Kerala
തിരുവനന്തപുരം: ശക്തമായ മഴയെത്തുടര്‍ന്ന് നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. 20 സെ.മീ. വീതമാണ് തുറന്നത്.
നടപടി നെയ്യാർ ഡാമിലെ പരമാവധി ജലനിരപ്പ് 84.750 മീറ്ററിലെത്തിയ സാഹചര്യത്തിൽ. വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് ശക്തമാണ്.
വനപ്രദേശങ്ങളിലും മഴ ശക്തമാണ്. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
National
രാജ്ഗഡ്(മധ്യപ്രദേശ്): അമിതവേഗത്തിലെത്തിയ കാര്‍ ഡാമിലേക്കു വീണ് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം.
രാജ്ഗഢിലെ ഭില്കേഡി ജംഗ്ഷനിലാണു സംഭവം.മരിച്ചവരെല്ലാം തൊട്ടടുത്ത ജില്ലയായ ഷാജാപുരില്നിന്നുള്ളവരാണ്.
പോലീസ് നടത്തിയ തെരച്ചില്‍ കാര്‍ കണ്ടെടുത്തു. അഞ്ചുപേരും കാറിനുള്ളില്‍ മരിച്ച നിലയിലായിരുന്നു.
Kerala
മൂന്നാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തിങ്കളാഴ്ച മൂന്നാര്‍ വൈബ് റിസോര്‍ട്ടില്‍ നടന്ന അന്തര്‍സംസ്ഥാന ചര്‍ച്ചയില്‍ തങ്ങളുടെ മുന്‍ നിലപാടുകളില്‍ ഉറച്ച് കേരളവും തമിഴ്നാടും.
കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള പാര്‍ലമെന്ററി സമിതിയുടെ യോഗമാണ് ഇന്നലെ നടന്നത്.
കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്നതായിരുന്നു കേരളത്തിന്റെ നിലപാടെങ്കില്‍, ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യമാണ് തമിഴ്നാട് ഉന്നയിച്ചത്. വിഷയത്തില്‍ പ്രശ്നപരിഹാരത്തിനാണ് കേന്ദ്രജല വിഭവ വകുപ്പ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് കമ്മിറ്റി ചെയര്മാന് രാജീവ് പ്രതാപ് റൂഡി എംപി വ്യക്തമാക്കി.
കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇരു സംസ്ഥാനങ്ങള്‍ക്കും പറയാനുള്ളതു കേള്‍ക്കുക മാത്രമാണു ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് ഗുണകരമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളുടെയും ആശങ്കകള്‍ കേട്ടെങ്കിലും പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. രണ്ടു സംസ്ഥാനങ്ങളും ഒരുപോലെയാണ്.ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആശങ്കകളും ആവശ്യങ്ങളും കമ്മിറ്റിക്കു മുന്പില് വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് സമിതി അംഗമായ ജെബി മേത്തര്‍ എംപി പറഞ്ഞു. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന ഉറച്ച നിലപാടിലാണ് കേരളം യോഗത്തില്‍ സംസാരിച്ചതെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.
ഇടുക്കി സബ് കളക്ടര്‍ വി.എം. ആര്യ, കേന്ദ്ര പാര്‍ലമെന്ററി സമിതി അംഗങ്ങള്‍, കേന്ദ്ര-സംസ്ഥാന ജലവിഭവ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സമിതിയംഗങ്ങള്‍ പിന്നീട് ഇടുക്കി അണക്കെട്ടും സന്ദര്‍ശിച്ചു.
Kerala
കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്ന് മന്ത്രി മോന്‍സ് ജോസഫ്. തമിഴ്നാട് സര്‍ക്കാരുമായി അഭിപ്രായ സമന്വയമുണ്ടാക്കാന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് സുരക്ഷ തമിഴ്നാടിന് വെള്ളം എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട് എന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. കമ്പം എംഎല്‍എ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തി കൂടുതല്‍ വെള്ളം വേണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് കേരളത്തിലെ പുതിയ ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് മുല്ലപ്പെരിയാര്‍ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിലപാട് മോന്‍സ് ജോസഫ് ആവര്‍ത്തിച്ചു. തമിഴ്നാട്ടിലെ പുതിയ സര്‍ക്കാരുമായി അഭിപ്രായമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ഇക്കാര്യം ധരിപ്പിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
Kerala
കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്ന് മുപ്പതംഗ വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്.
കളക്കുന്നില്‍ ജീപ്പ് സവാരിക്ക് എത്തിയ സംഘം റിസര്‍വോയറിലെ കാഴ്ചകള്‍ കാണുന്നതിനിടയില്‍ തവമണിയും മറ്റൊരാളും വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ചാണ് ഇറങ്ങിയത്.
അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ചാടി രണ്ടുപേരെയും കരയ്ക്കെത്തിച്ചു. ഒപ്പമുള്ളയാളെ രക്ഷിക്കാനായെങ്കിലും തവമണിയുടെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തെന്മല സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിനു സമീപത്തു നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രത്തിലെ വാച്ച് ടവറിനു സമീപത്തുകൂടി നടന്നു വരികയായിരുന്ന വിനോദസഞ്ചാരികളുടെ മുന്നിലേക്കാണ് രാജവെമ്പാല ഇഴഞ്ഞെത്തിയത്.
സഞ്ചാരികൾ അറിയിച്ചതിനെ തുടർന്ന് അധികൃതർ പാമ്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മേയ്ക്കമാലിയെ വിവരമറിയിക്കുകയായിരുന്നു. മാർട്ടിൻ എത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി. തുടർന്ന് ഉൾവനത്തിൽ തുറന്നു വിട്ടു.
National
ശ്രീനഗർ: സിന്ധു നദീജല കരാർ മരവിപ്പിച്ചതിനു പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലലഭ്യത കുറയ്ക്കാൻ നിർണായക നീക്കവുമായി ഇന്ത്യ. രവി നദിയിൽനിന്നുള്ള അധികജലം പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്നതു പൂർണമായും അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
പഞ്ചാബ്-ജമ്മു കാഷ്മീർ അതിർത്തിയിലുള്ള ഷാപുർ കണ്ടി അണക്കെട്ടിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്നും മാർച്ചോടെ ഇതു പ്രവർത്തനസജ്ജമാകുമെന്നും ജമ്മു കാഷ്മീർ മന്ത്രി ജാവേദ് അഹമ്മദ് റാണ അറിയിച്ചു.
തറക്കല്ലിട്ടത് ഇന്ദിരാഗാന്ധി
അഞ്ചു പതിറ്റാണ്ടുകൾക്കു മുമ്പ്, 1979ൽ വിഭാവനം ചെയ്ത പദ്ധതിയാണിത്. 1982ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അണക്കെട്ടിനു തറക്കല്ലിട്ടത്. എന്നാൽ, പഞ്ചാബും ജമ്മു കാഷ്മീരും തമ്മിലുണ്ടായ തർക്കങ്ങളെത്തുടർന്നു നിർമാണം വർഷങ്ങളോളം മുടങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് 2008ൽ കേന്ദ്ര സർക്കാർ ഇതിനെ ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചു. 3,394.49 കോടി രൂപ ചെലവഴിച്ചാണ് അണക്കെട്ട് നിർമാണം പൂർത്തിയാക്കുന്നത്.
നിലവിൽ മാധോപുർ വഴി പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന രവി നദിയിലെ ജലം അണക്കെട്ട് യാഥാർഥ്യമാകുന്നതോടെ ഇന്ത്യക്കു പൂർണമായും ഉപയോഗിക്കാനാകും.
ജമ്മു കാഷ്മീരിലെ കഠുവ, സാംബ തുടങ്ങിയ വരൾച്ചാബാധിത പ്രദേശങ്ങളിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ഈ വെള്ളം പ്രധാനമായും വഴിതിരിച്ചുവിടുക. പഞ്ചാബിലെ 5,000 ഹെക്ടറിലും ജമ്മു കാഷ്മീരിലെ 32,173 ഹെക്ടറിലും ജലസേചന സൗകര്യം ലഭ്യമാകും.
പാക്കിസ്ഥാൻ വിഷമിക്കും
ഭീകരവാദത്തോടുള്ള പാക്കിസ്ഥാന്റെ നിലപാടിൽ പ്രതിഷേധിച്ച് 2025 ഏപ്രിലിലാണ് സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിക്കുന്നത്. ഇതിനു പിന്നാലെ സവാൽകോട്ട്, രത്ലെ തുടങ്ങിയ വിവിധ ജലവൈദ്യുത പദ്ധതികളുടെ നിർമാണവും കേന്ദ്രസർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്.
രവി നദിക്കു മേൽ ഇന്ത്യക്കു പൂർണ അവകാശമുള്ളതിനാൽ പുതിയ അണക്കെട്ടിന്റെ പ്രവർത്തനം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാകില്ല സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വേനൽക്കാലം ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ നീക്കം പാക്കിസ്ഥാന്റെ കാർഷിക മേഖലയ്ക്കു വലിയ തിരിച്ചടിയാകും.
Kerala
തൊടുപുഴ: ഇടുക്കി ഡാമിനും കളക്ടറേറ്റിനും മുട്ടം ജില്ലാ കോടതിയിലും മുല്ലപ്പെരിയാര്‍ ഡാമിനും വ്യാജ ബോംബു ഭീഷണി. ഇന്നു രാവിലെയോടെയാണ് ഇ മെയില്‍ വഴി ബോംബു ഭീഷണിയെത്തിയത്. തുടര്‍ന്ന് കളക്ട്രേറ്റില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
ബോംബ് സ്ക്വാഡ് ജില്ലാ ചാര്‍ജ് ഓഫീസര്‍ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. മാഗി, ഡോളി തുടങ്ങിയ നായകളെ ഉപയോഗിച്ചും പരിശോധന നടത്തി.
പോലീസിനു പുറമെ ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ജില്ലാ കോടതിയില്‍ വ്യാജ ബോംബു ഭീഷണിയെത്തിയിരുന്നു.
Kerala
പാലക്കാട്: മംഗലം ഡാം ഓടംതോട് വീണ്ടും കടുവ ഇറങ്ങിയതായി ടാപ്പിംഗ് തൊഴിലാളി. ഇന്ന് പുലർച്ചെ നാലരയോടെ റബർ ടാപ്പിങ്ങിന് പോകും വഴി ടാപ്പിംഗ് തൊഴിലാളിയായ ധർമജൻ ആണ് കടുവയെ കണ്ടത്.
നന്നങ്ങാടി വേലം കുന്നിലേയ്ക്ക് പോകുന്നതിനിടെയാണ് കടുവയെ കണ്ടതെന്ന് ധര്മജൻ പറഞ്ഞു. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം പ്രദേശത്ത് യുവാവ് കടുവയുടെ അലര്‍ച്ച കേട്ടതായും വനംവകുപ്പിനെ വിവരമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു.
Kerala
പാലക്കാട്: മംഗലം ഡാമിനടുത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രി വലയിൽ കുടുങ്ങിയ നിലയിൽ കണ്ട പുലി രക്ഷപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ഓടൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ വലയിലാണ് പുലി കുരുങ്ങിയത്.
പുലിയെ കണ്ട നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി വല പൊട്ടിച്ച് ഓടിയെന്നും പ്രദേശവാസികൾ പറഞ്ഞു.
പുലിയെ കണ്ടെത്താനായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ ആർആർടി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂട് സ്ഥാപിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
രണ്ടാഴ്ച മുൻപും പ്രദേശത്ത് പുലിയെ കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. അന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പ്രദേശത്ത് വനം വകുപ്പ് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ പുലിയുടെ ദ്യശ്യങ്ങൾ ഒന്നും പിന്നീട് ലഭിച്ചിരുന്നില്ല.
Kerala
തൃശൂർ: മംഗലം ഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മൽ(17) ആണ് മരിച്ചത്.
തിപ്പിലിക്കയം വെള്ളക്കെട്ടിൽ ആണ് അക്മൽ മുങ്ങി മരിച്ചത്. ഇന്ന് കാലത്ത് ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ് തൃശൂർ ഭാഗത്തുനിന്നുള്ള അഞ്ചംഗസംഘം. ഫോട്ടോ എടുക്കാൻ വേണ്ടി പാറക്കെട്ടിൽ കയറിയപ്പോൾ തെന്നിവീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും കൂടെ നടത്തിയ തെരച്ചിലിൽ പത്തരയോടെ ആണ് മൃതദേഹം പുറത്തെടുത്തത്.
Kerala
കുമളി: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാനൊരുങ്ങി തമിഴ്നാട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി തമിഴ്നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയായി ഉയർന്നിരിക്കുകയാണ്. വൈകിട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്.
വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. ഈ സാഹചര്യത്തിലാണു ജലനിരപ്പ് 140ൽ എത്തിയപ്പോൾ ആദ്യ പ്രളയ മുന്നറിയിപ്പ് നൽകിയത്.
പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിലായതിനാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാലും ആശങ്കപ്പെടാനില്ല. 24നു ജലനിരപ്പ് 138.65 അടിയായി വർധിച്ചതോടെ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നതു പുനരാരംഭിച്ചു. സെക്കൻഡിൽ 400 ഘനയടി വെള്ളമാണ് 24നു തുറന്നുവിട്ടത്. ജലനിരപ്പ് 136ൽ എത്തിയപ്പോൾ ആദ്യ ജാഗ്രതാ നിർദേശവും 138ൽ രണ്ടാമത്തെ ജാഗ്രതാ നിർദേശവും നൽകിയിരുന്നു.
International
കാബൂൾ: കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാനൊരുങ്ങി അഫ്ഗാനിസ്ഥാൻ. ഇതുസംബന്ധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സ് പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഡാം നിര്‍മാണത്തിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി ചര്‍ച്ച നടത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബ്രോഗില്‍ചുരത്തോട് ചേര്‍ന്നുള്ള ഹിന്ദുകുഷ് പര്‍വതനിരകളില്‍ നിന്നാണ് കുനാര്‍ നദി ഉദ്ഭവിക്കുന്നത്.
പാക്കിസ്ഥാനിലെ കാബൂൾ നദിയിൽ ചേരുന്ന പ്രധാന നദിയാണ് ഇത്. കുനാറിൽ നിന്നുള്ള ജലം കുറയുന്നത് പാക് മേഖലകളെ സാരമായി ബാധിക്കും.