International
ഫിലാഡെൽഫിയ: അമേരിക്കയിലെ ഫിലാഡെൽഫിയ നഗരത്തിനടുത്തുള്ള നഴ്സിംഗ് ഹോമിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും രണ്ടു പേർ മരിക്കുകയും നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു.
വാതകച്ചോർച്ചയാണു ദുരന്തത്തിനു കാരണം. വാതകച്ചോർച്ച കണ്ടെത്താൻ പരിശോധനാ സംഘം എത്തിയ സമയത്താണു സ്ഫോടനമുണ്ടായത്. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. 174 പേരെ കിടത്താൻ സൗകര്യമുള്ള നഴ്സിംഗ് ഹോം ആണിത്. അഞ്ചു പേരെ കണാതായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ തീപിടിത്തം. തിരുമല തൃക്കണ്ണപുരം രാജന്റെ ഉടമസ്ഥതയിലുള്ള ‘രാജൻ' ഓട്ടോ മൊബൈലിസിൽ പൊളിക്കുവാൻ ഇട്ടിരുന്ന വാഹനങ്ങളിലാണ് തീ പിടിച്ചത്. സമീപത്ത് താമസിക്കുന്ന ജീവനക്കാരാണ് വർക്ക് ഷോപ്പിന് സമീപം തീ കണ്ടത്.
വിവരം അറിയിച്ചതിനെത്തുടർന്ന് തിരുവനന്തപുരം അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. വർക്ക്ഷോപ്പ് പരിസരത്ത് നിർത്തിയിട്ടിരുന്ന പഴയ ലോറികളുടെ കാമ്പിനുകൾ കത്തിനശിച്ചു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സമീപത്ത് ഉണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരാതിരിക്കുവാൻ വേണ്ട പ്രവർത്തനങ്ങളും ചെയ്തു.
സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് സിലിണ്ടറുകളും സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഗ്യാസ് കട്ടിങ്ങിന് വച്ചിരുന്ന സിലിണ്ടറിൽനിന്ന് ഗ്യാസ് ലീക്കായി തീ പിടിച്ചതാണ് അപകട കാരണം. ഗ്യാസ് കട്ടിങ്ങിന് തീ പിടിപ്പിക്കാൻ ഉപയോഗിച്ച കയറിലെ തീ അണയാതെ പരിസരത്ത് കിടന്നതാണ് ഗ്യാസ് ലീക്ക് ചെയ്തതോടെ കത്താൻ കാരണമായതെന്ന് ഉദ്യോസ്ഥർ പറഞ്ഞു.
District News
പീരുമേട്: റാണികോവില് എസ്റ്റേറ്റിൽ തൊഴിലാളി ലയത്തിൽ അഗ്നിബാധ. ഒരു വീട് പൂർണമായി കത്തിനശിച്ചു. രണ്ടു വീടുകൾക്കു ഭാഗികമായി തീപിടിച്ചു. റാണി ഗണേശൻ എന്നയാളുടെ വീടാണ് കത്തിനശിച്ചത്. ഞായറാഴ്ച രാവിലെ 11നാണ് തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രഥമിക നിഗമനം.
വീടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. പുക ഉയരുന്നത് കണ്ട നാട്ടുകാർ പീരുമേട് ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ഉദ്യോഗസ്ഥർ എത്തി തീയണയ്ക്കുകയും ചെയ്തു. അപകടസമയത്ത് വീട്ടിൽ ആളുകളുണ്ടായിരുന്നില്ല.