തിരുവല്ല: സമനീതിക്കുവേണ്ടി ദളിത് ക്രൈസ്തവർ നടത്തുന്ന പോരാട്ടത്തിനു പൊതുജന പിന്തുണ അനിവാര്യമാണെന്ന് കെസിബിസി എസ് സി, എസ്ടി, ബിസി കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം. തിരുവല്ല ശാന്തിനിലയം പാസ്റ്ററൽ സെന്ററിൽ ദളിത് കാത്തലിക് മഹാജന സഭ സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1950ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവു പ്രകാരമാണ് ദളിത് ക്രൈസ്തവർക്ക് അവരുടെ ഭരണഘടനാ അവകാശം നഷ്ടമായത്. നിരവധി വർഷങ്ങളായി ഡിസിഎംഎസ് നേതൃത്വത്തിൽ ദളിത് ക്രൈസ്തവർ സമരരംഗത്താണെന്നും നീതിക്കുവേണ്ടിയുള്ള ഈ ജനതയുടെ പോരാട്ടത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണയ്ക്കണമെന്നും ഗീവർഗീസ് മാർ അപ്രേം അഭ്യർഥിച്ചു.
അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്പിൽ കൊണ്ടുവരണമെന്നും ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ദളിത് കാത്തലിക് മഹാജന സഭ സംസ്ഥാന പ്രസിഡന്റായി ഷിബു ജോസഫിനെയും (പുനലൂർ രൂപത), ജനറൽ സെക്രട്ടറിയായി ബീനാ ജേക്കബിനെയും (കാഞ്ഞിരപ്പള്ളി രൂപത) തെരഞ്ഞെടുത്തു.
ജോയി കൂനാരിക്കൽ (വിജയപുരം) - ഓർഗനൈസർ, എം.ജെ. വിജയൻ (പാറശാല) - ട്രഷറർ, ത്രേസ്യാമ്മ ജോസഫ് (ചങ്ങനാശേരി) - സെക്രട്ടറി, സിജി മോൾ (വിജയപുരം) - ജോയിന്റ് സെക്രട്ടറി എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി വിൻസന്റ് മാങ്ങാടൻ (കണ്ണൂർ), ബാബു ജോസഫ് (പാലാ), തോമസ് രാജൻ, അഗസ്റ്റിൻ, എസ്. ജി. സച്ചിൻ (തിരുവനന്തപുരം മേജർ അതിരൂപത), ജെയ്നമ്മ ദാനിയേൽ (പുനലൂർ) എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന വരണാധികാരി ഫാ.ജോൺ അരീക്കൽ നേതൃത്വം നൽകി. സംസ്ഥാന ഡയറക്ടർ ഫാ.ജോസ്കുട്ടി ഇടത്തിനകം, ജെയിംസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.