റോം: ദക്ഷിണ ഇറ്റലിയിലെ കാലാബ്രിയ ഉൾപ്പെടെയുള്ള വനമേഖലകളിൽ പടർന്നുപിടിക്കുന്ന കാട്ടുതീക്ക് പിന്നിൽ മാഫിയ സംഘങ്ങളാണെന്ന സ്ഥിരീകരിച്ച് ഇറ്റാലിയൻ അധികൃതർ.
കാട്ടുതീ വേഗത്തിൽ പടർത്താൻ മൃഗങ്ങളെ പോലും അതിക്രൂരമായി ഉപയോഗിക്കുന്ന രീതിയാണ് മാഫിയ സംഘങ്ങൾ പിന്തുടരുന്നത്.
തെരുവ് പൂച്ചകളുടെ ശരീരത്തിൽ തീക്കൊളുത്തി വനമേഖലകളിലേക്ക് അഴിച്ചുവിട്ടാണ് മാഫിയ സംഘങ്ങൾ വൻതോതിൽ കാട്ടുതീ പടർത്തുന്നത്.
കാട്ടിലേക്ക് ഭയന്നോടുന്ന പൂച്ചകൾ പോകുന്ന വഴികളിലെല്ലാം ഉണങ്ങിയ മരങ്ങൾക്കും പുല്ലുകൾക്കും തീപിടിക്കുന്ന രീതിയാണ് ഇവർ ഉപയോഗിക്കുന്നത്. രക്ഷാപ്രവർത്തകരെ പോലും നടുക്കിയ സംഭവമാണിത്.
മാഫിയാ സംഘങ്ങളുടെ ലക്ഷ്യം എന്ത്?
ഇറ്റാലിയൻ സുരക്ഷാ ഏജൻസികളുടെ അന്വേഷണത്തിൽ ഉയർന്നുവരുന്ന പ്രധാന കണ്ടെത്തലുകൾ:
ഭൂമി കൈയേറ്റവും റിയൽ എസ്റ്റേറ്റും: സംരക്ഷിത വനമേഖലകൾക്ക് തീയിട്ട് നശിപ്പിക്കുന്നതിലൂടെ, ഈ ഭൂമിയെ കൃഷിഭൂമിയാക്കിയോ നിർമാണ പ്രവർത്തനങ്ങൾക്ക് യോഗ്യമായ രീതിയിലോ മാറ്റിയെടുക്കുക എന്നതാണ് മാഫിയയുടെ ലക്ഷ്യം.
സർക്കാർ ഫണ്ടുകൾ തട്ടിയെടുക്കൽ: കാട്ടുതീ ഉണ്ടാകുമ്പോൾ പുനരധിവാസത്തിനും വനം വീണ്ടും വെച്ചുപിടിപ്പിക്കുന്നതിനുമായി സർക്കാർ അനുവദിക്കുന്ന ദശലക്ഷക്കണക്കിന് യൂറോയുടെ ആശ്വാസ ഫണ്ടുകളും കരാറുകളും തട്ടിയെടുക്കാൻ മാഫിയ ശ്രമിക്കുന്നു.
അധികാര പ്രകടനം: തങ്ങളുടെ താത്പര്യങ്ങൾക്ക് വഴങ്ങാത്ത പ്രാദേശിക ഭരണകൂടങ്ങൾക്കും അധികൃതർക്കും മേൽ സമ്മർദ്ദം ചെലുത്താനുള്ള ഒരു ഉപകരണമായി മാഫിയ ഈ ഫയർ അറ്റാക്കുകളെ ഉപയോഗിക്കുന്നു.
ഇറ്റാലിയൻ പോലീസും പരിസ്ഥിതി സംരക്ഷണ സേനയും മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൃഗങ്ങളോട് കാണിക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരേ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.