International
ബുഡാപെസ്റ്റ്: ഞായറാഴ്ചത്തെ ഹംഗേറിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വിക്തർ ഓർബാന്റെ 16 വർഷം നീണ്ട ഭരണം അവസാനിക്കുമെന്നു സൂചന. വോട്ടെടുപ്പിനു ദിവസങ്ങൾ ശേഷിക്കേ അഭിപ്രായ സർവേകൾ നല്കുന്ന സൂചന ഇതാണ്.
യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ പ്രധാനമന്ത്രിയെന്ന ബഹുമതി സ്വന്തമാക്കിയ ഓർബൻ 2010ലാണ് അധികാരത്തിലേറിയത്. ഓർബൻ സർക്കാർ ജനാധിപത്യത്തിനും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും കൂച്ചുവിലങ്ങിട്ടതായി ആരോപണമുണ്ട്. എന്നിരുന്നാലും ജനപ്രീതിയിൽ അദ്ദേഹം ജയിച്ചുപോരുകയായിരുന്നു.
ദീർഘകാലമായി ഹംഗറി നേരിടുന്ന സാന്പത്തികമാന്ദ്യവും അവശ്യസാധനങ്ങളുടെ വിലവർധനയും ഇക്കുറി വോട്ടർമാരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കും. സർക്കാർ ബന്ധമുള്ള സന്പന്നർ അതിസന്പരായി തീർന്നതും ജനങ്ങളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.
അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിനും റഷ്യയിലെ പുടിൻ ഭരണകൂടത്തിനും ഒരുപോലെ പ്രിയങ്കരനായ നേതാവെന്ന സവിശേഷത ഓർബാനുണ്ട്. യുക്രെയ്ൻ അധിനിവേശ വിഷയത്തിൽ ഓർബാന്റെ റഷ്യാ അനുകൂല നിലപാടുകൾ യൂറോപ്യൻ യൂണിയനു വലിയ തലവേദന സൃഷ്ടിച്ചിരുന്നു. എണ്ണയ്ക്കും പ്രകൃതിവാതകത്തിനും റഷ്യയെ ആശ്രയിക്കുന്ന ഓർബാൻ റഷ്യക്കെതിരായ ഉപരോധങ്ങളെ അതിശക്തമായി എതിർക്കുന്നു.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കഴിഞ്ഞ ദിവസങ്ങളിൽ ഹംഗറിയിൽ പ്രചാരണത്തിനെത്തിയത് ട്രംപ് ഭരണകൂടത്തിന് ഓർബാനോടുള്ള മമതയ്ക്കു തെളിവാണ്. ഹംഗേറിയൻ തെരഞ്ഞെടുപ്പിൽ ഇടപെടാൻ യൂറോപ്യൻ യൂണിയൻ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് വാൻസ് ഉന്നയിച്ചത്. ഓർബാൻ ജയിക്കുന്നതിനോട് യൂറോപ്യൻ യൂണിയന് താത്പര്യമില്ലെന്ന് റഷ്യൻ ഭരണകൂട വക്താവ് ദിമിത്രി പെസ്കോവും ആരോപിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: റഷ്യൻ ഇന്ധനം വാങ്ങുന്നവർക്കു പ്രഖ്യാപിച്ച ഉപരോധങ്ങളിൽനിന്ന് ഹംഗറിക്ക് ഒരു വർഷത്തെ ഇളവനുവദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഓർബൻ വൈറ്റ് ഹൗസ് സന്ദർശിച്ച് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇതോടെ ഹംഗറിക്ക് റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിന് തടസമില്ലാതാകും.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് റഷ്യൻ ഊർജ സ്ഥാപനങ്ങളുമായി ഇടപാടു നടത്തുന്നവർക്ക് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, സമുദ്രാതിർത്തിയില്ലാത്ത ഹംഗറിക്ക് റഷ്യയിൽനിന്നല്ലാതെ എണ്ണയും വാതകവും ലഭിക്കില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
ട്രംപുമായി പുലർത്തുന്ന സൗഹൃദമാണ് ഇളവുകൾ നേടിയെടുക്കാൻ വിക്തർ ഓർബാനെ സഹായിച്ചതെന്ന് വിലയിരുത്തുന്നു. അതേസമയം, ഹംഗറിയുടെ റഷ്യാ അനുകൂല നിലപാടുകളെ എതിർക്കുന്ന യൂറോപ്യൻ ശക്തികൾക്ക് തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങൾ.
ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കയിൽനിന്ന് പ്രകൃതിവാതകം വാങ്ങാമെന്നും ഓർബൻ സമ്മതിച്ചിട്ടുണ്ട്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുതിനായി റഷ്യൻ പ്രസിഡന്റ് പുടിനും ട്രംപും തമ്മിൽ വീണ്ടും ഉച്ചകോടി നടത്താനുള്ള സാധ്യതയും ചർച്ചയായി.
അമേരിക്കയ്ക്കും ഹംഗറിക്കും മാത്രമാണ് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ താത്പര്യമെന്ന് ഓർബൻ അഭിപ്രായപ്പെട്ടു. മറ്റെല്ലാ രാജ്യങ്ങളും യുക്രെയ്ൻ ജയിക്കുമെന്ന പ്രതീക്ഷയിൽ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഓർബൻ കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ഓർബൻ നല്ല സൗഹൃദത്തിലാണ്. റഷ്യൻ ഊർജവിഭവങ്ങൾ ലഭിച്ചില്ലെങ്കിൽ ഹംഗറി സാന്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് അദ്ദേഹം വാദിക്കുന്നത്.