Viral
ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റ്, ഇന്ന് പർവതാരോഹകരുടെ സ്വപ്നഭൂമി എന്നതിലുപരി ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന പ്രദേശമായി മാറിയിരിക്കുകയാണ്.
നേപ്പാൾ-ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതിവിസ്മയം ഓരോ വർഷവും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറയുന്നത് ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു.
സമുദ്രനിരപ്പിൽ നിന്ന് 8,849 മീറ്റർ ഉയരത്തിലുള്ള ഈ കൊടുമുടിയിൽ ഓരോ പർവതാരോഹണ സീസൺ കഴിയുമ്പോഴും അവശേഷിപ്പിക്കുന്നത് വലിയൊരു മാലിന്യക്കൂമ്പാരമാണ്.
അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ക്യാമ്പ് നാല് പോലുള്ള ഉയർന്ന മേഖലകളിൽ ശൂന്യമായ ഓക്സിജൻ സിലിണ്ടറുകൾ, ഉപേക്ഷിക്കപ്പെട്ട ടെന്റുകൾ, പ്ലാസ്റ്റിക് കുപ്പികൾ, കീറിയ വസ്ത്രങ്ങൾ എന്നിവ മഞ്ഞിൽ ഉറച്ച നിലയിൽ കണ്ടെത്തുന്നുണ്ട്.
ഇവ നീക്കം ചെയ്യുക എന്നത് അങ്ങേയറ്റം ദുഷ്കരവും അപകടകരവുമാണ്. ഏകദേശം 14 ടണ്ണോളം മനുഷ്യമാലിന്യമാണ് ഓരോ സീസണിലും ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഇത് പർവതനിരകളിലെ ജലസ്രോതസുകളെ മലിനമാക്കുകയും താഴ്വരകളിൽ വസിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത് നേപ്പാൾ സർക്കാർ പർവതാരോഹകർക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
2025 സെപ്റ്റംബർ മുതൽ എവറസ്റ്റ് കയറുന്നതിനുള്ള പെർമിറ്റ് ഫീസിൽ 36 ശതമാനം വർധനവ് നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു.
സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്താനും സുരക്ഷ വർധിപ്പിക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനുമാണ് ഈ നീക്കം.
കൂടാതെ, പർവതാരോഹകർ തങ്ങൾ കൊണ്ടുപോകുന്ന മാലിന്യങ്ങൾ തിരികെ കൊണ്ടുവരുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പലപ്പോഴും ഈ നിയമങ്ങൾ ലംഘിക്കപ്പെടുന്നത് മൂലം നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ശുചീകരണ ദൗത്യങ്ങൾ സംഘടിപ്പിക്കേണ്ടി വരുന്നു.
ഇത്തരത്തിൽ 2024-ൽ മാത്രം പത്ത് ടണ്ണിലധികം മാലിന്യവും നിരവധി മൃതദേഹങ്ങളുമാണ് സൈന്യം താഴെ എത്തിച്ചത്. എവറസ്റ്റിനെ ഈ ശ്വാസംമുട്ടലിൽ നിന്ന് രക്ഷിക്കാൻ കേവലം നിയമങ്ങൾ മാത്രം പോരാ എന്ന തിരിച്ചറിവിലാണ് ലോകം.
പർവതാരോഹണത്തെ ലാഭകരമായ ഒരു ബിസിനസ് മാത്രമായി കാണാതെ പ്രകൃതിയോടുള്ള കടമയായി കൂടി പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മനുഷ്യന്റെ സാഹസികത പ്രകൃതിയുടെ നാശത്തിന് വഴിമാറരുത് എന്ന സന്ദേശമാണ് ഈ മാലിന്യദൃശ്യങ്ങൾ ഓരോ പർവതാരോഹകനും നൽകുന്നത്. ഭാവി തലമുറയ്ക്കായി ഈ അത്ഭുതത്തെ കാത്തുസൂക്ഷിക്കാൻ ഉത്തരവാദിത്തമുള്ള പർവതാരോഹണ സംസ്കാരം അനിവാര്യമായിരിക്കുന്നു.
Viral
ഉയരംകൂടുംതോറും കടുപ്പം കുറഞ്ഞുവരുന്ന പ്രാണവായു, കാറ്റുപോലും ഉറഞ്ഞുപോകുന്ന കൊടുംതണുപ്പ്, മഞ്ഞിൽ മറഞ്ഞിരിക്കുന്ന മരണഗർത്തങ്ങൾ. എവറസ്റ്റ് പർവതാരോഹകരുടെ എക്കാലത്തെയും ആവേശമാണ്, ഒപ്പം പേടിസ്വപ്നവും. ലോകത്തിന്റെ ഉച്ചിയിലേക്ക് ഒറ്റത്തവണ നടന്നുകയറിയവർ ഹീറോയാകും. അപ്പോൾ 31 തവണ എവറസ്റ്റ് കീഴടക്കിയാലോ, അതും 55-ാം വയസിൽ. നേപ്പാളുകാരനായ ഷെർപ്പ കാമി റീത്ത വെറും ഹീറോയല്ല, മരണമാസാണ്.
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കയറിയതിനു സ്വന്തം പേരിലുള്ള റിക്കാർഡ് കാമി പുതുക്കി. അന്നലെ പുലർച്ചെ നാലോടെ 8,849 മീറ്റർ ഉയരമുള്ള കൊടുമുടി കാമിയും സംഘവും കീഴടക്കിയതായി പർവതാരോഹകണ സംഘാടകരായ സെവൻ സമ്മിറ്റ് ട്രെക്ക്സിന്റെ ചെയർമാൻ മിംഗ്മ ഷെർപ്പ പറഞ്ഞു.
ഇന്ത്യൻ കരസേനയുടെ അഡ്വഞ്ചർ വിംഗ് എവറസ്റ്റ് എക്സ്പെഡിഷനിലെ ലെഫ്. കേണൽ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നയിച്ചാണ് കാമി വീണ്ടും എവറസ്റ്റിന്റെ നെറുകയിലെത്തിയത്. അദ്ദേഹം ബേസ് ക്യാമ്പിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്ന് മിംഗ്മ ഷെർപ്പ അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ, കാമി ഓരോ സീസണിലും രണ്ടുതവണ എവറസ്റ്റ് കൊടുമുടി കീഴടക്കി. 1992ൽ എവറസ്റ്റ് പർവതാരോഹക സംഘത്തിൽ സഹായിയായി ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ പർവതാരോഹണ യാത്ര ആരംഭിക്കുന്നത്.
1994 മുതൽ 2025 വരെ കാമി കെ2, മൗണ്ട് ലോട്ട്സെ എന്നിവ ഒരോ തവണയും, മനസ്ലു മൂന്ന് തവണയും ചോ ഒയു എട്ട് തവണയും കീഴടക്കിയിട്ടുണ്ട്. 1953ൽ എഡ്മണ്ട് ഹിലാരിയും ഷെർപ ടെൻസിംഗ് നോർഗെയുമാണ് എവറസ്റ്റ് ആദ്യമായി കീഴടക്കിയത്.