കൊല്ലം: കൊറിയർ വഴി എത്തിച്ച വൻ ലഹരിമരുന്ന് ശേഖരവുമായി യുവാവ് കൊല്ലത്ത് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി.എൻജിനിയറിംഗ് വിദ്യാർഥിയുടെ വീട്ടിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 177 എംഡിഎംഎ ഗുളികകളാണ് പോലീസ് പിടിച്ചെടുത്തത്.
ഇതിന് 100 ഗ്രാമിലധികം തൂക്കമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അമ്മൻനട സ്വദേശിയായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൊറിയർ മാർഗം ലഹരിമരുന്ന് എത്തിച്ച് കേരളത്തിൽ വിൽപന നടത്തുന്ന വലിയൊരു ശൃംഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായ വിഷ്ണു. ഇൻഡോറിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കൊല്ലത്തേക്കു വരുന്ന വിഷ്ണുവിന്റെ കൈവശം എംഡിഎംഎ ഉണ്ടെന്ന രഹസ്യവിവരം ഡാൻസാഫ് സംഘത്തിനു ലഭിച്ചിരുന്നു.
രാവിലെ കടപ്പാക്കടയിൽ പോലീസ് ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചെങ്കിലും കൈവശം ലഹരിമരുന്ന് കണ്ടെത്താനായില്ല.
എന്നാൽ വിഷ്ണുവിന്റെ പരിഭ്രമം കണ്ട പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് വഴിത്തിരിവുണ്ടായത്. ലഹരിമരുന്ന് താൻ കൈവശം കരുതിയിട്ടില്ലെന്നും സുഹൃത്തായ പ്രണവിന്റെ വീട്ടിലേക്ക് കൊറിയർ വഴി അയച്ചിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചു.
വിഷ്ണു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഒലയിൽക്കടവിലുള്ള എൻജിനിയറിംഗ് വിദ്യാർഥി പ്രണവിന്റെ വീട്ടിൽ പരിശോധന നടത്തി. കളിപ്പാട്ടങ്ങൾ അടങ്ങിയ കൊറിയർ പാക്കറ്റിനുള്ളിലാണ് 177 എംഡിഎംഎ ഗുളികകൾ ഒളിപ്പിച്ചിരുന്നത്. പ്രണവ് കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബഹ്റൈനിലേക്ക് പോയതിനാൽ നിലവിൽ മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അതുകൊണ്ടുതന്നെ വീട്ടുകാർ ഈ ലഹരിക്കടത്തിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇരുവരും ചേർന്ന് മുൻപും ഇത്തരത്തിൽ കൊറിയർ വഴി ലഹരിമരുന്ന് എത്തിച്ച് വിറ്റിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.