Kerala
തൊടുപുഴ: ഇടുക്കി ഡാമിനും കളക്ടറേറ്റിനും മുട്ടം ജില്ലാ കോടതിയിലും മുല്ലപ്പെരിയാര്‍ ഡാമിനും വ്യാജ ബോംബു ഭീഷണി. ഇന്നു രാവിലെയോടെയാണ് ഇ മെയില്‍ വഴി ബോംബു ഭീഷണിയെത്തിയത്. തുടര്‍ന്ന് കളക്ട്രേറ്റില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
ബോംബ് സ്ക്വാഡ് ജില്ലാ ചാര്‍ജ് ഓഫീസര്‍ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. മാഗി, ഡോളി തുടങ്ങിയ നായകളെ ഉപയോഗിച്ചും പരിശോധന നടത്തി.
പോലീസിനു പുറമെ ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ജില്ലാ കോടതിയില്‍ വ്യാജ ബോംബു ഭീഷണിയെത്തിയിരുന്നു.
Kerala
പാലക്കാട്: മംഗലം ഡാം ഓടംതോട് വീണ്ടും കടുവ ഇറങ്ങിയതായി ടാപ്പിംഗ് തൊഴിലാളി. ഇന്ന് പുലർച്ചെ നാലരയോടെ റബർ ടാപ്പിങ്ങിന് പോകും വഴി ടാപ്പിംഗ് തൊഴിലാളിയായ ധർമജൻ ആണ് കടുവയെ കണ്ടത്.
നന്നങ്ങാടി വേലം കുന്നിലേയ്ക്ക് പോകുന്നതിനിടെയാണ് കടുവയെ കണ്ടതെന്ന് ധര്മജൻ പറഞ്ഞു. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം പ്രദേശത്ത് യുവാവ് കടുവയുടെ അലര്‍ച്ച കേട്ടതായും വനംവകുപ്പിനെ വിവരമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു.
Kerala
പാലക്കാട്: മംഗലം ഡാമിനടുത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രി വലയിൽ കുടുങ്ങിയ നിലയിൽ കണ്ട പുലി രക്ഷപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ഓടൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ വലയിലാണ് പുലി കുരുങ്ങിയത്.
പുലിയെ കണ്ട നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി വല പൊട്ടിച്ച് ഓടിയെന്നും പ്രദേശവാസികൾ പറഞ്ഞു.
പുലിയെ കണ്ടെത്താനായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ ആർആർടി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂട് സ്ഥാപിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
രണ്ടാഴ്ച മുൻപും പ്രദേശത്ത് പുലിയെ കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. അന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പ്രദേശത്ത് വനം വകുപ്പ് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ പുലിയുടെ ദ്യശ്യങ്ങൾ ഒന്നും പിന്നീട് ലഭിച്ചിരുന്നില്ല.
Kerala
തൃശൂർ: മംഗലം ഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മൽ(17) ആണ് മരിച്ചത്.
തിപ്പിലിക്കയം വെള്ളക്കെട്ടിൽ ആണ് അക്മൽ മുങ്ങി മരിച്ചത്. ഇന്ന് കാലത്ത് ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ് തൃശൂർ ഭാഗത്തുനിന്നുള്ള അഞ്ചംഗസംഘം. ഫോട്ടോ എടുക്കാൻ വേണ്ടി പാറക്കെട്ടിൽ കയറിയപ്പോൾ തെന്നിവീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും കൂടെ നടത്തിയ തെരച്ചിലിൽ പത്തരയോടെ ആണ് മൃതദേഹം പുറത്തെടുത്തത്.
Kerala
കുമളി: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാനൊരുങ്ങി തമിഴ്നാട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി തമിഴ്നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയായി ഉയർന്നിരിക്കുകയാണ്. വൈകിട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്.
വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. ഈ സാഹചര്യത്തിലാണു ജലനിരപ്പ് 140ൽ എത്തിയപ്പോൾ ആദ്യ പ്രളയ മുന്നറിയിപ്പ് നൽകിയത്.
പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിലായതിനാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാലും ആശങ്കപ്പെടാനില്ല. 24നു ജലനിരപ്പ് 138.65 അടിയായി വർധിച്ചതോടെ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നതു പുനരാരംഭിച്ചു. സെക്കൻഡിൽ 400 ഘനയടി വെള്ളമാണ് 24നു തുറന്നുവിട്ടത്. ജലനിരപ്പ് 136ൽ എത്തിയപ്പോൾ ആദ്യ ജാഗ്രതാ നിർദേശവും 138ൽ രണ്ടാമത്തെ ജാഗ്രതാ നിർദേശവും നൽകിയിരുന്നു.
International
കാബൂൾ: കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാനൊരുങ്ങി അഫ്ഗാനിസ്ഥാൻ. ഇതുസംബന്ധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സ് പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഡാം നിര്‍മാണത്തിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി ചര്‍ച്ച നടത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബ്രോഗില്‍ചുരത്തോട് ചേര്‍ന്നുള്ള ഹിന്ദുകുഷ് പര്‍വതനിരകളില്‍ നിന്നാണ് കുനാര്‍ നദി ഉദ്ഭവിക്കുന്നത്.
പാക്കിസ്ഥാനിലെ കാബൂൾ നദിയിൽ ചേരുന്ന പ്രധാന നദിയാണ് ഇത്. കുനാറിൽ നിന്നുള്ള ജലം കുറയുന്നത് പാക് മേഖലകളെ സാരമായി ബാധിക്കും.