Kerala
പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ വര്‍ക്ക് ഷോപ്പിലുണ്ടായ അഗ്നിബാധയില്‍ രണ്ടു വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. പയ്യന്നൂര്‍ ബികെഎം ആശുപത്രിക്ക് സമീപത്തെ കെ.പി.രമേശന്റെ ഉടമസ്ഥതയിലുള്ള കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ കാര്‍ ലാന്‍ഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് തീപിടിത്തമുണ്ടായത്.
അറ്റകുറ്റപ്പണികള്‍ക്കു കൊണ്ടുവന്നു വര്‍ക്ക് ഷോപ്പിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. തീ ആളിക്കത്തുന്നതു കണ്ട വഴിയാത്രക്കാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഇതേത്തുടര്‍ന്ന് പയ്യന്നൂരില്‍നിന്ന് എത്തിയ രണ്ട് അഗ്നിശമന യൂണിറ്റുകള്‍ മുക്കാല്‍ മണിക്കൂറോളം പ്രയത്നിച്ചാണ് തീ പൂര്‍ണമായി അണച്ചത്. പൂട്ടിക്കിടന്ന ഗേറ്റിന്റെ പൂട്ട് തകര്‍ത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.
Kerala
മലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ബേക്കറി കട കത്തിനശിച്ചു. തൃക്കണ്ടിയൂര്‍ സ്വദേശി എം. ചന്തുവിന്റെ ഉടമസ്ഥതയിലുള്ള എ.ആര്. ബേക്കറിയാണ് കത്തിനശിച്ചത്. ക്രിസ്മസ് പുതുവര്‍ഷ വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 20 ലക്ഷം രൂപയുടെ ബേക്കറി പലഹാരങ്ങള്‍ തീപിടിത്തത്തിൽ നശിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. കടയ്ക്കുള്ളില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. തിരൂര്‍ ഫയര്‍ സ്റ്റേഷനിലെ നാല യൂനിറ്റ് എത്തിയാണ് തീ അണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. അര നൂറ്റാണ്ടിലേറെയായി തിരൂരില്‍ വ്യാപാരം നടത്തുന്നവരാണ് കടയുടമ.
International
ഫിലാഡെൽഫിയ: അമേരിക്കയിലെ ഫിലാഡെൽഫിയ നഗരത്തിനടുത്തുള്ള നഴ്സിംഗ് ഹോമിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും രണ്ടു പേർ മരിക്കുകയും നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു.
വാതകച്ചോർച്ചയാണു ദുരന്തത്തിനു കാരണം. വാതകച്ചോർച്ച കണ്ടെത്താൻ പരിശോധനാ സംഘം എത്തിയ സമയത്താണു സ്ഫോടനമുണ്ടായത്. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. 174 പേരെ കിടത്താൻ സൗകര്യമുള്ള നഴ്സിംഗ് ഹോം ആണിത്. അഞ്ചു പേരെ കണാതായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ തീപിടിത്തം. തിരുമല തൃക്കണ്ണപുരം രാജന്റെ ഉടമസ്ഥതയിലുള്ള ‘രാജൻ' ഓട്ടോ മൊബൈലിസിൽ പൊളിക്കുവാൻ ഇട്ടിരുന്ന വാഹനങ്ങളിലാണ് തീ പിടിച്ചത്. സമീപത്ത് താമസിക്കുന്ന ജീവനക്കാരാണ് വർക്ക് ഷോപ്പിന് സമീപം തീ കണ്ടത്.
വിവരം അറിയിച്ചതിനെത്തുടർന്ന് തിരുവനന്തപുരം അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. വർക്ക്ഷോപ്പ് പരിസരത്ത് നിർത്തിയിട്ടിരുന്ന പഴയ ലോറികളുടെ കാമ്പിനുകൾ കത്തിനശിച്ചു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സമീപത്ത് ഉണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരാതിരിക്കുവാൻ വേണ്ട പ്രവർത്തനങ്ങളും ചെയ്തു.
സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് സിലിണ്ടറുകളും സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഗ്യാസ് കട്ടിങ്ങിന് വച്ചിരുന്ന സിലിണ്ടറിൽനിന്ന് ഗ്യാസ് ലീക്കായി തീ പിടിച്ചതാണ് അപകട കാരണം. ഗ്യാസ് കട്ടിങ്ങിന് തീ പിടിപ്പിക്കാൻ ഉപയോഗിച്ച കയറിലെ തീ അണയാതെ പരിസരത്ത് കിടന്നതാണ് ഗ്യാസ് ലീക്ക് ചെയ്തതോടെ കത്താൻ കാരണമായതെന്ന് ഉദ്യോസ്ഥർ പറഞ്ഞു.
District News
പീരുമേട്: റാണികോവില്‍ എസ്റ്റേറ്റിൽ തൊഴിലാളി ലയത്തിൽ അഗ്നിബാധ. ഒരു വീട് പൂർണമായി കത്തിനശിച്ചു. രണ്ടു വീടുകൾക്കു ഭാഗികമായി തീപിടിച്ചു. റാണി ഗണേശൻ എന്നയാളുടെ വീടാണ് കത്തിനശിച്ചത്. ഞായറാഴ്ച രാവിലെ 11നാണ് തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രഥമിക നിഗമനം.
വീടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. പുക ഉയരുന്നത് കണ്ട നാട്ടുകാർ പീരുമേട് ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ഉദ്യോഗസ്ഥർ എത്തി തീയണയ്ക്കുകയും ചെയ്തു. അപകടസമയത്ത് വീട്ടിൽ ആളുകളുണ്ടായിരുന്നില്ല.