കൊല്ലം: കുറിയർ വഴി കടത്തിയ വൻ ലഹരി ശേഖരം പിടികൂടി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കുറിയർ വഴി കൊല്ലത്ത് എത്തിച്ച ലഹരി ശേഖരമാണു പിടികൂടിയത്. സംഭവത്തിൽ കൊല്ലം പട്ടത്താനം മൈത്രി നഗർ–23 ശാന്ത ഭവനിൽ വിഷ്ണുലാലിനെ (32) ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് സംഘം പിടികൂടി.
ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഓലയിൽക്കടവിലുള്ള സുഹൃത്ത് പ്രണവിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 101.07 ഗ്രാം വരുന്ന 177 എംഡിഎംഎ ഗുളികകൾ കണ്ടെടുത്തു.
അതീവ തീവ്രതയുള്ള പുതിയ ഇനം ലഹരിമരുന്നാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കളിപ്പാട്ടങ്ങൾക്കൊപ്പം കുറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. ഇൻഡോറിൽ നിന്നു ടൂറിസ്റ്റ് ബസിൽ ലഹരിമരുന്നുമായി വിഷ്ണുലാൽ കൊല്ലത്തേക്ക് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു കടപ്പാക്കടയിൽ നിന്നാണ് ഇയാളെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തത്.
തുടർന്നു, നടത്തിയ ചോദ്യം ചെയ്യലിലാണു ലഹരിമരുന്ന് ഗുളികകൾ കുറിയർ വഴി സുഹൃത്തായ പ്രണവിന്‍റെ ഓലയിൽക്കടവിലെ വീട്ടിലേക്ക് അയച്ച വിവരം ഇയാൾ പറഞ്ഞത്.
എൻജിനീയറിംഗ് വിദ്യാർഥിയായ പ്രണവ്, കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബഹ്‌റിനിലേക്കു പോയിരുന്നു. ഈ സാഹചര്യം മുതലെടുത്താണു വിഷ്ണുലാൽ ലഹരിമരുന്ന് പ്രണവിന്‍റെ വീട്ടിലേക്കു കുറിയർ ചെയ്തത്.
പ്രണവിന്‍റെ വീട്ടുകാർ അറിയാതെയായിരുന്നു ഇരുവരും ചേർന്നു ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. വിഷ്ണുലാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് അയയ്ക്കുന്ന ലഹരിമരുന്ന് പ്രണവിന്‍റെ വിലാസത്തിൽ കൈപ്പറ്റിയ ശേഷം ഇരുവരും ചേർന്നു വിൽപന നടത്തുന്നതാണ് ഇവരുടെ രീതിയെന്നു പോലീസ് പറഞ്ഞു.