ബുഡാപെസ്റ്റ്: ഞായറാഴ്ചത്തെ ഹംഗേറിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വിക്തർ ഓർബാന്റെ 16 വർഷം നീണ്ട ഭരണം അവസാനിക്കുമെന്നു സൂചന. വോട്ടെടുപ്പിനു ദിവസങ്ങൾ ശേഷിക്കേ അഭിപ്രായ സർവേകൾ നല്കുന്ന സൂചന ഇതാണ്.
യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ പ്രധാനമന്ത്രിയെന്ന ബഹുമതി സ്വന്തമാക്കിയ ഓർബൻ 2010ലാണ് അധികാരത്തിലേറിയത്. ഓർബൻ സർക്കാർ ജനാധിപത്യത്തിനും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും കൂച്ചുവിലങ്ങിട്ടതായി ആരോപണമുണ്ട്. എന്നിരുന്നാലും ജനപ്രീതിയിൽ അദ്ദേഹം ജയിച്ചുപോരുകയായിരുന്നു.
ദീർഘകാലമായി ഹംഗറി നേരിടുന്ന സാന്പത്തികമാന്ദ്യവും അവശ്യസാധനങ്ങളുടെ വിലവർധനയും ഇക്കുറി വോട്ടർമാരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കും. സർക്കാർ ബന്ധമുള്ള സന്പന്നർ അതിസന്പരായി തീർന്നതും ജനങ്ങളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.
അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിനും റഷ്യയിലെ പുടിൻ ഭരണകൂടത്തിനും ഒരുപോലെ പ്രിയങ്കരനായ നേതാവെന്ന സവിശേഷത ഓർബാനുണ്ട്. യുക്രെയ്ൻ അധിനിവേശ വിഷയത്തിൽ ഓർബാന്റെ റഷ്യാ അനുകൂല നിലപാടുകൾ യൂറോപ്യൻ യൂണിയനു വലിയ തലവേദന സൃഷ്ടിച്ചിരുന്നു. എണ്ണയ്ക്കും പ്രകൃതിവാതകത്തിനും റഷ്യയെ ആശ്രയിക്കുന്ന ഓർബാൻ റഷ്യക്കെതിരായ ഉപരോധങ്ങളെ അതിശക്തമായി എതിർക്കുന്നു.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കഴിഞ്ഞ ദിവസങ്ങളിൽ ഹംഗറിയിൽ പ്രചാരണത്തിനെത്തിയത് ട്രംപ് ഭരണകൂടത്തിന് ഓർബാനോടുള്ള മമതയ്ക്കു തെളിവാണ്. ഹംഗേറിയൻ തെരഞ്ഞെടുപ്പിൽ ഇടപെടാൻ യൂറോപ്യൻ യൂണിയൻ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് വാൻസ് ഉന്നയിച്ചത്. ഓർബാൻ ജയിക്കുന്നതിനോട് യൂറോപ്യൻ യൂണിയന് താത്പര്യമില്ലെന്ന് റഷ്യൻ ഭരണകൂട വക്താവ് ദിമിത്രി പെസ്കോവും ആരോപിച്ചിട്ടുണ്ട്.
Tags : Hungary elections Sunday Orban rule end Parliament Election Viktor Orban