കൊച്ചി: വെടിക്കെട്ടിന് അനുമതി നല്കുന്നതുമുതല് അപകടമുണ്ടായാല്‍ കേസെടുക്കുന്നതില്‍ വരെ ശിപാര്‍ശകളുമായി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃശൂര്‍ മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ്, ഇതുമായി ബന്ധപ്പെട്ടു സ്വമേധയാ രജിസ്റ്റർ ചെയ്ത ഹര്‍ജിയില്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വെടിക്കെട്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിശീലനം, സര്‍ട്ടിഫിക്കറ്റ്, ജോലിഭാരം കുറയ്ക്കാന്‍ പ്രവൃത്തിസമയത്തിലെ നിയന്ത്രണം എന്നിവയടക്കം ശിപാര്‍ശകളിലുണ്ട്. വെടിക്കെട്ട് നിര്മാണശാലകള്ക്കു ലൈസന്‍സ് അനുവദിക്കുകയും പുതുക്കുകയും ചെയ്യുന്നതിനുമുമ്പ് പോലീസ്, അഗ്നി രക്ഷാവിഭാഗം, പെസോ, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന വേണം.
നിര്‍മാണശാലകളില്‍ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഒഴിവാക്കാന്‍ കവാടങ്ങളില്‍ കോപ്പര്‍ ഗ്രൗണ്ടിംഗ് പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കണം. പരിശീലനം ലഭിച്ചവര്‍ക്കു മാത്രമേ ഇവിടേക്കു പ്രവേശനം നല്‍കാവൂ. വലിയ അഗ്നിശമന വാഹനങ്ങള്‍ക്കു കടന്നുചെല്ലാന്‍ പാകത്തില്‍ വീതിയുള്ള രണ്ട് റോഡുകള്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജനവാസമേഖലകള്‍ എന്നിവ കണക്കിലെടുത്തു മാത്രമേ വെടിക്കെട്ടിന് അനുമതി നല്‍കാവൂ.
ഉത്സവസീസണുകളില്‍ അനധികൃത നിര്‍മാണവും സംഭരണവും കണ്ടെത്താന്‍ പ്രത്യേക പരിശോധനകള്‍ നടത്തും. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് അമിത അളവില്‍ വെടിക്കെട്ട് സാമഗ്രികള്‍ ആവശ്യപ്പെടുന്ന ഉത്സവ കമ്മിറ്റികള്‍ക്കെതിരേ നടപടിയുണ്ടാകണം. അപകടങ്ങളില്‍ മരണമുണ്ടായാല്‍ അശ്രദ്ധ മൂലമുള്ള മരണത്തിനു കേസെടുക്കണം.
നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കണം, വെടിക്കെട്ട് സുരക്ഷയെക്കുറിച്ച് ബോധവത്കരണ കാമ്പയിനുകള്‍ സംഘടിപ്പിക്കണം തുടങ്ങിയവയാണ് മറ്റു ശിപാര്‍ശകള്‍. ഓഗസ്റ്റ് അഞ്ചിന് ഹര്‍ജി പരിഗണിക്കും.