Kerala
മലപ്പുറം: കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു. ഞായറാഴ്ച വൈകുന്നേരം മലപ്പുറം പറപ്പൂരിലുണ്ടായ സംഭവത്തിൽ സൈനബ (50), ഫാത്തിമ (16), ആഷിഖ് (22) എന്നിവരാണ് മരിച്ചത്.
പറപ്പൂർ പഞ്ചായത്തിലെ താഴേക്കാട്ടുകുളത്തെ കുളത്തിലാണ് ദുരന്തമുണ്ടായത്. ഒരാളുടെ മൃതദേഹം വെള്ളത്തില് പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാര് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് മൃതദേഹങ്ങൾക്കൂടി കണ്ടെത്തിയത്.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കോഴിക്കോട്: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയിൽ ഒന്നാം ക്ലാസുകാരി മുങ്ങി മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസിൽ കെ.ടി.അഹമ്മദിന്റെയും പി.കെ.നെസീമയുടെയും മകൾ അബ്റാറ (ആറ്) ആണ് മരിച്ചത്.
കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവർ പുഴയുടെ കരയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം അബ്റാറ മറ്റു കുട്ടികൾക്കൊപ്പം പുഴയിൽ കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ കൂരാച്ചുണ്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫറോക്ക് ചന്ത എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കൊല്ലം: വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ (സോപാനം) അനീഷ് - ഫിൻല ദിലീപ് ദമ്പതികളുടെ ഏക മകൻ അറ്റ്ലാൻ അനീഷ് ആണ് മരിച്ചത്.
നീണ്ടകര പരിമണത്തെ പ്ലേ സ്കൂൾ വിദ്യാർഥിയാണ് അറ്റ്ലാൻ. സ്കൂൾ വാഹനത്തിൽ വന്നിറങ്ങി മുത്തച്ഛനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് സംഭവം. ഗെയ്റ്റു തുറന്ന് അകത്തു കയറിയപ്പോൾ കുട്ടി മുത്തച്ഛന്റെ കൈ തട്ടി വെളിയിലോട്ടു ഓടിപ്പോയി.
ബാഗ് വീട്ടിൽ വച്ച ശേഷം വീട്ടുകാർ അന്വേഷിച്ചപ്പോൾ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ കൈത്തോടിൽ കുട്ടിയെ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഷൊർണൂർ റെയിൽവേ മേൽ പാലത്തിന് സമീപത്ത് ശനിയാഴ്ച വൈകിട്ടാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്.
ശനിയാഴ്ച ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയിരുന്നില്ല. മരിച്ചയാളെ തിരിച്ചറിയാൻ വേണ്ടിയുള്ള അന്വേഷണം ചെറുതുരുത്തി പോലീസ് ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.