തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി വരുമാനത്തിൽ അടക്കം വർധന വന്നപ്പോൾ ചെലവും ആനുപാതികമായി കുതിച്ചുയർന്നു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിലും പെൻഷൻകാരുടെ ക്ഷാമാശ്വാസത്തിലും വർധന വരുത്തിയതോടെയാണ് ചെലവ് കുതിച്ചത്.
ജീവനക്കാരുടെ ശന്പളവും പെൻഷനും നൽകാൻ പ്രതിമാസം 1080.25 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരുന്നത് യുഡിഎഫ് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് പിണറായി സർക്കാർ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശികയുള്ള ഡിഎ, ഡിആർ അനുവദിച്ചതാണ് ചെലവ് കുതിച്ചുയരാൻ ഇടയാക്കിയതെന്ന് എജിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാന്പത്തികവർഷം (2025-26) ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ചു മാസം സംസ്ഥാന സർക്കാർ ജീവനക്കാർക്കു ശന്പളം കൊടുക്കാൻ ചെലവഴിച്ചത് 19,839.11 കോടി രൂപയായിരുന്നു.
എന്നാൽ നിലവിലെ സാന്പത്തികവർഷം (2026-27) ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ശന്പള ഇനത്തിൽ കണ്ടെത്തേണ്ടി വന്നത് 23,142.16 കോടി രൂപയായി ഉയർന്നു. അതായത് 3303.05 രൂപ അധികമായി കണ്ടെത്തേണ്ടി വന്നു. പ്രതിമാസം ശരാശരി 660.6 കോടി രൂപ ജീവനക്കാരുടെ ശന്പളത്തിനായി അധികമായി കണ്ടെത്തണ്ടേ സാഹചര്യം. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം ശന്പളത്തിനായി ചെലവഴിച്ചത് 4665.55 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 4010.87 കോടി മാത്രമായിരുന്നു.
പെൻഷൻ ഇനത്തിൽ കഴിഞ്ഞ സാന്പത്തിക വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ചെലവഴിച്ചത് 13,772.20 കോടി രൂപയായിരുന്നു. ഈ സാന്പത്തികവർഷം ഇതേ കാലയളവിൽ 2098.26 കോടി രൂപ സർക്കാരിന് അധികമായി കണ്ടെത്തേണ്ടിവന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ പെൻഷനായി ചെലവഴിച്ചത് 15,870.46 കോടിയാണ്.
കഴിഞ്ഞ വർഷം ജീവനക്കാരുടെ ഡിഎ 15 ശതമാനം മാത്രമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുൻപു കഴിഞ്ഞ മാർച്ചിൽ ഡിഎ, ഡിആർ 20 വർധിപ്പിച്ചു പിണറായി സർക്കാർ ഉത്തരവിറക്കി. ഇതോടെ ഡിഎ, ഡിആർ 35 ശതമാനമായി. ഇതാണ് സർക്കാർ ചെലവുകൾ വർധിക്കാനും ഇടയാക്കിയത്. ജിഎസ്ടി അടക്കമുള്ള നികുതി വരുമാന വർധനയിലൂടെയും കടമെടുത്തുമാണ് അധികഭാരം വി.ഡി. സതീശൻ സർക്കാർ താങ്ങുന്നത്.