസ്തമംഗലം കൗണ്‍സിലര്‍ ആര്.ശ്രീലേഖ. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചതെന്നും ശ്രീലേഖ പറഞ്ഞു.
താനായിരിക്കും കോര്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. സ്ഥാനാര്‍ഥികള്‍ക്ക് എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താനെന്നും പറഞ്ഞു
"പത്തു സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തിൽ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ചത് നിന്നു. താനാണ് കോര്പ്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്ന രീതിയിൽ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നിൽ അവതരിപ്പിച്ചതും. ചര്‍ച്ചകള്‍ക്കും താനാണ് പോയിരുന്നത്. എന്നാൽ, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങള്‍ മാറി.'-ശ്രീലേഖ പറഞ്ഞു.
"രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയിൽ മേയറായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടാണെന്നാണ് തന്റെ കണക്കുകൂട്ടൽ. നേതൃത്വത്തിന്റെ തീരുമാനത്തോട് തര്‍ക്കമില്ല. അത് അംഗീകരിക്കുന്നു.'-ശ്രീലേഖ വ്യക്തമാക്കി.
തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. തന്നെ ജയിപ്പിച്ചവര് ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ ഇരിക്കാൻ അതാണ് തീരുമാനിച്ചതെന്നും ആര്. ശ്രീലേഖ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വി.കെ.പ്രശാന്ത് എംഎല്‍എയുമായുള്ള തര്‍ക്കത്തിനിടെ ഓഫീസ് തുറന്ന് ആര്.ശ്രീലേഖ. ചെറിയൊരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്.
ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. കഷ്ടിച്ച് 70-75 സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള ചെറിയ മുറിയാണെന്നും കെട്ടിടത്തിന് ചുറ്റും ടണ്‍ കണക്കിന് മാലിന്യമാണെന്നും ശ്രീലേഖ പോസ്റ്റിൽ വിമര്‍ശിക്കുന്നുണ്ട്.
ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി.കെ.പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന് നേരത്തെ ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
വിഷയം വിവാദമായതോടെ താൻ കൗൺസിൽ ഓഫീസിൽ തന്നെ തുടരമെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. പിന്നാലെയാണ് വിഷയം വീണ്ടും ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Kerala
തൃശൂർ: പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്ന് തൃശൂരിലെ കൗൺസിലർ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോൺഗ്രസുകാരെയായിരിക്കുമെന്നും തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി പറഞ്ഞു.
താൻ ഒരിക്കലും ഒരു സാങ്കൽപ്പിക ലോകത്തല്ലെന്നും പ്രതികരണം വൈകാരികമാണെന്ന് നേതൃത്വം വിലയിരുത്തിയില്ല. പാർട്ടി നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ഡിസിസി പ്രസിഡൻന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേൾക്കാൻ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി.
കോൺഗ്രസുകാരിയായി തുടരാൻ കോൺഗ്രസിന്റെ അംഗത്വം ആവശ്യമില്ല. സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ല. എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ല. കാരണം രണ്ട് ഘടകങ്ങളും അവർക്കൊപ്പം ആണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യം, ഉയർത്തിയ ആരോപണങ്ങളിൽ തന്നെയാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നത് ലാലി പ്രതികരിച്ചു.
പണം നൽകി എന്നത് പലരും രണ്ടു ദിവസം മുൻപ് പറഞ്ഞതാണ്. പണം നൽകിയതിനാൽ മേയർ പദവി പ്രതീക്ഷിക്കേണ്ടതില്ല എന്ന് പലരും പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്നോട് പാർട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും ലാലി പറഞ്ഞു.
പക്ഷേ തൻറെ കയ്യിൽ പണമില്ലാത്തതിനാൽ പാർട്ടി ഫണ്ട് നൽകാനായില്ല. പാർട്ടി ഫണ്ട് നിജി ജസ്റ്റിൻ നൽകിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കാം ഇങ്ങനെ വന്നത് പാർട്ടിയ്ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യങ്ങളും ചെയ്തിട്ടില്ലെന്നും ലാലി ജെയിംസ് ആവർത്തിച്ചു.
അതേസമയം, പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളിൽ അടിയന്തര അന്വേഷണം നടത്തിയ ഡിസിസിയുടെ റിപ്പോർട്ടിന്മേലാണ് കൗൺസിലർ ലാലി ജെയിംസിനെതിരായ നടപടി. സസ്പെൻഷൻ കാലാവധി വ്യക്തമാക്കാതെയുള്ള വാർത്താക്കുറിപ്പ് കെപിസിസി നേതൃത്വമാണ് പുറത്തിറക്കിയത്.
കോർപറേഷൻ മേയർ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോ.നിജി ജസ്റ്റിൻഡിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ പണപ്പെട്ടി വാങ്ങിയെന്നായിരുന്നു ലാലിയുടെ ആരോപണം. നൂലിൽ കെട്ടിയിറക്കിയ കെ സി വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്നു നിജി ജസ്റ്റിൻ എന്നും ചില നേതാക്കൾ മാത്രം ചേർന്നാണ് അവരെ മേയറാക്കാൻ തീരുമാനിച്ചതെന്നുമാണ് ലാലി പരസ്യ വിമർശനം ഉന്നയിച്ചത്.
Kerala
കോട്ടയം: പാലാ നഗരസഭയിൽ ദിയ പുളിക്കക്കണ്ടത്തെ ചെയർപേഴ്സൺ ആക്കണമെന്ന് ജനസഭയിൽ ഭൂരിപക്ഷാഭിപ്രായം. അധ്യക്ഷ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കുമെന്ന് പുളിക്കകണ്ടം കുടുംബം അറിയിച്ചു.
പൊതുജനങ്ങളിൽ നിന്നും അഭിപ്രായം എഴുതി വാങ്ങുകയായിരുന്നു. ആവശ്യം അംഗീകരിക്കുന്നവരെ പിന്തുണയ്ക്കാനാണ് ഏകദേശ ധാരണ.
ജനസഭയിൽ വച്ച് ഭൂരിപക്ഷം ആളുകളും യുഡിഎഫിന് പിന്തുണയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിനടിസ്ഥാനത്തിൽ യുഡിഎഫുമായിട്ടായിരിക്കും ആദ്യം ചർച്ച നടത്തും.
എൽഡിഎഫ് നേതാക്കളുമായും ചർച്ച നടത്തുമെന്ന് ബിനു പുളിക്കകണ്ടം യോഗത്തിൽ പറഞ്ഞു. ഇന്ന് ചേർന്ന് ജനസഭയിൽ ഒരു വന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചൊവ്വാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും.