National
ബംഗളൂരു: ബംഗളൂരു യെലഹങ്ക ഫാകിർ കോളനിയിലെ കുടിയൊഴിപ്പിക്കലിനെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ ഭൂമിയിൽ അനധികൃതമായി താമസിച്ചിരുന്നവരെയാണ് ഒഴിപ്പിച്ചത്. അനിവാര്യ നടപടിയായിരുന്നു ഇത്.
ഖരമാലിന്യ സംസ്കരണത്തിനായി 2019 മുതൽ ഉപയോഗിച്ചിരുന്ന അഞ്ച് ഏക്കർ വിസ്തൃതിയുള്ള പ്രദേശത്ത് 2019 മുതൽ ആളുകൾ കഴിയുകയാണ്. ഒരു സുരക്ഷയും അവർക്കില്ല. ഈ സാഹചര്യത്തിലാണ് ആളുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഇതിന് തയാറാകാത്തതിനാൽ ഒഴിപ്പിക്കേണ്ടിവന്നു.
ഭൂരിഭാഗം പേരും കുടിയേറ്റക്കാരായതിനാൽ ബദൽസംവിധാനം സജ്ജീകരിക്കാൻ ഗ്രേറ്റർ ബംഗളൂരു അഥോരിറ്റിയോടും നഗരവികസന വകുപ്പ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി-സിദ്ധരാമയ്യ വ്യക്തമാക്കി.
യലഹങ്കയിലെ ബുൾഡോസർ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഒട്ടേറെപ്പേർ വിമർശിച്ച പശ്ചാത്തലത്തിലാണു വിശദീകരണം. പിണറായി വിജയൻ സ്വന്തം സംസ്ഥാനത്തെ കാര്യങ്ങൾ നോക്കിയാൽമതിയെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും പ്രതികരിച്ചു.
ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം. വിശദാംങ്ങൾ പരിശോധിച്ചശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും റെഡ്ഡി പറഞ്ഞു.