മലയിൻകീഴ് : മലയിൻകീഴ് വിളവൂർക്കലിലെ ഒരു വയസുകാരിയെ അമ്മ കഴുത്തറത്ത് കൊന്നതിനു പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് പൊലിസ്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ ഏക മകൾ അന്ന എന്ന ഇവാനയാണ് കൊല്ലപ്പെട്ടത്. മാതാവ് ക്രിസ്റ്റിയുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. കുട്ടിയെ കൊലപ്പെടുത്തിയതിനുശേഷം ഉറക്കഗുളിക കഴിച്ചെന്ന സംശയത്തിൽ ക്രിസ്റ്റിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽവെച്ചുതന്നെയാണ് പൊലിസ് ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ചയാണ് ക്രിസ്റ്റി മകളായ അന്ന എന്ന ഇവാനെയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു തീരുമാനമെന്ന് ക്രിസ്റ്റി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
ഭർത്താവ് അഭിജിത്തിന് തന്നെ സംശയമായിരുന്നെന്നും തന്റെ വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും ക്രിസ്റ്റി പൊലിസിനോട് പറഞ്ഞു. കൊല നടന്ന ദിവസവും ക്രിസ്റ്റിയും അഭിജിത്തും തമ്മിൽ വഴക്ക് നടന്നെന്നാണ് വിവരം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നെന്ന് ക്രിസ്റ്റി പൊലിസിനോടു പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം നാലോടെ കുഞ്ഞിന്റെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കുഞ്ഞിന്റെ അനക്കം കേൾക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ താൻ കൊച്ചിനെ കൊന്നുവെന്ന് ക്രിസ്റ്റി അലറുകയായിരുന്നെന്ന് ബന്ധു പറഞ്ഞു.
കുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. മാതാവ് ക്രിസ്റ്റിയെ പൊലിസ് ചോദ്യം ചെയ്ത് വരികയാണ്.