Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. 58 വയസായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു.
ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
Kerala
കോട്ടയം: മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. മേയിൽ നടക്കുന്ന പ്രധാന പെരുന്നാളില്‍ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു.
ദുരന്ത പശ്ചാത്തലത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ചന്ദനപള്ളി വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടാണ് ഉപേക്ഷിച്ചത്. തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആർപ്പൂക്കര കല്ലുങ്കത്ര മണലേല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയും വെടിക്കെട്ട് ഉപേക്ഷിച്ചു.
Kerala
കണ്ണൂർ: മയ്യിലിൽ സിപിഎം പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ. അരിമ്പ്ര സ്വദേശി കൃഷ്ണനാണ് കസ്റ്റഡിയിലുള്ളത്. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി.പി. പ്രകാശനാണ് കുത്തേറ്റത്.
ഇന്ന് വൈകുന്നേരമാണ് സംഭവം. പരിക്കേറ്റ പ്രകാശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർഎസ്എസുകാരെ പോലെയാണ് കോൺഗ്രസുകാർ പെരുമാറുന്നതെന്ന് സംഭവത്തിൽ എം.വി. ഗോവിന്ദൻ പ്രതികരിച്ചു. തർക്കം ഉണ്ടായപ്പോൾ സമാധാനിപ്പിക്കാൻ പോയ ആളെയാണ് കുത്തിയതെന്നും പരാജയം ഉറപ്പായപ്പോൾ കോൺഗ്രസ് ക്രിമിനൽ സംഘം കടന്നാക്രമണം നടത്തുന്നതിനു വേണ്ടി ബോധപൂർവം ആസൂത്രണം ചെയ്തിരിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു.
Kerala
കൊല്ലം: യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. കൊല്ലം ഈസ്റ്റ് പോലീസിന്റേതാണ് നടപടി.
ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b), മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ 134 (a), 134 (b) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. KL 16 R 2935 നമ്പര്‍ കാറാണ് അപകടമുണ്ടാക്കിയതെന്നും എഫ്ഐആറില്‍ പറയുന്നു. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തില്‍ ഹോക്കി താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ അമിത വേഗത്തിലെത്തി ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ച് കായലില്‍ വീണു. ചിന്നു ലക്ഷ്മിയുടെ തലയ്ക്ക് മുറിവും നട്ടെല്ലിലെ അസ്ഥിക്ക് പൊട്ടലും ഇടത് കൈക്കും വാരിയെല്ലിനും താടിയെല്ലിനും പൊട്ടലും ഉണ്ടായി. ഇതിന് പുറമേ ആന്തരിക രക്തസ്രാവവും സംഭവിച്ചു.
ധനലക്ഷ്മിയുടെ ഇടത് കാലിന് മുറിവും പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഇടത് തുട ഭാഗത്ത് അസ്ഥിക്ക് പൊട്ടലും ശരീരത്തിന്റെ പല ഭാഗത്തും മുറിവും സംഭവിച്ചിട്ടുണ്ട്. ചിന്നുലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
Kerala
തിരുവനന്തപുരം: അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 59 കാരി ഉഷയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ 2021 മേയ് 10 നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടർച്ചയായ രക്തസ്രാവവുമുണ്ടായി. വർഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവിൽ ഒരു യൂറോളജി ഡോക്ടറാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
Kerala
തൃശൂർ: എഴുത്തുകാരനും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് മുൻ ഡീനുമായ വി.എസ്. അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിനുമുന്നിൽ അജ്ഞാതർ റീത്തുവച്ച സംഭവത്തിൽ വിമർശനവുമായി മന്ത്രി കെ. രാജൻ.
ഇത്തരം നടപടികൾ ആർക്കും ഗുണംചെയ്യില്ലെന്നും വിമർശനങ്ങളെ പോസിറ്റീവായി കാണുകയാണ് ഈ കാലഘട്ടത്തിൽ വേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
സംഭവത്തിനുപിന്നിൽ ബോധപൂർവമായ ഇടപെടൽ ഉണ്ടെന്നു കരുതുന്നില്ല. ആരെങ്കിലും പ്ലാൻ ചെയ്ത് തയാറാക്കിയ ഒന്നായി ഇതിനെ കാണേണ്ടതില്ലെന്നും മന്ത്രി പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. നിലവിൽ ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്കി.
എന്നാൽ നടപടി കണ്ണിൽ പൊടിയിടാനാണെന്നും ഡോക്ടറെ സസ്പെൻഡ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം വ്യക്തമാക്കി.ഗർഭിണി ഗുരുതരാവസ്ഥയിലെന്നു കണ്ടിട്ടും ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിപ്പിക്കൽ, വിവരം ബന്ധുക്കളെ അറിയിക്കാതിരിക്കൽ, അവസാന നിമിഷം മാത്രം ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയ ചികിത്സാ പിഴവ് തുടങ്ങിയ ഗുരുതര ആരോപണമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ പാലോട് സ്വദേശികളായ കുടുംബം ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പ്രസവ ശസ്ത്രക്രിയയിലൂടെ (സിസേറിയൻ) പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.
Kerala
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ട സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെയും ജില്ലാ മെഡിക്കൽ ഓഫീസറെയും ലക്ഷ്യമിട്ട് നടന്ന അതിക്രമങ്ങൾക്കും ആൾക്കൂട്ട വിചാരണയ്ക്കുമെതിരെ കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും.
ആശുപത്രിയിൽ അതിക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടർമാരെ ആക്രമിക്കുകയും ചെയ്തവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും വിദഗ്ധസമിതി രൂപീകരിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങി എടുത്തുചാടിയുള്ള നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങാൻ സംഘടന നിർബന്ധിതമാകുമെന്നും കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം പ്രസ്താവനയിൽ അറിയിച്ചു.
Kerala
നെടുമങ്ങാട്: പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യാത്തതിൽ ബന്ധുക്കൾ പ്രതിഷേധത്തിൽ. കുഞ്ഞിന്റെ മൃതദേഹം ഏറ്റു വാങ്ങണമെണെങ്കിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്ന ഉറച്ച നിലപാടിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിലാണ് ബന്ധുക്കൾ.
ഇപ്പോഴും ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ തടിച്ചുകൂടിയിരിക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.
വിതുര മണലി ആദിവാസി ഊരിലെ ബിനിൽ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നൽകിയ കുഞ്ഞാണ് ഇന്നലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന്റെ അനാസ്ഥയാണ് കുഞ്ഞ് മരിച്ചതെന്നും ഡോക്ടറെ സസ്പെൻസ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്നലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സംഘർഷം വ്യാപകമായിരിന്നു.
പ്രതിഷേധം ഭയന്ന് കാറിൽ സ്ഥലംവിട്ട ഡോക്ടറെ നാട്ടുകാർ പിന്തുടർന്ന് റോഡിൽ തടഞ്ഞുവച്ച് പോലീസ് സഹായത്തോടെ തിരികെ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിനും പ്രസവ വാർഡിനും മുന്നിൽ കൊടികളേന്തി പ്രതിഷേധിച്ച കോൺഗ്രസ്, ബിജെപി, എസ്ഡിപിഐ പ്രവർത്തകരും പോലീസും തമ്മിൽ പലവട്ടം ഉന്തുംതള്ളുമുണ്ടായി.
സ്ഥലത്തെത്തിയ ആർഡിഒയെയും തടയാൻ ശ്രമിച്ചു. ചികിത്സ പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നും ഡോക്ടർക്കെതിരെ നടപടി എടുക്കാതെ പിന്മാറില്ലെന്നും അറിയിച്ച് പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി ആശുപത്രി വളപ്പിൽ കുത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിന്റെ കാബിനിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു.
സ്ഥലത്തെത്തിയ ആർഡിഒ ജയകുമാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മന്ത്രി ജി.ആർ. അനിൽ ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഡോക്ടർ നിർബന്ധിത അവധിക്കു പോകണമെന്നാണ് സർക്കാർ നിർദേശം. അന്വേഷണം നടത്തി കുറ്റം തെളിഞ്ഞാൽ മാത്രമേ ഡോക്ടർക്കെതിരെ കൂടുതൽ നടപടി ഉണ്ടാവുകയുള്ളു.
Kerala
കോഴിക്കോട്: എല്‍ഡിഎഫിന്റെ വികസനമുന്നേറ്റ യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പെന്ഷന് പണം നല്കിയ സംഭവം ഇടതു സൈബര്‍ പോരാളികള്‍ വൈറലാക്കിയതിനിടെ നിലപാടുകള്‍ അടിക്കടി മാറ്റി പാര്‍ട്ടിയെ വെട്ടിലാക്കി മൊയ്തീന്.
കഴിഞ്ഞയാഴ്ച ബാലുശേരി മണ്ഡലത്തില്‍ വികസന മുന്നേറ്റ യാത്ര എത്തിയപ്പോഴാണ് മൊയ്തീന് സ്റ്റേജില്‍ എത്തി പെന്ഷന് പണമാണെന്നു പറഞ്ഞ് 2,000 രൂപ എം.വി. ഗോവിന്ദനെ ഏല്‍പ്പിച്ചത്. പണം വാങ്ങിയ എം.വി. ഗോവിന്ദന് പെട്ടന്നുതന്നെ തിരിച്ച് മൊയ്തീന്റെ പോക്കറ്റില്‍ പണം ഇട്ടുകൊടുത്തു.
സര്‍ക്കാരില്‍നിന്ന് പെന്ഷന് കിട്ടിയ തുകയാണെന്നും യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ പെന്ഷന് ഇനി കിട്ടില്ലെന്നും പറഞ്ഞാണു മൊയ്തീന് പണം നല്‍കിയത്. ഈ സംഭവത്തെ വാഴ്ത്തി ഇടതു സൈബര്‍ പോരാളികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടങ്ങിയതിനിടെ പാര്‍ട്ടിയെ വെട്ടിലാക്കി മൊയ്തീന്റെ പ്രതികരണം വന്നു.
സ്വമനസാലെ പോയി പെന്ഷന് പണം നല്‍കിയതല്ലെന്നും ചിലര്‍ തന്നെ സ്റ്റേജിലേക്കു കൊണ്ടുപോയി പണം നല്‍കിച്ച് വീഡിയോ എടുത്തതാണെന്നുമാണ് മൊയ്തീന് തിരുത്തിയത്.
ഇത് കോണ്‍ഗ്രസ് ഏറ്റുപിടിച്ചതോടെ വീണ്ടും മൊയ്തീന് മലക്കം മറിഞ്ഞു. പാര്‍ട്ടിയോടു വലിയ കൂറുള്ളതുകൊണ്ടാണ് പെന്ഷന് തുക നല്‍കിയതെന്നായിരുന്നു ഏറ്റവും ഒടുവില്‍ മൊയ്തീന് തിരുത്തിയത്.
Kerala
പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ചൂലിപ്പാടം പള്ളിക്കൽ വീട്ടിൽ ആഷിഫാണ് (21) അറസ്റ്റിലായത്. മുഹമ്മദ് റാഫിയാണ് മരിച്ചത്.
വെള്ളിയാഴ്ച ഇരുവരും ചേർന്ന് വൈദ്യുതക്കെണി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ മുഹമ്മദ് റാഫിക്ക് ഷോക്കേൽക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഷോക്കേറ്റതാണ് മരണ കാരണമെന്നും തെളിഞ്ഞു.
സമീപത്തുള്ള വൈദ്യുത പോസ്റ്റിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നെന്ന് പAലീസ് പറഞ്ഞു. ആഷിഫിന്റെ പേരിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കും വൈദ്യുത മോഷണത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
സംഭവ സ്ഥലത്ത് നിന്ന് വൈദ്യുതി എടുക്കാനുപയോഗിച്ച വയറും തോട്ടിയും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കോഴിക്കോട്: ലൈംഗീകാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്.
ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകൻ സൂചിപ്പിച്ചെന്നും മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. ഒപ്പം ദീപക്കിന്റെയും സഹോദരന്റെ മൊഴിയും രേഖപ്പെടുത്തി.
ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Kerala
കോട്ടയം: ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും. സന്തോഷ് എം. ജോസ് എന്ന അധ്യാപകനെതിരെയാണ് നടപടിയെടുക്കുന്നത്.
വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ആണ് നടപടി എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാനേജ്മെന്റിന്റെ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ച എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
അധ്യാപകന്റെ മർദനത്തിൽ അഞ്ചാം ക്ലാസുകാരന്റെ തോളിന് പരിക്കേറ്റിരുന്നു. കാരയ്ക്കാട് എംഎംഎം യുപി സ്കൂളിലെ അധ്യാപകനാണ് സന്തോഷ് എം. ജോസ്. അധ്യാപകൻ പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് തോളിൽ ഇടിച്ചതെന്ന് മർദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. സന്തോഷ് എം. ജോസിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂൾ മാനേജ്മെന്റും അറിയിച്ചിരുന്നു.
ക്ലാസ്മുറിക്കുള്ളിൽ വച്ച് പരീക്ഷ നടക്കുമ്പോഴാണ് സന്തോഷ് എം. ജോസ് അഞ്ചാം ക്ലാസുകരാനെ ഇടിച്ചത്. വിദ്യാർഥിയുടെ വലത് തോളിന് ക്ഷതമേറ്റു. ഇടത് കൈപ്പത്തിയിൽ പിച്ചി തൊലിയെടുത്ത പാടുണ്ട്.
Kerala
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. മുഹമ്മദ് ഷമീമിനെയാണ് സസ്പെൻഡ് ചെയ്തത്.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റന്റെ ആണ് ഉത്തരവ്. പോസ്റ്റുമോർട്ടവും ജഡം മറവ് ചെയ്യുന്നതും ഉൾപ്പടെയുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.
സംഭവത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ഉത്തരവ്. വീഡിയോ ചിത്രീകരിക്കരുതെന്ന് കർശന നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.