Editorial
ഇന്നു ലോക വനിതാദിനം. ദീപികയിലെ വനിതകൾ ഉന്നയിച്ച ചില ചോദ്യങ്ങളിൽ നിന്ന് രൂപംകൊണ്ടതാണ് ഇന്നത്തെ മുഖപ്രസംഗം.
സ്ത്രീകൾ പറയാനുള്ളതു പറയാതിരുന്നിട്ടല്ല അടിസ്ഥാന മാറ്റങ്ങളുണ്ടാകാത്തത്; പുരുഷൻ മാറാൻ വിസമ്മതിക്കുന്നതുകൊണ്ടാണ്. പുരുഷകേന്ദ്രീകൃത സമൂഹം ചരിത്രപരമായി കൈക്കലാക്കിയ സ്വാതന്ത്ര്യത്തിന്റെയും അവസരങ്ങളുടെയും പങ്ക് ഒരു യുദ്ധത്തിലൂടെ തിരിച്ചുപിടിക്കാനാകില്ല. കാരണം, വൈവിധ്യങ്ങളുള്ള ഒരു വംശമെന്ന നിലയിൽ സ്ത്രീയും പുരുഷനും പരസ്പരം കീഴടക്കേണ്ടവരല്ലെന്ന വിവേകം സ്ത്രീകൾക്കുണ്ട്. അതേസമയം, വിദ്യാഭ്യാസവും കാലവും ഏറെ മുന്നോട്ടു പോയിട്ടും സ്ത്രീകളെ തുല്യരായി കാണാനുള്ള ആത്മവിശ്വാസം നേടിയിട്ടില്ലല്ലോയെന്ന തിരിച്ചറിവിന്റെ വിവേകം പുരുഷനുണ്ടാകണം. ചുറ്റിനുമൊന്നു നോക്കിയാൽ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകുമെന്നു തോന്നുന്നു.
എവിടെനിന്നു വേണമെങ്കിലും തുടങ്ങാം. കുടുംബങ്ങളിൽനിന്നാണെങ്കിൽ, എത്ര പേർക്കു പറയാനാകും വീട്ടിലെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും സ്ത്രീക്കും പുരുഷനും ഒരുപോലെയാണെന്ന്. മുന്‍പൊരു വനിതാദിനത്തിൽ ഇതേ കോളത്തിൽ പറഞ്ഞിട്ടുണ്ട് രാവിലെ പത്രം വായിച്ച്, ഫോണും വിളിച്ച് സ്വീകരണമുറിയിലിരിക്കുന്ന സത്രീയും അവർക്കൊരു ചൂടു ചായയുമായി വരുന്ന പുരുഷന്മാരുമുള്ള എത്ര വീടുകളുണ്ടെന്ന്. ആ മുഖപ്രസംഗത്തിനുശേഷം രണ്ടോ മൂന്നോ വർഷം കഴിഞ്ഞു. എന്തെങ്കിലും മാറ്റം ഉണ്ടായോ? രാവിലെ മാത്രമല്ല, 24 മണിക്കൂറും അസമത്വങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും എന്താണു സ്ഥിതി? പ്രധാനപ്പെട്ട സ്ഥാനമാനങ്ങളിലേറെയും പുരുഷന്റെ കൈവശമാണ്. നിശ്ചിതയോഗ്യതയുള്ള സ്ത്രീകൾ കുറവുണ്ടെങ്കിൽ എന്താണു കാരണമെന്നു ചിന്തിക്കണം. ഒരു പുരുഷന്റെ അതേ നേട്ടം ഒരു സ്ത്രീ കൈവരിക്കണമെങ്കിൽ ഇരട്ടിയിലേറെ അധ്വാനം വേണം. വീട്ടുപണിയും കുട്ടികളുടെ സംരക്ഷണവുമെല്ലാം ചെയ്യുന്നവർ ഇതൊന്നുമില്ലാതെ ഉയരങ്ങൾ കീഴടക്കിയവർക്കൊപ്പം ഓടിയെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നു മറക്കരുത്. ഏതു പുരുഷനാണ് വൈകിട്ടത്തെ അത്താഴത്തിന് എന്തൊരുക്കും എന്ന വേവലാതിയോടെ ജോലിസ്ഥലത്തുനിന്ന് മടങ്ങുന്നത്?
ജനസംഖ്യയുടെ പകുതിയോളം സ്ത്രീകളായിട്ടും നിയമസഭകളിലും പാർലമെന്റിലും സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്. എത്ര വനിതാ പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരുമാണ് നമുക്കുണ്ടായിട്ടുള്ളത്. ഇന്ദിരാഗാന്ധിയെയോ മമതാ ബാനർജിയെയോ മായാവതിയെയോ പോലുള്ള നിരവധിപേരുണ്ട്. പക്ഷേ, പുരുഷന്മാരുടെയും പാർട്ടികളുടെയും നിഴലിൽനിന്നു പുറത്തുവരാനാകാത്തവർ അതിലേറെയുണ്ട്. എത്ര പ്രായമായാലും അധികാരത്തിൽനിന്നു പുരുഷൻ മാറിക്കൊടുക്കില്ല. മാറിയാൽ ഏറ്റെടുക്കാൻ മറ്റൊരു പുരുഷൻ തയാറായിരിക്കും. കഴിവുള്ള സ്ത്രീകൾക്ക് അവസരം കൊടുക്കണോയെന്നു തീരുമാനിക്കുന്നതും മുകൾത്തട്ടിലുള്ള പുരുഷസംഘം തന്നെ.
സ്ത്രീ വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും മുന്നിലാണെന്ന് അഭിമാനിക്കുകയോ അവകാശപ്പെടുകയോ ചെയ്യുന്ന 140 അംഗങ്ങളുള്ള കേരള നിയമസഭയിൽ സ്ത്രീകൾ 10 ശതമാനം പോലും ആയിട്ടില്ല. 1996ൽ 13 എംഎൽഎമാർ ഉണ്ടായിരുന്നതാണ് ഏറ്റവും വലിയ സംഭവം. വിപ്ലവങ്ങളൊക്കെ മാറ്റിവച്ചാൽ പാർട്ടികളിലെ സ്ഥിതി എന്താണ്? പഞ്ചായത്തോ ജില്ലയോ സംസ്ഥാനമോ ദേശീയതലമോ ആകട്ടെ, ഏതു പാർട്ടിയുമാകട്ടെ, എത്രപേരുണ്ട് തലപ്പത്ത്? ഇപ്പറഞ്ഞതെല്ലാം മതങ്ങളെയും മതസംഘടനകളെയും മാധ്യമങ്ങളെയുമൊക്കെ ബാധിച്ചിട്ടുണ്ട്. സമ്മേളനങ്ങളിലേക്കും വേദികളിലേക്കും നോക്കൂ. വിശിഷ്ട സ്ഥാനങ്ങളിൽ ആരാണുള്ളത്? പ്രസംഗിക്കുകയും പ്രവർത്തിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവരാണ് ഭാവി തീരുമാനിക്കുന്നത്. അവിടെയൊക്കെ സ്ത്രീകളുടെ പ്രാതിനിധ്യം തുല്യമാകുന്പോഴേ അവസര-അവകാശ സമത്വവും സാധ്യമാകൂ.
സ്ത്രീകളുടെ ശാരീരിക-മാനസിക ആരോഗ്യപ്രശ്നങ്ങൾ അവരുടേതു മാത്രമായി തുടരുകയാണ്. ഗാർഹികപീഡനങ്ങൾ പരിധി ലംഘിക്കുന്നതു മാത്രമാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ സ്ത്രീപുരുഷന്മാർ അവഹേളിക്കപ്പെടുന്നുണ്ട്. പക്ഷേ, സ്ത്രീകളെ ഒട്ടും പേടിക്കാനില്ലെന്ന നിലയുണ്ട്. കുറ്റവാളികളായ സ്ത്രീകളെ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാൻ ശ്രമിക്കരുത്. കുറ്റവാളികളായ സ്ത്രീകളെയോ പുരുഷന്മാരെയോ കുറിച്ചല്ല നാം സംസാരിക്കുന്നത്.
മികച്ചതെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെക്കുറിച്ചാണ്. സ്ത്രീപുരുഷ തുല്യതയിൽ അടിസ്ഥാനപ്പെട്ടൊരു ലോകമായിരുന്നെങ്കിൽ ലോകത്തിന്റെ വലിയൊരു ഭാഗത്ത്, വിദ്യാഭ്യാസത്തിലുൾപ്പെടെ നൂറായിരം വിലക്കുകളിൽ സ്ത്രീകൾക്കു ജീവിക്കേണ്ടിവരില്ലായിരുന്നു. പുരുഷനിയമങ്ങളാൽ അവർ വിധിക്കപ്പെടുകയും വധിക്കപ്പെടുകയുമില്ലായിരുന്നു. കുഞ്ഞുങ്ങളെയും നിരപരാധികളെയും ഉൾപ്പെടെ കൊല്ലുന്ന യുദ്ധങ്ങളും ഇത്രയ്ക്ക് ഉണ്ടാകില്ലായിരുന്നു.
കരുണയും സഹതാപവുമൊന്നും ആവശ്യമില്ല. തുല്യ അവകാശങ്ങളും അധികാരങ്ങളും പുരുഷൻ വിട്ടുകൊടുക്കുകയാണു വേണ്ടത്. ഉയർന്ന ചിന്താഗതിയുള്ള പുരുഷന്മാരുള്ള വീടുകളിൽ സ്ഥിതി വളരെ മാറിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ സ്ത്രീ-പുരുഷ സൗഹൃദങ്ങളും തുല്യവേതനവുമൊക്കെ മുന്‍പെന്നതിനേക്കാൾ നടപ്പാകുന്നുണ്ട്. പക്ഷേ, ഇതൊന്നും തുല്യതയല്ല. നയം രൂപീകരിക്കുന്നിടത്ത്, തീരുമാനങ്ങൾ എടുക്കുന്നിടത്ത്, നടപ്പാക്കുന്നിടത്ത് ഒക്കെ കൂടുതൽ സ്ത്രീകൾ ഉണ്ടാകണം.
പുരുഷൻ തീരുമാനിച്ച വിദ്യാഭ്യാസ പദ്ധതികളിലും കരിക്കുലത്തിലും സ്ത്രീ തുല്യയാണെന്ന പാഠങ്ങൾ ഫലം കണ്ടിട്ടില്ല. അഴിച്ചുപണിയാൻ ഏറെയുണ്ട്. സ്ത്രീയെ പൂമുഖവാതിൽക്കലെ പൂന്തിങ്കളായും ഐശ്വര്യമായും ദേവിയായുമൊക്കെ പ്രതിഷ്ഠിക്കുന്നത് അവിടെ നിൽക്കട്ടെ. അവളെ തുല്യാവകാശമുള്ള വ്യക്തിയായി സമ്മതിക്കാൻ കേരളത്തിനെങ്കിലും ചുണയുണ്ടോ എന്നതാണ് ചോദ്യം.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളിലും യാത്രക്കാർക്ക് സീറ്റ് ഓൺലൈനായി റിസർവ് ചെയ്യാൻ സംവിധാനമൊരുക്കുന്നു. നിലവിൽ അന്തർ സംസ്ഥാന സർവീസുകളിലും സൂപ്പർ ക്ലാസ് സർവീസുകളിലും ദീർഘദൂര സൂപ്പർ ഫാസ്റ്റ് സർവീസുകളിലുമാണ് ഓൺലൈനായി റിസർവേഷൻ സൗകര്യമുള്ളത്.
ഒന്നിലധികം ജില്ലകളിലൂടെ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളിലാണ് റിസർവേഷൻ നടപ്പാക്കുന്നത്. സർക്കുലർ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ ഇത് നടപ്പാക്കില്ല. വയോജനങ്ങൾക്കും സ്ത്രീകൾക്കും റിസർവേഷൻ സൗകര്യമൊരുക്കുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ പ്രത്യകം സീറ്റുകൾ സംവരണം ചെയ്തിരിക്കും.
ഒരു സ്ത്രീയോ വയോധികനോ ഇരിക്കുന്ന സീറ്റിൽ മറ്റ് പുരുഷ യാത്രക്കാർക്ക് ഇരിക്കാൻ കഴിയാത്ത വിധത്തിലായിരിക്കും റിസർവേഷൻ സീറ്റുകൾ ഒരുക്കുന്നതെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി.പ്രദീപ് കുമാർ പറഞ്ഞു.
ഫാസ്റ്റ് പാസഞ്ചറുകളിൽ റിസർവേഷൻ സൗകര്യം ഒരുക്കുന്നത് സ്ത്രീകൾക്കും വയോധികർക്കും ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് കെഎസ് ആർടിസിക്ക്. നിലവിൽ സൂപ്പർ ക്ലാസ് സർവീസുകളിൽ റിസർവേഷൻ നടത്തുന്ന അതേ സംവിധാനത്തിലായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളിലെയും റിസർവേഷൻ രീതി.
Kerala
കൊല്ലം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഡോ. പോൾ ആന്റണി മുല്ലശേരി.
എൻഎസ്എസിനു ബാധകമായ വിധി മറ്റു മനേജുമെന്റുകൾക്കും ബാധകമാണെന്ന് വിദഗ്ധ നിയമോപദേശം ലഭിച്ചുവെന്നാണ് പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞിട്ടുള്ളത്. ഇത് കത്തോലിക്ക മാനേജുമെന്റുകൾ നേരത്തേ തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.
സുപ്രീംകോടതിയുടെ വിധിയിൽതന്നെ സമാനമായ മാനേജുമെന്റുകൾക്കു ബാധകമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇത് സർക്കാരിനെ കത്തോലിക്ക മാനേജ്മെന്റുകൾ അറിയിച്ചിരുന്നതാണ്. ഈവിഷയം സമവായത്തിലൂടെ പരിഹരിക്കുവാൻ മാനേജുമെന്റുകൾ വിദ്യാഭ്യാസമന്ത്രിയെ കണ്ടപ്പോഴെല്ലാം പറഞ്ഞിരുന്നതാണ്.
തെരഞ്ഞെടുപ്പിന്റെ ഈ സാഹചര്യത്തിലുള്ള നിലപാടുമാറ്റം പലവിധത്തിലുള്ള സംശയങ്ങളും ജനിപ്പിക്കുന്നുണ്ട്. എങ്കിലും കാര്യങ്ങളെ പോസിറ്റീവായി സമീപിക്കാനാണ് കത്തോലിക്ക സഭയ്ക്ക് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണ വിഷയം പരിഹരിക്കുമെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
യോഗ്യതയുള്ള മുഴുവന്‍ ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കും നിയമനം നല്‍കുകയും നേരത്തെ നിയമിതരായ 22,000-ല്‍ അധികം വരുന്ന അധ്യാപകര്‍ക്ക് സ്ഥിരനിയമന അംഗീകാരം നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്കി.
ഭിന്നശേഷി സംവരണം ഭിന്നശേഷി ആക്ട്, റൂള്‍, ഭരണ ഘടന അനുശാസിക്കുന്നതുപോലെ നടപ്പിലാക്കുന്നതിനു പകരം സര്‍ക്കാര്‍ ബോധപൂര്‍വം പ്രതിസന്ധി ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഇതുമൂലം യോഗ്യതയുള്ള ആയിരക്കണക്കിന് ഭിന്നശേഷി ഉദ്യോഗാര്‍ഥികളും 22,000-ല്‍ അധികം അധ്യാപകരുമാണ് പ്രയാസപ്പെടുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായ കോടതി വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി, സമാന സാഹചര്യത്തിലുള്ള മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേസ് വാദിക്കാനായി ജയദീപ് ഗുപ്തയെന്ന മുതിർന്ന അഭിഭാഷകനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി തങ്ങൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്ന കോർപറേറ്റ് മാനേജ്മെന്റുകൾ കോടതിയിൽ സർക്കാരിനെ പിന്തുണയ്ക്കാൻ അഭിഭാഷകരെ നിയോഗിച്ചില്ല. ഇതുമൂലം സുപ്രീംകോടതിയിൽ ഈ വിഷയത്തിൽ സർക്കാർ ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. നിലവിൽ 29 സ്പെഷൽ ലീവ് പെറ്റീഷനുകളിലായി 442പേർ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജിക്കാരായ അധ്യാപകരും ചില ഭിന്നശേഷി സംഘടനകളും സർക്കാരിന്റെ ആവശ്യത്തെ കോടതിയിൽ എതിർത്തതിനാലാണ് കേസ് ഏപ്രിൽ 14ലേക്ക് മാറ്റിയത്.
എയ്ഡഡ് സ്കൂൾ മേഖലയിൽ ആകെ 5729 മാനേജ്മെന്റുകൾ ഉണ്ടെന്നും ഭിന്നശേഷി വിഭാഗത്തിനായി 5788 തസ്തികകൾ നീക്കിവയ്ക്കേണ്ടതുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 6230 പേർ പ്രൊവിഷണലായും 17,729 പേർ ദിവസവേതന അടിസ്ഥാനത്തിലും ജോലി ചെയ്യുന്നുണ്ട്. സുപ്രീംകോടതിയിൽനിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുന്നതോടെ, പ്രൊവിഷണൽ, ദിവസവേതന അടിസ്ഥാനത്തിൽ തുടരുന്ന അധ്യാപകർക്കും അവരുടെ നിയമന തീയതി മുതൽ സ്ഥിര നിയമനം നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതിനകം 1500 ഓളം ഭിന്നശേഷിക്കാർക്ക് നിയമനം നൽകിക്കഴിഞ്ഞു.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ 431 ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
District News
കാസർഗോഡ്: ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഭിന്നശേഷി സംവരണ വിഭാഗത്തിൽപ്പെട്ട 14 ഉദ്യോഗാര്‍ഥികൾക്ക് നിയമന ഉത്തരവ് കൈമാറി.
നായന്മാര്മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് കൈമാറിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇന്‍ ചാര്‍ജ് പി. സത്യഭാമ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ച വിവിധ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നിയമന നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 437 ഉദ്യോഗാർഥികൾക്കുള്ള നിയമന ശിപാർശയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം ഇതു ചരിത്രപരമായ മുഹൂർത്തമാണെന്നും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു സ്വീകരിക്കുന്നതെന്നും തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
തിരുവനന്തപുരം (23), കൊല്ലം (42), ആലപ്പുഴ (22), പത്തനംതിട്ട (18), ഇടുക്കി (9), കോട്ടയം (23), എറണാകുളം (33), തൃശൂർ (35), പാലക്കാട് (36), മലപ്പുറം (53), കോഴിക്കോട് (56), വയനാട് (14), കണ്ണൂർ (57), കാസർഗോഡ് (16) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള നിയമന കണക്കുകൾ.
1995ലെയും 2016ലെയും ഭിന്നശേഷി അവകാശ നിയമങ്ങൾ പ്രകാരം സർക്കാർ സർവീസുകളിൽ സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും എയ്ഡഡ് മേഖലയിൽ ഇതു കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ലെന്നും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളുടെയും സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ ഈ കുറവ് പരിഹരിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയുടെ 2023 ഒക്ടോബർ 30ലെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന-ജില്ലാതല സമിതികൾ രൂപീകരിച്ചാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.
ഹൈസ്കൂൾ തലം വരെ റിപ്പോർട്ട് ചെയ്യപ്പെട്ട 1300 ഒഴിവുകളിൽനിന്ന് റൊട്ടേഷൻ വ്യവസ്ഥകൾ പാലിച്ച് 437 പേർക്കാണ് ഇപ്പോൾ നിയമനശിപാർശ നൽകുന്നത്. ബാക്കിയുള്ള ഒഴിവുകളിലേക്കും വെയ്റ്റിംഗ് ലിസ്റ്റിൽനിന്നുമുള്ള നിയമനങ്ങൾ തുടർച്ചയായ പ്രക്രിയയായി നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും മാനേജർമാർ നേരിട്ടും ഇതിനകം 1500ഓളം പേർക്കു നിയമനം നൽകിക്കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമന്വയ സോഫ്റ്റ്വേറിലൂടെ സുതാര്യമായാണു നിയമനനടപടികൾ ഏകോപിപ്പിച്ചത്.
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് മേഖലയിൽ നിലവിൽ ജോലി ചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നു മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി നിയമനം പൂർണമായും നടപ്പാകുന്നതുവരെ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് പെൻ നമ്പർ, അവധി, പിഎഫ്, ഇൻഷ്വറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷി ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് മറ്റുള്ളവർക്ക് നിയമന തീയതി മുതൽ ക്രമീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: ഭിന്നശേഷി സംവരണത്തിൽ അധ്യാപകരോടു സംസ്ഥാന സർക്കാർ കടുത്ത അനീതി കാട്ടുന്നുവെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ.
കേരളത്തിലെ ഇതര മാനേജ്മെന്റുകളോട് അനുഭാവ സമീപനം പുലർത്തുന്പോൾ ക്രൈസ്തവ മാനേജ്മെന്റുകളെ ശത്രുപക്ഷത്തു നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി സംവരണത്തിലെ നീതിനിഷേധത്തിനെതിരേ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കോർപറേഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച യാചനാസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സുപ്രീം കോടതി ഉത്തരവനുസരിച്ച് എൻഎസ്എസ് മാനേജ്മെന്റിനു മാത്രമായി ഭിന്നശേഷി വിഷയത്തിൽ അനുകൂല ഉത്തരവിട്ടപ്പോൾ മറ്റു മാനേജ്മെന്റുകളെ സൗകര്യപൂർവം ഒഴിവാക്കി. അനീതിക്കെതിരേ സമരംചെയ്യുന്ന കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഉൾപ്പെടെയുള്ള അധ്യാപകസമൂഹത്തിനു കേരള മെത്രാൻ സമിതിയുടെ മുഴുൻ പിന്തുണയുമുണ്ടെന്നും മാർ കണ്ണൂക്കാടൻ പറഞ്ഞു.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, രാജേഷ് ജോസ്, എ.ഡി. സാജു, ബിജു പി. ആന്റണി, എൻ.പി. ജാക്സണ്, ജോഫി മഞ്ഞളി, ജെലിപ്സ് പോൾ, ബിൻസി കാരേക്കാട്ട് എന്നിവർ പ്രസംഗിച്ചു.
Kerala
പരവൂർ: ഇന്ത്യൻ റെയിൽവേയിൽ റിസർവ് ചെയ്യുന്ന ട്രെയിൻ ടിക്കറ്റുകളിൽ 87 ശതമാനത്തിലധികവും ഓൺലൈൻ സംവിധാനത്തിലൂടെയെന്ന് റിപ്പോർട്ട്.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അടുത്തിടെ പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഐആർസിടിസിയുടെ ഓൺലൈൻ ബുക്കിംഗ് സിസ്റ്റം കൂടുതൽ മെച്ചപ്പെടുത്താനും റെയിൽവേ തീരുമാനിച്ചു.
Editorial
കേരളത്തിൽ മുസ്ലിം, ഈഴവ വിഭാഗങ്ങൾ സംവരണത്തിലൂടെ വലിയ സാമൂഹിക മുന്നേറ്റമുണ്ടാക്കിയെന്ന് പ്രഫഷണൽ കോളജുകളിലെയും വിവിധ സർക്കാർ സർവീസുകളിലെയും അവസ്ഥ പരിശോധിച്ചാൽ മനസിലാകും. ഈ മുന്നേറ്റമാണ് ഈ വർഷത്തെ സംസ്ഥാന മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന ലിസ്റ്റിലും വ്യക്തമാകുന്നത്.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാനും സൗഹാർദത്തിൽ ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും അതിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്താനും ശ്രമിക്കുന്നവരുടെ കൈയിലെ പുതിയൊരു ആയുധമായിരിക്കുകയാണ് സംവരണേതര വിഭാഗങ്ങൾക്കുള്ള സംവരണമായ ഇഡബ്ല്യുഎസ്. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും മാനദണ്ഡങ്ങൾക്കു വിധേയമായി 10 ശതമാനം സംവരണമേർപ്പെടുത്തി 103-ാം ഭരണഘടനാ ഭേദഗതിയുണ്ടായതുമുതൽ ചിലർ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നുണ്ട്.
ഇപ്പോൾ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിൽ ഇഡബ്ല്യുഎസ് സംവരണക്കാർ എന്തോ വലിയനേട്ടമുണ്ടാക്കുന്നു എന്നതരത്തിലുള്ള പ്രചാരണമാണ് ഉത്തരവാദിത്വപ്പെട്ട ചിലരുടെ ഭാഗത്തുനിന്നുപോലും ഉണ്ടാകുന്നത്. ഇഡബ്ല്യുഎസ് സംവരണം വന്നതുകൊണ്ട് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യങ്ങളിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല എന്ന യാഥാർഥ്യം അംഗീകരിക്കാതിരിക്കുന്നവരുടെ ലക്ഷ്യം മറ്റെന്തോ ആണെന്നു ന്യായമായും സംശയിക്കാം.
കേരളത്തിന്റെ സാമൂഹികാവസ്ഥയിൽ പിന്നാക്ക സംവരണത്തിന് അർഹതയുള്ളവരും ഇഡബ്ല്യുഎസ് സംവരണത്തിന് അർഹതയുള്ളവരും തമ്മിൽ താരതമ്യം ചെയ്താൽ അന്തരത്തിന്റെ വ്യാപ്തി മനസിലാക്കാം. എട്ടു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള മുസ്ലിം, ഈഴവ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് മറ്റു നിബന്ധനകളൊന്നുമില്ലാതെ സംവരണം കിട്ടും. അവർക്ക് മാർക്കിലും വയസിലുമെല്ലാം ഇളവുണ്ട്.
ആഡംബര വീടോ വാഹനങ്ങളോ ഭൂമിയോ ഒന്നും തടസമല്ല. എന്നാൽ, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് സംസ്ഥാനത്ത് സംവരണത്തിന് വരുമാനപരിധി നാലു ലക്ഷം രൂപയാണ്. കൂടാതെ, കൃഷിഭൂമിക്കടക്കം പരിധിയുമുണ്ട്. മാർക്കിലോ വയസിലോ ഒരിളവുമില്ല. ഈ രണ്ടു വിഭാഗങ്ങളിൽ ആരുടെ ജീവിത സാഹചര്യമാണ് പരിതാപകരമെന്ന് നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് ബോധ്യമാകും.
മുസ്ലിം, ഈഴവ അടക്കമുള്ള മറ്റു പിന്നാക്ക വിഭാഗങ്ങൾ കേരളത്തിൽ ജാതിവിവേചനമോ അവഗണനയോ അനുഭവിക്കുന്നുണ്ടോ? ഈ വിഭാഗങ്ങളിലെ എത്രയോ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളാണ് സംവരണാനുകൂല്യം പറ്റുന്നത്. ക്രൈസ്തവ, നായർ തുടങ്ങി സംവരണമില്ലാത്ത വിഭാഗത്തിൽ ജനിച്ചു എന്ന ഒറ്റക്കാരണത്താൽ അതിദരിദ്രരായ എത്രയോ കുടുംബങ്ങളിലെ കുട്ടികളാണ് ഗത്യന്തരമില്ലാതെ അലയുന്നത്. മറ്റൊരു മതത്തിനുമില്ലാത്ത സംവരണാനുകൂല്യമാണ് കേരളത്തിൽ ഇസ്ലാം മതവിഭാഗത്തിനു ലഭിക്കുന്നത്. ഇത്തരത്തിലുള്ള സംവരണത്തിലെ അനീതി ചോദ്യംചെയ്യാൻ ധൈര്യമില്ലാത്തവരാണ് അതിദരിദ്രരായ ഇഡബ്ല്യുഎസ് വിഭാഗത്തെ ആക്ഷേപിക്കുന്നത്. ഇഡബ്ല്യുഎസിൽ വിവിധ മതവിഭാഗങ്ങൾ ഉൾപ്പെടുന്നുണ്ട്.
കേരളത്തിൽ മുസ്ലിം, ഈഴവ വിഭാഗങ്ങൾ സംവരണത്തിലൂടെ വലിയ സാമൂഹിക മുന്നേറ്റമുണ്ടാക്കിയെന്ന് പ്രഫഷണൽ കോളജുകളിലെയും വിവിധ സർക്കാർ സർവീസുകളിലെയും അവസ്ഥ പരിശോധിച്ചാൽ മനസിലാകും. ഈ മുന്നേറ്റമാണ് ഈ വർഷത്തെ സംസ്ഥാന മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന ലിസ്റ്റിലും വ്യക്തമാകുന്നത്. സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റിൽ മുസ്ലിം വിഭാഗത്തിന്റെ കട്ട് ഓഫ് റാങ്ക് 916 ആകുമ്പോൾ ഇഡബ്ല്യുഎസ്കാരുടേത് 2,842 ആണ്. ഈ ലിസ്റ്റിൽ 387 മുസ്ലിംകൾ ഉൾപ്പെട്ടിട്ടുണ്ട്.
ഈഴവ വിഭാഗത്തിന്റെ കട്ട് ഓഫ് 1,627 ആണ്. 228 പേർ ഉൾപ്പെടുന്നു. ഇഡബ്ല്യുഎസ് വിഭാഗത്തിൽനിന്ന് 163 പേർ മാത്രമാണ് ഉൾപ്പെടുന്നത്. പട്ടികജാതിക്കാരുടെ കട്ട് ഓഫ് റാങ്ക് 14,160ഉം ഉൾപ്പെട്ടവരുടെ എണ്ണം 200ഉം ആണ്. പട്ടികവർഗത്തിന്റേത് യഥാക്രമം 24,188ഉം 33ഉം ആണ്. ഈ അവസ്ഥകൂടി പരിഗണിച്ചു നോക്കുമ്പോഴാണ് ഇഡബ്ല്യുഎസ് വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ കൂടുതൽ വ്യക്തമാകുന്നത്.
സംവരണത്തിന്റെ ആനുകൂല്യത്തിൽ പുരോഗതി കൈവരിച്ച വിഭാഗങ്ങൾക്ക് സംവരണം തുടരുന്നത് സമൂഹത്തിൽ വലിയ വിടവ് സൃഷ്ടിക്കും. പ്രത്യേകിച്ച് ഒരു മതവിഭാഗത്തിന് ഒന്നാകെ സംവരണം ലഭ്യമാക്കുമ്പോൾ. ഇത്തരമൊരവസ്ഥ സാമൂഹിക സന്തുലിതാവസ്ഥയെ അപകടത്തിലാക്കും. ‘കൈയൂക്കുള്ളവൻ കാര്യക്കാരൻ’ എന്ന നിലയിലേക്ക് കാര്യങ്ങളെത്തും. കേരളത്തിൽനിന്ന് യുവജനങ്ങൾ വിദേശരാജ്യങ്ങളിലേക്കടക്കം കുടിയേറുന്നത് സംവരണത്തിന്റെ പരിണതഫലമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
കേരളത്തിന്റെ വളർച്ചയ്ക്കും അധഃസ്ഥിതരടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും വലിയ സംഭാവനകൾ നൽകിയ സമുദായങ്ങളെ അവഗണിക്കുന്നതും അനാവശ്യമായി പ്രതിസ്ഥാനത്തു നിർത്തുന്നതും നെറികേടാണ്. കേരളത്തിന്റെ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും ഇക്കാര്യങ്ങൾ ഗൗരവത്തിലെടുക്കണം. വിടുവായത്തം പറയുന്നവരെ നിലയ്ക്കു നിർത്താൻ രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തി കാട്ടണം. കേവലം പത്ത് വോട്ടിനുവേണ്ടി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കരുത്.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതിയിലെ ജീവനക്കാരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണം ഏർപ്പെടുത്തി. ജൂണ്‍ 24ന് കോടതിയിലെ എല്ലാ ജീവനക്കാർക്കുമായി പുറത്തിറക്കിയ സർക്കുലറിലാണ് സംവരണം സംബന്ധിച്ച തീരുമാനം അറിയിച്ചത്. ജൂണ്‍ 23 മുതൽ സംവരണം പ്രാബല്യത്തിൽ വന്നതായും സർക്കുലറിൽ അറിയിച്ചു. പുതിയ തീരുമാനം സുപ്രീംകോടതി ജഡ്ജിമാർക് ബാധകമല്ല. മറിച്ച് രജിസ്ട്രാർ, സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂണിയർ കോർട്ട് അസിസ്റ്റന്റ്, ചേംബർ അറ്റൻഡന്റ് തുടങ്ങിയ വിവിധ തസ്തികകളിലാണ് സംവരണം ബാധകമാകുക. ഇതോടെ ജീവനക്കാരെ എസ്സി, എസ്ടി, അണ്റിസർവ്ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും നിയമനങ്ങളും സ്ഥാനക്കയറ്റവും നൽകുക.
സ്ഥാനക്കയറ്റത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് 15 ശതമാനവും പട്ടികവർഗ ജീവനക്കാർക്ക് 7.5 ശതമാനവും സംവരണം ലഭിക്കും. സംവരണം സംബന്ധിച്ച് സുപ്രീംകോടതിയിൽനിന്ന് നിരവധി സുപ്രധാന വിധികൾ ഉണ്ടായിട്ടുണ്ട്. ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ അതിന്റെ നടത്തിപ്പിലും അത് പ്രതിഫലിക്കണം എന്നാണ് സംവരണം നടപ്പാക്കിയായതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പ്രതികരിച്ചത്.