Business
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്നലെ പുതിയ റിക്കാർഡ് താഴ്ചയിൽ. 23 പൈസ നഷ്ടത്തിൽ 92.63 നിലവാരത്തിലാണ് ഡോളറിനെതിരേ രൂപ വ്യാപാരം പൂർത്തിയാക്കിയത്.
ഡോളർ ശക്തിപ്പെട്ടതും ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതുമാണ് രൂപയെ തളർത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില ആഗോളതലത്തിൽ ഉയർന്നത് വിപണിയിലെ ആത്മവിശ്വാസത്തെ തളർത്തിയെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 92.42 നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് സെഷന്റെ ഭൂരിഭാഗ സമയവും 92.41-92.48 നിരക്കിൽ വ്യാപാരം തുടർന്നു. എന്നാൽ, അവസാന ഘട്ടത്തിൽ ഇടിവ് ശക്തമായി. തലേന്നത്തെ ക്ലോസിംഗിനേക്കാൾ 23 പൈസ നഷ്ടത്തിൽ 92.63 നിരക്കിൽ വ്യാപാരം പൂർത്തിയാക്കി. ഇന്നലെത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയായ 92.65 വരെയെത്തിയിരുന്നു.
കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കായ 92.47നെയാണ് ഇന്നലെ തിരുത്തിയത്.
പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതുമുതൽ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ എട്ടു ബില്യണ്‍ ഡോളറിന്റെ പിൻവലിക്കൽ നടന്നതോടെ രൂപയുടെ മൂല്യം 1.5 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇന്നലെയുൾപ്പെടെ പല ദിവസങ്ങളിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകളാണ് രൂപയെ കൂടുതൽ താഴ്ചയിലേക്കു പോകാതെ തടഞ്ഞുനിർത്തിയതെന്ന് വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞ 10 സെഷനുകളിലായി രൂപയുടെ മൂല്യം കുറഞ്ഞത് അഞ്ച് തവണയെങ്കിലും റിക്കാർഡ് താഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 28ന് യുഎസ് -ഇസ്രയേൽ സംയുക്തസേന ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 40.2 ശതമാനം വർധിച്ചു. ബാരലിന് 100 ഡോളറിനു മുകളിൽ സ്ഥിരമായി തുടരുകയുമാണ്. യുദ്ധം ഇന്ത്യയിൽ ഉൗർജ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. എണ്ണവില ഉയരുന്നത് കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് വർധിപ്പിക്കാനും പണപ്പെരുപ്പത്തിനും കാരണമാകും.
സൂചികകൾ മൂന്നാം ദിവസവും നേട്ടത്തിൽ
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിനവും ഒരു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ നേരിയ കുറവും ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകളുമാണ് വിപണിയെ താങ്ങിയത്. ഐടി ഓഹരികളിലുണ്ടായ വാങ്ങലുകളും വിപണിയുടെ കുതിപ്പിനെ സഹായിച്ചു.
സെൻസെക്സ് 633 പോയിന്റ് (0.83%) ഉയർന്ന് 76,704ലും നിഫ്റ്റി 197 പോയിന്റ് (0.83%) നേട്ടത്തിൽ 23,778ലും ക്ലോസ് ചെയ്തു. കഴിഞ്ഞ മൂന്നു സെഷനുകളിലായി സൂചിക ഏകദേശം 3.6 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വ്യാപാരത്തിനിടെ നിഫ്റ്റി 23,862 പോയിന്റ് വരെ ഉയർന്നെങ്കിലും 23,850ൽ ശക്തമായ പ്രതിരോധം നേരിടുകയാണ്.
Kerala
കോഴിക്കോട്: തൊടുപുഴയില്‍ റോഡരികില്‍ മൂടാതെ കിടന്നിരുന്ന കുഴിയില്‍ വീണ് യുവാവ് മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പേ കോഴിക്കോട് എരഞ്ഞിപ്പാലത്തും സമാന അപകടം.
സ്ലാബില്ലാത്ത ഓടയിലേക്ക് തെറിച്ചുവീണെങ്കിലും സ്കൂട്ടര്‍ യാത്രികനായ ഒളവണ്ണ സ്വദേശി നിസാര്‍ (38) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മലാപറമ്പ് - മാനാഞ്ചിറ റോഡില്‍ എരഞ്ഞിപ്പാലം ട്രാഫിക് ജംഗ്ഷനു സമീപമുള്ള ഓടയിലാണു നിസാര്‍ വീണത്. റോഡരികിലൂടെ സ്കൂട്ടറിൽ വരികയായിരുന്നു നിസാര്‍. തൊട്ടരികിലൂടെ വരികയായിരുന്ന കാര്‍ സമീപത്തേക്ക് അടുപ്പിച്ചതുകണ്ട് നിസാര്‍ സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പെട്ടെന്ന് മറിഞ്ഞുവീഴുകയായിരുന്നു. ഒരു മീറ്ററിലധികം ആഴമുള്ള ഓടയിലേക്കാണ് നിസാര്‍ വീണത്.
ഹെല്‍മെറ്റ് ഉണ്ടായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടുത്തിടെ നിര്‍മിച്ച ഓവുചാലിന്റെ അരിക് ഭിത്തികളില്‍ ഇരുമ്പുകമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. കമ്പിയില്‍ ഇടിച്ച് കൈക്കാണു പരിക്കേറ്റത്.
നാട്ടുകാര്‍ ഓടിക്കൂടിയാണ് നിസാറിനെ ഓടയില്‍ നിന്നു പുറത്തെടുത്തത്. മലാപറമ്പ് -മാനാഞ്ചിറ റോഡില്‍ പുതുതായി നിര്‍മിച്ച ഓവുചാലില്‍ പലയിടത്തും സ്ലാബുകള്‍ ഇട്ട് മൂടിയിട്ടില്ല. അപകടം വായ് പിളര്‍ത്തി നില്ക്കുന്ന ഓവുചാലുകള്‍ക്കു സമീപം അപകട സൂചക ബോര്‍ഡുകളോ റിബണുകളോ സ്ഥാപിക്കാന്‍ കരാര്‍ കമ്പനി തയാറായിട്ടില്ല.
Kerala
കൊച്ചി: കോതമംഗലത്ത് കിണറ്റില്‍ വീണ മ്ലാവിനെ സാഹസികമായി രക്ഷിച്ച് ഫയര്‍ ഫോഴ്സ്. കോതമംഗലം നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപത്തെ നജീബിന്റെ വീട്ടിലെ കിണറ്റിലാണ് ബുധനാഴ്ച മ്ലാവ് വീണത്.
കിണറിന്റെ ചുറ്റും കെട്ടിയിരുന്ന ഷീറ്റ് കീറിക്കിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് മ്ലാവ് കിണറ്റില്‍ വീണത് കണ്ടത്. കാട് പിടിച്ചു കിടന്നിരുന്ന പറമ്പ് വൃത്തിയാക്കാന്‍ എത്തിയവരാണ് മ്ലാവ് കിണറ്റില്‍ വീണത് ആദ്യം കണ്ടത്.
ഉടനെ വനം വകുപ്പ് അധികൃതരെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് വടം ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങിയാണ് മ്ലാവിനെ വലിച്ചു മുകളിലേക്ക് കയറ്റിയത്. തുടര്‍ന്ന് ഇതിനെ കാട്ടിലേക്ക് തന്നെ പറഞ്ഞുവിട്ടു.
National
ന്യൂഡൽഹി: പാർലമെന്റിനു പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് തിരുവനന്തപുരം എംപി ശശി തരൂർ. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫോണിൽ സംസാരിച്ച് കൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടിൽ നിന്ന് ശശി തരൂർ തെന്നിവീണത്.
ശശി തരൂർ വീഴുന്നത് കണ്ട് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേർന്ന് അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു.
തരൂരിന് കാര്യമായ പരിക്കുകൾ ഇല്ല. ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ശശി തരൂർ പാർലമെന്റിലെത്തിയത്.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാലു സൈനികർക്ക് വീരമൃത്യു. ഒൻപത് സൈനികർക്ക് പരിക്കേറ്റു.
200 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി ഉയർന്ന പ്രദേശത്തേക്ക് പോവുകയായിരുന്നു ഇവർ. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ഉദംപുരിലെ ആശുപത്രിയിലേക്കു മാറ്റി.
National
ചെന്നൈ: ആരാധകരുടെ തിക്കിലും തിരക്കിനുമിടെ നിലത്ത് വീണ് നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്.
ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിൽ തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല.
സുരക്ഷാ സേന ഒരുക്കിയ വലയങ്ങളെല്ലാം മറികടന്ന് ആരാധകർ വിജയ്ക്ക് അടുത്തേക്ക് എത്തി. ഇതിനിടെ വാഹനത്തിലേക്ക് കയറാൻ പോകുകയായിരുന്ന വിജയ് താഴെ വീഴുകയായിരുന്നു.
കൂടെയുള്ളവർ പിടിച്ച് എഴുന്നേൽപ്പിച്ചാണ് വിജയ്യെ കാറിനകത്തേക്ക് കയറ്റിയത്. ഉടൻ തന്നെ അദ്ദേഹം വാഹനത്തിൽ യാത്ര തിരിക്കുകയും ചെയ്തു. മലേഷ്യയിൽവെച്ച് നടന്ന തന്റെ പുതിയ ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് ചെന്നൈയിൽ മടങ്ങിയെത്തിയതായിരുന്നു വിജയ്.
National
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ആറ് പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
നാസിക്കിലെ കൽവാൻ താലൂക്കിലുള്ള സപ്തസ്രിംഗ് ഗഡ് ഗട്ടിൽ വച്ചാണ് കാർ കൊക്കയിലേയ്ക്ക് മറിഞ്ഞത്. നിഫാദ് താലൂക്കിൽ നിന്നുള്ള കീർത്തി പട്ടേൽ (50), റസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ ( 60), വച്ചൻ പട്ടേൽ (60), മനിബെൻ പട്ടേൽ (70) എന്നിവരാണ് മരിച്ചത്.
600 അടി താഴ്ചയിലേയ്ക്കാണ് കാർ മറിഞ്ഞത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Kerala
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. വീഴ്ചയെ തുടർന്ന് കാലിന് പരിക്കേറ്റു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്.
വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ രണ്ട് മാസം പൂർണവിശ്രമത്തിന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.