പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിൽ അധികാരം പിടിച്ചെടുത്ത യുഡിഎഫിന്റെ ആഹ്ലാദ പ്രകടനം 21 ന് നടക്കും. വൈകുന്നേരം അഞ്ചിന് മനഴി സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം ടൗണിലൂടെ സഞ്ചരിച്ച് കോഴിക്കോട് റോഡിലെ ടൗണ്‍ സ്ക്വയറിൽ സമാപിക്കും. ഡിജെ പാർട്ടി ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി വിപുലമായി ആഹ്ലാദ പ്രകടനം നടത്താനാണ് തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു.
കഴിഞ്ഞദിവസം പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തിയത് തുടക്കത്തിൽ തന്നെ അവസാനിപ്പിക്കേണ്ടി വന്നു. ഡിജെ സംഘം വേണമെന്ന് പ്രവർത്തകർ അറിയിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പ്രകടനത്തിന് എത്തിയിരുന്നു.
മുൻമന്ത്രി നാലകത്ത് സൂപ്പി, കെപിസിസി ജനറൽ സെക്രട്ടറി ബാബുരാജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉസ്മാൻ താമരത്ത്, എം.എം. ഷക്കീർ ഹുസൈൻ, അരഞ്ഞിക്കൽ ആനന്ദൻ, പച്ചീരി ഫാറൂഖ്, കൊളക്കാടൻ അസീസ്, മാനുപ്പ കുറ്റീരി തുടങ്ങിയ നേതാക്കളും സ്ഥാനാർഥികളും മുൻനിരയിലുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ഡിജെ സംഘം പിൻമാറുകയായിരുന്നു. തുടർന്നാണ് ആഹ്ലാദ പ്രകടനം പിന്നീട് നടത്താൻ തീരുമാനമായത്.