തിരുവനന്തപുരം: ശബരിമ സ്വർണക്കൊള്ള കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നെന്നാരോപിച്ച് യുവമോർച്ച നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രകോപിതരായ പ്രവർത്തകർക്കുനേരെ പലതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തെ തുടർന്ന് യുദ്ധസ്മാരകത്തിനു മുന്നിലെ റോഡിലടക്കം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പിരിഞ്ഞു പോകാൻ തയാറാകാത്ത പ്രവർത്തകർക്കെതിരേ പോലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.
പോലീസ് നടപടിയിൽ നിരവധി പ്രവർത്തകർക്കു പരിക്കേറ്റതായി യുവമോർച്ച നേതാക്കൾ പറഞ്ഞു.ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പാളയത്തുനിന്നും ആരംഭിച്ച മാർച്ചിൽ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ നിയമസഭയ്ക്ക് മുന്നിലെത്തിയത്. പ്രവർത്തകരെ യുദ്ധസ്മാരകത്തിനു സമീപം ബാരിക്കേഡുകൾ തീർത്ത് പോലീസ് തടഞ്ഞു.
എന്നാൽ പ്രകോപിതരായ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് പ്രവർത്തകർക്കു നേരെ പത്തിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. പലതവണ ജലപീരങ്കി പ്രയോഗിച്ചതോടെ സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ നിലത്തുവീണു.
ഇതിനിടയിൽ ചില പ്രവർത്തകർ മറിച്ചിട്ട ബാരിക്കേഡുകൾക്ക് മുകളിൽ കയറിയതിന് പിന്നാലെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ്, ഉപാധ്യക്ഷന്മാരായ ശ്രുതി പൊയിലൂർ, മനു മോഹൻ, സംസ്ഥാന സെക്രട്ടറി വി.എസ്. അർജുൻ, ശ്രീനാഥ്, രജിൻ, സഞ്ജു, നിഖിൽവി.നായർ, അഖിൽ നാലോംകണ്ടി, സൗമ്യ, രമ്യ, സായിപൂജ, ആര്യ, അഖില, നിത്യ, ആതിര, ഗായത്രി എന്നിവരടക്കം നിരവധി നേതാക്കൾക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിക്രമത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ പിന്നീട് എംജി റോഡ് ഉപരോധിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വരുണ് പ്രസാദ്, ഗോകുൽ ഗോപിനാഥ്, വിഷ് ണു വഞ്ചിമല തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി. സംഘർഷത്തെ തുടർന്നു ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, കെ. സോമൻ, കരമന ജയൻ, മുക്കംപാലമൂട് ബിജു തുടങ്ങിവർ സ്ഥലത്തെത്തി പ്രവർത്തകരെ ശാന്തരാക്കി. എറെ നേരത്തിനു ശേഷമാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.