തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി
ന്യൂഡൽഹി: ലോക്സഭയിൽ വനിതാ അംഗങ്ങൾക്കെതിരെ 'അപകീർത്തികരമായ' ഭാഷ പ്രയോഗിച്ചുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയെ വർഷകാല സമ്മേളനത്തിന്റെ ബാക്കി ദിവസങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് 13 വരെയാണ് വർഷകാല സമ്മേളനം.
ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞതിന് പിന്നാലെ, മമത ബാനർജിയുടെ വിശ്വസ്തനും 69-കാരനുമായ കല്യാൺ ബാനർജിയും മുൻ പാർട്ടി സഹപ്രവർത്തകരും നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ എംപിമാരും തമ്മിൽ സഭാചേമ്പറിൽ കടുത്ത വാക്കുതർക്കമുണ്ടായി.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം 20-ഓളം തൃണമൂൽ എംപിമാർ പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് എൻസിപിഐയിൽ ചേരുകയും ലോക്സഭയിൽ തൃണമൂൽ അംഗങ്ങളിൽ നിന്ന് മാറി ഇരിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. ഈ രാഷ്ട്രീയ ഭിന്നതയാണ് സഭയ്ക്കുള്ളിലെ സംഘർഷത്തിലേക്ക് നയിച്ചത്.
തർക്കത്തിൽ മിതാലി ബാഗ്, ശതാബ്ദി റോയ്, കകോലി ഘോസ് ദസ്തിദാർ തുടങ്ങിയ എൻസിപിഐ അംഗങ്ങളാണ് പങ്കെടുത്തത്. ഇരു വിഭാഗങ്ങളെയും അനുനയിപ്പിക്കാൻ ചില പ്രതിപക്ഷ എംപിമാർ ഇടപെടുകയും ചെയ്തു. എന്ത് സംഭവമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചതിന് പിന്നാലെ ബാനർജി സഭ വിട്ടുപോവുകയായിരുന്നു.
തുടർന്ന് മിതാലി ബാഗും കകോലി ഘോസ് ദസ്തിദാറും മറ്റ് എൻസിപിഐ അംഗങ്ങളും ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ഓഫീസിലെത്തി വിഷയത്തിൽ ഔദ്യോഗികമായി പരാതി നൽകി. ഉച്ചയ്ക്ക് 2 മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോൾ, അധ്യക്ഷത വഹിച്ച കൃഷ്ണ പ്രസാദ് തെന്നെട്ടി അംഗങ്ങളുടെ പരാതി സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ബാനർജിയുടെ പരാമർശങ്ങൾ സഭയുടെ അന്തസിനെ ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് കേന്ദ്ര മന്ത്രി അർജുൻ റാം മേഘവാൾ സസ്പെൻഷൻ പ്രമേയം അവതരിപ്പിച്ചു. നീറ്റ് പരീക്ഷാ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ തുടർച്ചയായ ബഹളത്തിനിടയിൽ ശബ്ദവോട്ടോടെ പ്രമേയം പാസാക്കുകയായിരുന്നു.
Tags : Trinamool MP Kalyan Banerjee Suspension Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash