രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണമായി തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ പ്രതിഷേത്തിനിടെയുണ്ടായ പോലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധ സൂചകമായി കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിനെത്തിയത്. രാജ്യത്തെ വിദ്യാർഥികൾ ചെയ്ത തെറ്റെന്താണെന്ന് അദ്ദേഹം ചോദിച്ചു. തങ്ങളുടെ പരാതികൾ കേൾക്കണമെന്ന് മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെട്ടതെന്നും രാഹുൽ പറഞ്ഞു.
ലോക പ്രശസ്തമായിരുന്ന ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് പൂർണമായും സങ്കീർണവും അഴിമതി നിറഞ്ഞതുമായി മാറിയിരിക്കുന്നു. നീറ്റ് പരീക്ഷയുടേതടക്കം രാജ്യത്ത് ഇതുവരെ 152 ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ടെന്നും രാഹുൽ വിശദമാക്കി.
ഏഴരക്കോടിയോളം വിദ്യാർഥികളുടെ ഭാവി ഇതിലൂടെ അനിശ്ചിതത്വത്തിലായി. ഇത്രയധികം തട്ടിപ്പുകൾ നടന്നിട്ടും കുറ്റക്കാർക്കെതിരെ യാതൊരു ശിക്ഷാ നടപടിയും ഉണ്ടായിട്ടില്ല. നീറ്റ് പരീക്ഷയ്ക്കായി സർക്കാർ ബജറ്റിൽ വകയിരുത്തുന്ന തുകയിലും വലിയ തട്ടിപ്പുകളാണ് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
വിദ്യാർഥികളുടെ കുടുംബങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ യോഗ്യനല്ലെന്നും രാജി വയ്ക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഇതുകൂടാതെ വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച പോലീസ് നടപടിയിൽ പ്രധാനമന്ത്രി മാപ്പ് പറയണം. സമരം ചെയ്ത വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Tags : RahulGandhi CJP Deepika DeepikaNewspaper BreakingNews NewsUpdate