മരട്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശനാണെന്ന പ്രഖ്യാപനമെത്തിയതോടെ ജന്മനാടായ നെട്ടൂരും പരിസരങ്ങളും ആഹ്ലാദത്തിമിർപ്പിൽ. തെരഞ്ഞെടുപ്പുഫലം വന്നതു മുതൽ തങ്ങളുടെ നാട്ടുകാരൻ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹത്തിലും പ്രാർഥനയിലുമായിരുന്നു നെട്ടൂർ നിവാസികൾ. അതു സഫലമായ സന്തോഷത്തിലായിരുന്നു നെട്ടൂരിലെ ജനാവലി.
വി.ഡി. സതീശന്റെ തറവാട്ടുവീടായ നെട്ടൂർ വടശേരി അഞ്ജലിയിലും തൊട്ടടുത്തായി താമസിക്കുന്ന സഹോദരങ്ങളുടെ വസതിയിലും ആഘോഷങ്ങളിൽ നിരവധിപേർ ഭാഗമായി. സതീശന്റെ ജ്യേഷ്ഠസഹോദരൻ ഉണ്ണികൃഷ്ണനാണ് തറവാട്ടുവീട്ടിൽ താമസിക്കുന്നത്.
അതിനോടു ചേർന്ന് അടുത്തടുത്ത വീടുകളിലായാണ് മറ്റു സഹോദരങ്ങളായ മനോഹരൻ, രാജശേഖരൻ, അജയകുമാർ, ആശ എന്നിവരും താമസിക്കുന്നത്. തങ്ങളുടെ പ്രിയ സഹോദരൻ മുഖ്യമന്ത്രിയായതിൽ വലിയ ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് അവർ പറഞ്ഞു.
മുഖ്യമന്ത്രി പ്രഖ്യാപനം വന്നയുടൻതന്നെ വി.ഡിയുടെ തറവാട്ടുവീടിന് മുന്നിൽ ഒത്തു കൂടിയിരുന്ന കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദാരവങ്ങളുമായി പുറത്തേക്കിറങ്ങി. പ്രവർത്തകരുടെ മനസിലൊതുക്കി വച്ചിരുന്ന സന്തോഷം മുഴുവൻ അണപൊട്ടിയിറങ്ങിയ പ്രതീതിയായി.
ഇതിനിടയിൽ വി.ഡിയുടെ അടുപ്പക്കാരൻ കൂടിയായ മുൻ നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാൻപറമ്പിലും ഇപ്പോഴത്തെ ചെയർപേഴ്സണായ അജിത നന്ദകുമാറും വൈസ് ചെയർമാൻ ജിൻസൻ പീറ്ററുമുൾപ്പെടെയുള്ള കോൺഗ്രസ് കൗൺസിലർമാരും സന്തോഷം അറിയിക്കാനായി വടശേരി വീട്ടിലേക്കെത്തി.
നെട്ടൂരിലെ ഐഎൻടിയുസി പ്രവർത്തകരായിരുന്നു ‘പട നയിച്ചവൻ നാട് ഭരിക്കട്ടെ’ എന്നെഴുതിയ ബാനറുമായി വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പരസ്യമായി ആദ്യം തെരുവിലിറങ്ങിയത്.
തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് വി.ഡി. മുഖ്യമന്ത്രിപദം ഉറപ്പിച്ചെന്ന സൂചനകൾ പുറത്തു വന്നപ്പോൾതന്നെ, നെട്ടൂരിന്റെ അഭിമാനം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ എന്നെഴുതിയ ബാനറും ആഘോഷങ്ങൾക്കായി തയാറാക്കിയിരുന്നു.