Editorial Audio
ഇന്നു ലോക വനിതാദിനം. ദീപികയിലെ വനിതകൾ ഉന്നയിച്ച ചില ചോദ്യങ്ങളിൽ നിന്ന് രൂപംകൊണ്ടതാണ് ഇന്നത്തെ മുഖപ്രസംഗം.
സ്ത്രീകൾ പറയാനുള്ളതു പറയാതിരുന്നിട്ടല്ല അടിസ്ഥാന മാറ്റങ്ങളുണ്ടാകാത്തത്; പുരുഷൻ മാറാൻ വിസമ്മതിക്കുന്നതുകൊണ്ടാണ്. പുരുഷകേന്ദ്രീകൃത സമൂഹം ചരിത്രപരമായി കൈക്കലാക്കിയ സ്വാതന്ത്ര്യത്തിന്റെയും അവസരങ്ങളുടെയും പങ്ക് ഒരു യുദ്ധത്തിലൂടെ തിരിച്ചുപിടിക്കാനാകില്ല. കാരണം, വൈവിധ്യങ്ങളുള്ള ഒരു വംശമെന്ന നിലയിൽ സ്ത്രീയും പുരുഷനും പരസ്പരം കീഴടക്കേണ്ടവരല്ലെന്ന വിവേകം സ്ത്രീകൾക്കുണ്ട്. അതേസമയം, വിദ്യാഭ്യാസവും കാലവും ഏറെ മുന്നോട്ടു പോയിട്ടും സ്ത്രീകളെ തുല്യരായി കാണാനുള്ള ആത്മവിശ്വാസം നേടിയിട്ടില്ലല്ലോയെന്ന തിരിച്ചറിവിന്റെ വിവേകം പുരുഷനുണ്ടാകണം. ചുറ്റിനുമൊന്നു നോക്കിയാൽ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകുമെന്നു തോന്നുന്നു.
എവിടെനിന്നു വേണമെങ്കിലും തുടങ്ങാം. കുടുംബങ്ങളിൽനിന്നാണെങ്കിൽ, എത്ര പേർക്കു പറയാനാകും വീട്ടിലെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും സ്ത്രീക്കും പുരുഷനും ഒരുപോലെയാണെന്ന്. മുന്പൊരു വനിതാദിനത്തിൽ ഇതേ കോളത്തിൽ പറഞ്ഞിട്ടുണ്ട് രാവിലെ പത്രം വായിച്ച്, ഫോണും വിളിച്ച് സ്വീകരണമുറിയിലിരിക്കുന്ന സത്രീയും അവർക്കൊരു ചൂടു ചായയുമായി വരുന്ന പുരുഷന്മാരുമുള്ള എത്ര വീടുകളുണ്ടെന്ന്. ആ മുഖപ്രസംഗത്തിനുശേഷം രണ്ടോ മൂന്നോ വർഷം കഴിഞ്ഞു. എന്തെങ്കിലും മാറ്റം ഉണ്ടായോ? രാവിലെ മാത്രമല്ല, 24 മണിക്കൂറും അസമത്വങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും എന്താണു സ്ഥിതി? പ്രധാനപ്പെട്ട സ്ഥാനമാനങ്ങളിലേറെയും പുരുഷന്റെ കൈവശമാണ്. നിശ്ചിതയോഗ്യതയുള്ള സ്ത്രീകൾ കുറവുണ്ടെങ്കിൽ എന്താണു കാരണമെന്നു ചിന്തിക്കണം. ഒരു പുരുഷന്റെ അതേ നേട്ടം ഒരു സ്ത്രീ കൈവരിക്കണമെങ്കിൽ ഇരട്ടിയിലേറെ അധ്വാനം വേണം. വീട്ടുപണിയും കുട്ടികളുടെ സംരക്ഷണവുമെല്ലാം ചെയ്യുന്നവർ ഇതൊന്നുമില്ലാതെ ഉയരങ്ങൾ കീഴടക്കിയവർക്കൊപ്പം ഓടിയെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നു മറക്കരുത്. ഏതു പുരുഷനാണ് വൈകിട്ടത്തെ അത്താഴത്തിന് എന്തൊരുക്കും എന്ന വേവലാതിയോടെ ജോലിസ്ഥലത്തുനിന്ന് മടങ്ങുന്നത്?
ജനസംഖ്യയുടെ പകുതിയോളം സ്ത്രീകളായിട്ടും നിയമസഭകളിലും പാർലമെന്റിലും സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്. എത്ര വനിതാ പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരുമാണ് നമുക്കുണ്ടായിട്ടുള്ളത്. ഇന്ദിരാഗാന്ധിയെയോ മമതാ ബാനർജിയെയോ മായാവതിയെയോ പോലുള്ള നിരവധിപേരുണ്ട്. പക്ഷേ, പുരുഷന്മാരുടെയും പാർട്ടികളുടെയും നിഴലിൽനിന്നു പുറത്തുവരാനാകാത്തവർ അതിലേറെയുണ്ട്. എത്ര പ്രായമായാലും അധികാരത്തിൽനിന്നു പുരുഷൻ മാറിക്കൊടുക്കില്ല. മാറിയാൽ ഏറ്റെടുക്കാൻ മറ്റൊരു പുരുഷൻ തയാറായിരിക്കും. കഴിവുള്ള സ്ത്രീകൾക്ക് അവസരം കൊടുക്കണോയെന്നു തീരുമാനിക്കുന്നതും മുകൾത്തട്ടിലുള്ള പുരുഷസംഘം തന്നെ.
സ്ത്രീ വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും മുന്നിലാണെന്ന് അഭിമാനിക്കുകയോ അവകാശപ്പെടുകയോ ചെയ്യുന്ന 140 അംഗങ്ങളുള്ള കേരള നിയമസഭയിൽ സ്ത്രീകൾ 10 ശതമാനം പോലും ആയിട്ടില്ല. 1996ൽ 13 എംഎൽഎമാർ ഉണ്ടായിരുന്നതാണ് ഏറ്റവും വലിയ സംഭവം. വിപ്ലവങ്ങളൊക്കെ മാറ്റിവച്ചാൽ പാർട്ടികളിലെ സ്ഥിതി എന്താണ്? പഞ്ചായത്തോ ജില്ലയോ സംസ്ഥാനമോ ദേശീയതലമോ ആകട്ടെ, ഏതു പാർട്ടിയുമാകട്ടെ, എത്രപേരുണ്ട് തലപ്പത്ത്? ഇപ്പറഞ്ഞതെല്ലാം മതങ്ങളെയും മതസംഘടനകളെയും മാധ്യമങ്ങളെയുമൊക്കെ ബാധിച്ചിട്ടുണ്ട്. സമ്മേളനങ്ങളിലേക്കും വേദികളിലേക്കും നോക്കൂ. വിശിഷ്ട സ്ഥാനങ്ങളിൽ ആരാണുള്ളത്? പ്രസംഗിക്കുകയും പ്രവർത്തിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവരാണ് ഭാവി തീരുമാനിക്കുന്നത്. അവിടെയൊക്കെ സ്ത്രീകളുടെ പ്രാതിനിധ്യം തുല്യമാകുന്പോഴേ അവസര-അവകാശ സമത്വവും സാധ്യമാകൂ.
സ്ത്രീകളുടെ ശാരീരിക-മാനസിക ആരോഗ്യപ്രശ്നങ്ങൾ അവരുടേതു മാത്രമായി തുടരുകയാണ്. ഗാർഹികപീഡനങ്ങൾ പരിധി ലംഘിക്കുന്നതു മാത്രമാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ സ്ത്രീപുരുഷന്മാർ അവഹേളിക്കപ്പെടുന്നുണ്ട്. പക്ഷേ, സ്ത്രീകളെ ഒട്ടും പേടിക്കാനില്ലെന്ന നിലയുണ്ട്. കുറ്റവാളികളായ സ്ത്രീകളെ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാൻ ശ്രമിക്കരുത്. കുറ്റവാളികളായ സ്ത്രീകളെയോ പുരുഷന്മാരെയോ കുറിച്ചല്ല നാം സംസാരിക്കുന്നത്.
മികച്ചതെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെക്കുറിച്ചാണ്. സ്ത്രീപുരുഷ തുല്യതയിൽ അടിസ്ഥാനപ്പെട്ടൊരു ലോകമായിരുന്നെങ്കിൽ ലോകത്തിന്റെ വലിയൊരു ഭാഗത്ത്, വിദ്യാഭ്യാസത്തിലുൾപ്പെടെ നൂറായിരം വിലക്കുകളിൽ സ്ത്രീകൾക്കു ജീവിക്കേണ്ടിവരില്ലായിരുന്നു. പുരുഷനിയമങ്ങളാൽ അവർ വിധിക്കപ്പെടുകയും വധിക്കപ്പെടുകയുമില്ലായിരുന്നു. കുഞ്ഞുങ്ങളെയും നിരപരാധികളെയും ഉൾപ്പെടെ കൊല്ലുന്ന യുദ്ധങ്ങളും ഇത്രയ്ക്ക് ഉണ്ടാകില്ലായിരുന്നു.
കരുണയും സഹതാപവുമൊന്നും ആവശ്യമില്ല. തുല്യ അവകാശങ്ങളും അധികാരങ്ങളും പുരുഷൻ വിട്ടുകൊടുക്കുകയാണു വേണ്ടത്. ഉയർന്ന ചിന്താഗതിയുള്ള പുരുഷന്മാരുള്ള വീടുകളിൽ സ്ഥിതി വളരെ മാറിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ സ്ത്രീ-പുരുഷ സൗഹൃദങ്ങളും തുല്യവേതനവുമൊക്കെ മുന്പെന്നതിനേക്കാൾ നടപ്പാകുന്നുണ്ട്. പക്ഷേ, ഇതൊന്നും തുല്യതയല്ല. നയം രൂപീകരിക്കുന്നിടത്ത്, തീരുമാനങ്ങൾ എടുക്കുന്നിടത്ത്, നടപ്പാക്കുന്നിടത്ത് ഒക്കെ കൂടുതൽ സ്ത്രീകൾ ഉണ്ടാകണം.
പുരുഷൻ തീരുമാനിച്ച വിദ്യാഭ്യാസ പദ്ധതികളിലും കരിക്കുലത്തിലും സ്ത്രീ തുല്യയാണെന്ന പാഠങ്ങൾ ഫലം കണ്ടിട്ടില്ല. അഴിച്ചുപണിയാൻ ഏറെയുണ്ട്. സ്ത്രീയെ പൂമുഖവാതിൽക്കലെ പൂന്തിങ്കളായും ഐശ്വര്യമായും ദേവിയായുമൊക്കെ പ്രതിഷ്ഠിക്കുന്നത് അവിടെ നിൽക്കട്ടെ. അവളെ തുല്യാവകാശമുള്ള വ്യക്തിയായി സമ്മതിക്കാൻ കേരളത്തിനെങ്കിലും ചുണയുണ്ടോ എന്നതാണ് ചോദ്യം.
Tags : deepika editorial women's day reservation equality