ന്യൂഡൽഹി: അമേരിക്ക - ഇറാൻ സമാധാന കരാറിനെ "ഇസ്ലാമാബാദ് ധാരണാപത്രം’എന്ന് വിശേഷിപ്പിക്കുന്നത് ആഗോളതലത്തിൽ പാക്കിസ്ഥാന്റെ സ്വാധീനം വർധിക്കുന്നതിന്റെ സൂചനയാണെന്നും അത് തടയാൻ മോദി സർക്കാരിന്റെ വിദേശനയം പരാജയപ്പെട്ടെന്നും കോൺഗ്രസ്. തർക്കത്തിൽ മധ്യസ്ഥത വഹിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് കരാർ ഒപ്പുവച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനുശേഷം അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആഗോളതലത്തിൽ ഒറ്റപ്പെടുത്തിയ പാക്കിസ്ഥാൻ ഇന്ന് പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ-സുരക്ഷാ മേഖലകളിൽ കൂടുതൽ ശക്തമായി ഇടംപിടിക്കുന്നത് ഇന്ത്യക്ക് വലിയ സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.