പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്ന മുൻ അഗ്നിവീറുമാർക്ക് കേന്ദ്രസായുധ പോലീസ് സേനയിൽ വലിയ ഇളവുകളും അവസരങ്ങളും പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സായുധ സേനകളിൽ അഗ്നിവീറുമാർക്ക് 50 ശതമാനം സംവരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, അസം റൈഫിൾസ് എന്നീ കേന്ദ്രസായുധ പോലീസ് സേനകളിലെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), റൈഫിൾമാൻ ഒഴിവുകളിൽ 50 ശതമാനവും മുൻ അഗ്നിവീറുകൾക്കായി മാറ്റിവെച്ചിരിക്കുന്നു.
സാധാരണ ഉദ്യോഗാർത്ഥികളെപ്പോലെ കേന്ദ്ര സായുധ സേനകളിൽ പ്രവേശിക്കുന്നതിന് ഇവർ എഴുത്തുപരീക്ഷ എഴുതേണ്ടതില്ല. കൂടാതെ ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് എന്നിവയിൽ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്. നാല് വർഷത്തെ സൈനിക സേവനം തന്നെ ഇവരുടെ ശാരീരികക്ഷമതയ്ക്കും അച്ചടക്കത്തിനുമുള്ള തെളിവായി സർക്കാർ കണക്കാക്കുന്നു.
എല്ലാ മുൻ അഗ്നിവീറുമാർക്കും ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് ലഭിക്കും. എന്നാൽ അഗ്നിപഥ് പദ്ധതിയുടെ ആദ്യ ബാച്ചിൽ ഉൾപ്പെട്ടിരുന്നവർക്ക് (പദ്ധതിയുടെ തുടക്കത്തിൽ ചേർന്നവർക്ക്) അഞ്ച് വർഷത്തെ അധിക ഇളവ് ഒറ്റത്തവണയായി നൽകും. മുൻ അഗ്നിവീറുകളുടെ നിയമനങ്ങളും തൊഴിൽ സാധ്യതകളും ഏകോപിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ട്.
അഗ്നിപഥ് പദ്ധതി വഴി സേവനമനുഷ്ഠിച്ച് പുറത്തിറങ്ങുന്ന മൂന്നിൽ രണ്ട് ഭാഗം വരുന്ന സൈനികരുടെ ഭാവിയെക്കുറിച്ച് ഉയർന്നുവന്ന ആശങ്കകൾക്ക് പരിഹാരമായാണ് കേന്ദ്ര സർക്കാർ ഈ നിർണായക നടപടി സ്വീകരിച്ചത്.
Tags : Ex-Agniveers Reservation Latest News DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash